ഛോട്ടാ രാജനെ കുടുക്കിയത് ഛോട്ടാ ഷക്കീല്‍? അധോലോകത്തിന്റെ പകപോക്കലുകള്‍...
മുംബൈ: അധോലോക നായകന് ഛോട്ടാ രാജന് ഇന്തോനേഷ്യയില്‍ അറസ്റ്റിലാകാന്‍ കാരണം താനാണെന്ന അവകാശവാദുവാമിയ മറ്റൊരു അധോലോക നായകന് ഛോട്ടാ ഷക്കീല്‍ രംഗത്ത്. പഴയ കൂട്ടാളികളായ രാജനും ഷക്കീലും ഇപ്പോള്‍ ബദ്ധ ശത്രുക്കളാണ്. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആണ് ഷക്കീല്‍.
ഛോട്ടാ രാജനെ കൊല്ലുക എന്നതാണ് തന്റെ ജിവിത ലക്ഷ്യം എന്ന് പറഞ്ഞ് നടക്കുന്ന ആളാണ ഷക്കീല്‍. കഴിഞ്ഞ ആഴ്ച തന്റെ സംഘം രാജനെ കൊല്ലാനുള്ള പദ്ധതികളുമായി ഫിജിയില്‍ ഉണ്ടായിരുന്നു. എല്ലാ ഒളിത്താവളങ്ങളും കൈവിട്ട സാഹചര്യത്തിലാണ് രാജന് ഇന്തോനേഷ്യയിലേയ്ക്ക് കടന്നത് എന്നാണ് ഷക്കീലിന്റെ വാദം.
ഡി കമ്പനിയുമായി പിണങ്ങിയ ഛോട്ടാ രാജനെ വധിയ്ക്കാന്‍ 2000 ല്‍ പദ്ധതി തയ്യാറാക്കിയത് ഷക്കീല്‍ ആയിരുന്നു. ആ കുടിപ്പകയുടെ കഥ...
ഡി കമ്പനി
ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള അധോലോക സംഘമാണ് ഡി കമ്പനി. ഛോട്ടാ രാജനും ആദ്യം ഡി കമ്പനിയിലെ പ്രമുഖനായിരുന്നു.
തെറ്റിപ്പിരിഞ്ഞു
മുംബൈ സ്ഫോടന പരമ്പരയ്ക്ക് ശേഷമാണ് ഛോട്ടാ രാജന് ദാവൂദുമായി തെറ്റിപ്പിരിയുന്നത്. എന്നാല്‍ ഛോട്ടാ ഷക്കീലും മറ്റ് ചിലരും ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനകള്‍ തിരിച്ചറിഞ്ഞ് രാജന് രക്ഷപ്പെടുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
പകയ്ക്ക് കാരണം
ദാവൂദുമായി തെറ്റിപ്പിരിഞ്ഞ ഛോട്ടാ രാജന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഡി കമ്പനിയെ കുറിച്ചുളള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് തന്നെയാണ് ദാവൂദിനും സംഘത്തിനും ഇത്രയും പക.
കൊല്ലാക്കൊല
2000 ല്‍ ആണ് ഛോട്ടാ രാജന് ബാങ്കോക്കില്‍ വച്ച് ഒരു വധശ്രമത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്നത്. അന്ന് ആ ആക്രമണത്തിന് പദ്ധതിയിട്ടത് ഛോട്ടാ ഷക്കീല്‍ ആയിരുന്നു.
പിസ്സ വില്പനക്കാരന്
പിസ്സ വില്പനക്കാരന്റെ വേഷത്തിലാണ് അന്ന് കൊലയാളി ബാങ്കോക്കിലെ ഹോട്ടല്‍ മുറിയില്‍ രാജനെ തേടിയെത്തിയത്. രാജന്റെ അടുത്ത സഹായിയായ രോഹിത് വര്‍മയും ഭാര്യയും വെടിയേറ്റ് മരിച്ചു. വെടികൊണ്ട രാജന് ഹോട്ടലിൻറെ ഫയര്‍ എസ്കേപ് വഴി രക്ഷപ്പെട്ടു.
പണികൊടുത്തു
തന്നെ കൊല്ലാന്‍ വേണ്ടി ഡി കമ്പനിയ്ക്ക് സഹായം ചെയ്ത രണ്ട് ഹോട്ടല്‍ വ്യവസായികളെ ഛോട്ടാ രാജന് മുംബൈയില്‍ കൊലപ്പെടുത്തി. ദാവൂദിന്റെ അടുത്ത അനുയായി ആയിരുന്ന ശരത് ഷെട്ടിയെ കൊന്നതാണ് വലിയ തിരിച്ചടി നല്‍കിയത്.
തുടര്‍ച്ചയായ വധശ്രമങ്ങള്‍
ഛോട്ടാ രാജനെ ഏത് വിധേനയും വധിയ്ക്കാനുള്ള നീക്കത്തിലാണ് ഇപ്പോഴും ഡി കമ്പനി. ഛോട്ടാ ഷക്കീലിനാണ് അതിന്റെ ഉത്തരവാദിത്തം.
എനിയ്ക്കവനെ കൊല്ലണം
ഛോട്ടാ രാജന് അറസ്റ്റിലായതില്‍ തനിയ്ക്കോ ഡി കമ്പനിയ്ക്കോ ഒരു സന്തോഷവും ഇല്ല. 'എനിയ്ക്കവനെ കൊല്ലണം. അതുവരെ വിശ്രമമില്ല' ടൈംസ് ഓഫ് ഇന്ത്യയോട് ഛോട്ടാ ഷക്കീല്‍ ഇങ്ങനെയാണത്രെ പറഞ്ഞത്.
ഇന്ത്യയെ വിശ്വാസമില്ല
ഛോട്ടാ രാജന്റെ കാര്യത്തില്‍ ഇന്ത്യയെ തങ്ങള്‍ക്ക് വിശ്വാസമില്ല. രാജനെ വിചാരണയ്ക്ക് വിധേയനാക്കുമെന്ന് എന്ത് ഉറപ്പാണ് ഉള്ളത്. തങ്ങള്‍ക്കെതിരെ വിവരങ്ങള്‍ ലഭിയ്ക്കാന്‍ വേണ്ടിയായിരിയ്ക്കും ഇന്ത്യ രാജനെ ഉപയോഗിയ്ക്കുക എന്നും ഷക്കീല്‍ പറഞ്ഞു.
ദാവൂദ് ഇറങ്ങുമോ
ഛോട്ടാ രാജന് ഇന്ത്യയുടെ കൈയ്യില്‍ എത്തുന്നത് നിലവിലെ സാഹചര്യത്തില്‍ ഡി കമ്പനിയ്ക്ക് വലിയ പ്രതിസന്ധി തന്നെയാകും സൃഷ്ടിയ്ക്കുക. രാജനെ വീഴ്ത്താന്‍ ഇനി ദാവൂദ് തന്നെ രംഗത്തിറങ്ങുമോ?