ഛത്തീസ്ഗഡില്‍ കര്‍ഷകര്‍ അരിവില്‍പ്പന നിര്‍ത്തി.... രാഹുലിന്റെ പ്രഖ്യാപനത്തിന് വീണ്ടും കൈയ്യടി
റായ്പൂര്‍: രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മധ്യപ്രദേശില്‍ തരംഗമായിരുന്നു. ഇതിന് പിന്നാലെ ഛത്തീസ്ഗഡിലും ഇതിനെ കര്‍ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇത്തവണയും കോണ്‍ഗ്രസിന്റെ പ്രകടന പത്രികയാണ് വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. പല സ്ഥലങ്ങളിലും കര്‍ഷകര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് കുറച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷം മാത്രമേ ഇനി വിപുലമായി വിപണനം ഉണ്ടാവൂ എന്ന് ഇവര്‍ അറിയിച്ച് കഴിഞ്ഞു.
രാഹുലിന്റെ പ്രഖ്യാപനങ്ങള്‍ സത്യസന്ധമായി തോന്നുന്നുവെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ആദിവാസി, ദളിത വിഭാഗങ്ങള്‍ക്കിടയില്‍ ഈ നിലപാടിന് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. അതേസമയം ഭരണവിരുദ്ധ വികാരമില്ലെന്ന ബിജെപിയുടെ വെളിപ്പെടുത്തല്‍ ഇത്തവണ വെറുതെയാവുമെന്നാണ് വെളിപ്പെടുത്തല്‍. ബിജെപി ഇതുവരെ കാണാത്ത തരത്തില്‍ തകര്‍ന്നടിയുമെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
അരിവില്‍പ്പന നിര്‍ത്തി
തിരഞ്ഞെടുപ്പ് കാലത്ത് അരി ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വര്‍ധനവ് ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത്തവണ വളരെ കുറച്ചാണ് കര്‍ഷകര്‍ വിറ്റത്. തുച്ഛമായ വിലയാണ് ഇതിന് ലഭിക്കുന്നത്. അതുകൊണ്ട് വില്‍പ്പന തീരെ കുറയ്ക്കാനാണ് നിര്‍ദേശം. ദുര്‍ഗിലെ ചന്ദ്രകുരി ഗ്രാമത്തിലാണ് ഇത് ആദ്യം തുടങ്ങിയത്. പിന്നീട് ഇത് സംസ്ഥാനം മുഴുവന്‍ എറ്റെടുക്കുകയായിരുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ താങ്ങുവില വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമാവാത്തതാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്.
രാഹുല്‍ ഇഫക്ട്
രാഹുലിന്റെ റാലികളാണ് വലിയ സ്വാധീനമാണ് കര്‍ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയത്. കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുന്നതും സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം താങ്ങുവില ഏകീകരിക്കുന്ന കാര്യവും രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിരുന്നു. ബിജെപി ഇത്രയും കാലം തങ്ങളുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താത്ത കാര്യങ്ങളായിരുന്നു രാഹുല്‍ ഉന്നയിച്ചത്. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലും ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സത്യസന്ധമായ പ്രഖ്യാപനങ്ങളാണ് ഇതെന്ന് രാഹുലിന് കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്.
ബിജെപി തകര്‍ന്നടിയും
റായ്പൂരിലും ദുര്‍ഗിലുമുള്ള കര്‍ഷകര്‍ വലിയ വോട്ട് ബാങ്കാണ്. ഇവര്‍ മൊത്തം ജനസംഖ്യയുടെ പകുതിയിലധികം വരും. ഇത്തവണ അവരുടെ ഏകീകരണമാണ് ഉണ്ടായിരിക്കുന്നത്. പ്രധാനമായും മധ്യപ്രദേശ് രാഷ്ട്രീയം അവരെ സ്വാധീനിച്ചിരിക്കുകയാണ്. മന്ദ്‌സോറിലെ കര്‍ഷക പ്രക്ഷോഭവും വെടിവെപ്പും വലിയ സ്വാധീനം ഇവര്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇത്തവണ ബിജെപി ഇക്കാരണങ്ങള്‍ കൊണ്ട് ഭരണത്തില്‍ എത്തില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതേസമയം ഇവര്‍ വിത്തിറക്കുന്നത് വരെ തല്‍ക്കാലത്തേക്ക് നിര്‍ത്തിയിരിക്കുകയാണ്.
കോണ്‍ഗ്രസ് വിജയിച്ചാല്‍.....
മഹേഷ് ചന്ദ്രകര്‍ എന്ന കര്‍ഷക നേതാവാണ് ഇപ്പോള്‍ കര്‍ഷകരെ മൊത്തത്തില്‍ മുന്നോട്ട് നയിക്കുന്നത്. കോണ്‍ഗ്രസിനെ വിജയിപ്പിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നല്ല വില ലഭിക്കുമെന്ന് ഇവര്‍ പറയുന്നു. അതുകൊണ്ടാണ് വില്‍പ്പന തല്‍ക്കാലത്തേക്ക് വൈകിപ്പിക്കുന്നത്. നെല്‍കൃഷിയില്‍ 2017നെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. നവംബര്‍ ഒന്നിന് സീസണ്‍ തുടങ്ങിയിട്ടും വേണ്ടത്ര അരി മാര്‍ക്കറ്റിലേക്ക് എത്തിയിട്ടില്ല. ഇനി കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മാത്രമേ വന്‍ കുതിപ്പ് വിപണിയില്‍ ഉണ്ടാവൂ.
രാഹുലിന്റെ പ്രഖ്യാപനങ്ങള്‍....
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷക വായ്പകള്‍ പത്ത് ദിവസത്തിനുള്ളില്‍ എഴുതി തള്ളുമെന്നായിരുന്നു പ്രധാന പ്രഖ്യാപനം. നെല്ലിനുള്ള താങ്ങുവില 2500 ആയി ഉയര്‍ത്തുമെന്ന് അദ്ദേഹം മഹാസമുന്ദില്‍ നടത്തിയ റാലിയില്‍ പ്രഖ്യാപിച്ചിരുന്നു. രമണ്‍ സിംഗ് സംസ്ഥാനത്തെ കര്‍ഷകരെ വഞ്ചിച്ചെന്നായിരുന്നു മറ്റൊരു ആരോപണം. താങ്ങുവില 2100 ആക്കാമെന്നായിരുന്നു രമണ്‍ സിംഗിന്റെ പ്രഖ്യാപനം. എന്നാല്‍ വെറും 1750 രൂപയാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
3.50000 കോടി വരെ.....
15 ധനികരുടെ 3,50000 കോടിയാണ് രമണ്‍ സിംഗ് എഴുതി തള്ളിയത്. എന്നാല്‍ കര്‍ഷകരുടെ വായ്പ എഴുതി തള്ളാനാവില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. ഇതും രാഹുല്‍ തുറന്ന് കാണിച്ചിരുന്നു. അതേസമയം വായ്പ എഴുതി തള്ളുന്നത് കര്‍ഷകര്‍ക്ക് നേരിട്ട് ലഭിക്കുന്ന ആനുകൂല്യമാണ്. ഇതും കര്‍ഷക സംഘടനകള്‍ അടക്കമുള്ളവര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇതോടൊപ്പം പ്രൈമറി അഗ്രികള്‍ച്ചര്‍ ക്രെഡിറ്റ് സൊസൈറ്റികളില്‍ നിന്ന് കര്‍ഷകര്‍ക്ക് കൂടുതല്‍ വായ്പകളെടുക്കാനും സാധിക്കും. ഇതുവഴി ഉല്‍പ്പന്നങ്ങള്‍ക്ക് വായ്പാ അടവ് കുറച്ചുള്ള പണം കര്‍ഷകര്‍ക്ക് ലഭിക്കും.
ചെറുകിട കര്‍ഷകര്‍....
ചെറുകിട കര്‍ഷകര്‍ മാത്രമാണ് തല്‍ക്കാലം വില്‍പ്പന നടത്തുന്നത്. ഇവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ വേണ്ടിയാണിത്. ഉല്‍പ്പാദന ചെലവ് വലിയ തോതിലും എന്നാല്‍ വരുമാനം ചെറിയ തോതിലുമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 70 ശതമാനം കര്‍ഷകരാണ്. അതായത് 2.55 കോടിയാണ് മൊത്തം ജനസംഖ്യ. ഇതില്‍ രണ്ട് കോടിയുടെ അടുത്ത് കര്‍ഷകരുണ്ട്. ഇതില്‍ 46 ശതമാനം ചെറുകിട-ഇടത്തരം കര്‍ഷകരാണ്. ഇവരുടെ രോഷം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ ബിജെപി 10 സീറ്റില്‍ താഴെ ഒതുങ്ങും.
കര്‍ഷക പ്രക്ഷോഭം
2017ല്‍ മന്ദ്‌സോറിലേതിന് സമാനമായ കര്‍ഷക പ്രക്ഷോഭം ഛത്തീസ്ഗഡിലും നടന്നിരുന്നു. 50000 കര്‍ഷകര്‍ രമണ്‍ സിംഗിന്റെ മണ്ഡലമായ രാജ്‌നന്ദ്ഗാവിലേക്ക് റാലി സംഘടിപ്പിച്ചിരുന്നു. വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നായിരുന്നു ആരോപണം. പിന്നീട് കിസാന്‍ സങ്കല്‍പ്പ് യാത്രയും നടത്തിയിരുന്നു. രാജ്‌നന്ദ്ഗാവില്‍ നിന്ന് റായ്പൂരിലേക്കായിരുന്നു യാത്ര. ഇതോടെ സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിരവധി കര്‍ഷകരെ അറസ്റ്റ് ചെയ്യുകയും ബാക്കിയുള്ളവരെ ഭയപ്പെടുത്തിയും മാര്‍ച്ച് അവസാനിപ്പിക്കുകയായിരുന്നു.
മോദിയും നിരാശപ്പെടുത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ വലിയ പ്രതീക്ഷ കര്‍ഷകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തില്‍ നിന്നും കാര്യമായി ഒന്നും ഉണ്ടായില്ല. ഇതോടെ മോദിയും രമണ്‍ സിംഗുമാണ് അവരുടെ ശത്രുക്കള്‍. ഇവിടെയാണ് രാഹുല്‍ താരമായത്. അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍ ഓരോന്നും തങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ശേഷമുള്ളാണെന്ന് കര്‍ഷക നേതാക്കള്‍ പറയുന്നു. മോദി ഗാന്ധി കുടുംബത്തെ അവഹേളിക്കാനാണ് സമയം കണ്ടെത്തിയതെന്നും പ്രശ്‌നങ്ങളില്‍ അദ്ദേഹം ശ്രദ്ധിച്ചില്ലെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.
സിപിഎമ്മാണ് ബിജെപിയുടെ ഒക്കച്ചങ്ങായി..... അവരുടെ തലതൊട്ടപ്പനാണ് പിണറായിയെന്ന് ചെന്നിത്തല
മാണ്ഡ്യയില്‍ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് 22 മരണം; മുഖ്യമന്ത്രി സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു