ചിദംബരം മെലിഞ്ഞൊട്ടി; ആരോഗ്യം ക്ഷയിച്ചു, നാലുകിലോ കുറഞ്ഞു, സങ്കടത്തോടെ കോടതിയില്‍
ദില്ലി: അഴിമതി കേസില്‍ റിമാന്റില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ ആരോഗ്യം ക്ഷയിച്ചുവെന്ന് വിവരം. 74കാരനായ ചിദംബരത്തിന്റെ ശരീര ഭാരത്തില്‍ നാല് കിലോ കുറവുണ്ടായെന്ന് ചിദംബരം സുപ്രീംകോടതിയെ അറിയിച്ചു. ജയിലിലെ ഭക്ഷണം പിടിക്കുന്നില്ലെന്നും ചിദംബരം പറഞ്ഞു. അതിനിടെ ചിദംബരത്തിന്റെ റിമാന്റ് കാലാവധി ഒക്ടോബര്‍ 17വരെ ദില്ലി കോടതി നീട്ടി.
ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ ആഗസ്റ്റ് 21നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. കമ്പനിക്ക് വിദേശ ഫണ്ട് ലഭിക്കാന്‍ അനുകൂലമായ തീരുമാനം ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ എടുത്തുവെന്നാണ് ആരോപണം. മകന് കാര്‍ത്തി ചിദംബരത്തിന് നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചിദംബരത്തിന്റെ നീക്കമെന്നും സിബിഐ ആരോപിക്കുന്നു. ആഴ്ചകളായി ജയിലില്‍ കഴിയുന്ന അദ്ദേഹം ആരോഗ്യ അവശത അനുഭവിക്കുന്നുണ്ടെന്നാണ് വിവരം. വിശദാംശങ്ങള്‍.....
ജാമ്യ ഹര്‍ജി സമര്‍പ്പിച്ചു
ചിദംബരം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് ശാരീരികമായി അവശനായി എന്ന് ബോധിപ്പിക്കുന്നത്. നാല് കിലോ കുറഞ്ഞിട്ടുണ്ട്. മാത്രമല്ല ജയിലിലെ ഭക്ഷണം പിടിക്കാത്തത് കാരണം വളരെ കുറച്ചുമാത്രമാണ് കഴിക്കാറുള്ളതെന്നും ചിദംബരം സുപ്രീംകോടതിയെ ബോധിപ്പിച്ചു.
ആഗസ്റ്റ് 21ന് അറസ്റ്റ്
തിഹാര്‍ ജയിലിലാണ് ചിദംബരം. ആഗസ്റ്റ് 21ന് അറസ്റ്റിലായ ചിദംബരം കുറച്ചുദിവസം സിബിഐ ആസ്ഥാനത്ത് തടവില്‍ കഴിഞ്ഞിരുന്നു. പിന്നീടാണ് തിഹാര്‍ ജയിലിലേക്ക് മാറ്റിയത്. ജയിലില്‍ ലഭിക്കുന്ന ഭക്ഷണം മോശമാണെന്ന് ചിദംബരം സുപ്രീംകോടതിയില്‍ പറഞ്ഞു.
വീട്ടിലെ ഭക്ഷണം നല്‍കണമെന്ന് കോടതി
അതിനിടെ ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 17വരെ ദില്ലി കോടതി നീട്ടി. ഭക്ഷണത്തിന്റെ വിഷയം അദ്ദേഹം ദില്ലി കോടതിയിലും ആവര്‍ത്തിച്ചു. വീട്ടില്‍ ലഭിക്കുന്ന ഭക്ഷണം ചിദംബരത്തിന് ലഭ്യമാക്കാന്‍ ദില്ലി കോടതി ബന്ധപ്പെട്ട അധികൃതരോട് ഉത്തരവിട്ടു.
42 ദിവസമായി റിമാന്റില്‍
സിബിഐയുടെ കസ്റ്റഡിയില്‍ ചിദംബരം 15 ദിവസമാണ് കഴിഞ്ഞത്. ശേഷം ജയിലിലും. 42 ദിവസമായി അദ്ദേഹം റിമാന്റിലാണ്. അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. ചോദ്യം ചെയ്യലും കഴിഞ്ഞു. ഇനിയും റിമാന്റില്‍ വയ്ക്കുന്നത് ശിക്ഷ അനുഭവിക്കുന്നതിന് തുല്യമാണെന്നും ചിദംബരം ജാമ്യ ഹര്‍ജിയില്‍ പറഞ്ഞു.
ഹൈക്കോടതി തള്ളി
മൂന്ന് ദിവസം മുമ്പ് ചിദംബരം ദില്ലി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി തള്ളി. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചിലാണ് ചിദംബരം ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.
ചീഫ് ജസ്റ്റിസ് തീരുമാനിക്കും
അതേസമയം, ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി എന്നാണ് പരിഗണിക്കുക എന്ന് വ്യക്തമല്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കേസ് ലിസ്റ്റ് ചെയ്യുമെന്ന് ജസ്റ്റിസ് രമണ പറഞ്ഞു. ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി ദില്ലി ഹൈക്കോടതിയില്‍ സിബിഐ എതിര്‍ത്തിരുന്നു. പ്രതി ചെയ്ത കുറ്റം രാജ്യത്തെ രാജ്യത്തെ സാമ്പത്തിക, സാമൂഹിക മേഖലയെ ബാധിക്കുന്നതാണെന്നാണ് സിബിഐ വാദിച്ചത്.
സാക്ഷികളെ സ്വാധീനിച്ചേക്കാം
തനിക്കെതിരെ ചുമത്തപ്പെട്ട കേസില്‍ പരമാവധി ശിക്ഷിച്ചാല്‍ ഏഴ് വര്‍ഷം തടവാണ് ലഭിക്കുക. ഈ സാഹചര്യത്തില്‍ ഇനിയും ജാമ്യം തടയുന്നത് ശരിയല്ല. സിബിഐ സംഘം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നും ചിദംബരം ദില്ലി ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് ജാമ്യം നിഷേധിച്ചത്.
2017ലെ കേസ്
2017 മെയ് 15നാണ് ചിദംബരത്തിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. കമ്പനിക്ക് വിദേശ ഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അതേ വര്‍ഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കള്ളപ്പണം വെളുപ്പിച്ചുവെന്ന വകുപ്പ് പ്രകാരവും കേസെടുത്തു. അറസ്റ്റ് ചെയ്ത് ഇക്കഴിഞ്ഞ ആഗസ്റ്റിലാണ്.
കേസ് ഇങ്ങനെ
ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ചേര്‍ന്ന് 2007ലാണ് ഐഎന്‍എക്സ് മീഡിയ കമ്പനി രൂപീകരിച്ചത്. കാര്‍ത്തി ചിദംബരവുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെയും കേസെടുത്തിരുന്നു. 2018 മാര്‍ച്ചില്‍ കാര്‍ത്തിക്ക് കൈക്കൂലി നല്കിയ കാര്യം ഇന്ദ്രാണി സിബിഐയോട് സമ്മതിച്ചിരുന്നു. ഇന്ദ്രാണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്.
305 കോടി അനധികൃതമായി ലഭിച്ചു
കേന്ദ്ര ധനമന്ത്രിയായിരിക്കെ ചിദംബരത്തിന്റെ അധ്യക്ഷതയിലുള്ള സമിതി അനുമതി നല്‍കിയത് മൂലം ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് 305 കോടി രൂപയുടെ വിദേശ ഫണ്ട് നിയമവിരുദ്ധമായി കൈവശപ്പെടുത്താന്‍ സാധിച്ചുവെന്നാണ് ആരോപണം. ചിദംബരത്തിന് പുറമെ ഇദ്ദേഹത്തിന്റെ മകന് കാര്‍ത്തി ചിദംബരവും കേസില്‍ പ്രതിയാണ്. ഇന്ദ്രാണി മുഖര്‍ജി മാപ്പ് സാക്ഷിയായിട്ടുണ്ട്.
ധനമന്ത്രി തനിച്ചല്ല
ധനമന്ത്രി തനിച്ചല്ല അനുമതി നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സമിതി ഐക്യകണ്ഠ്യേനയാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് മന്ത്രിയെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കുക എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിനെയും കേസില്‍ ചോദ്യം ചെയ്തിരുന്നു.
പൗരത്വ പട്ടിക ദക്ഷിണേന്ത്യയിലേക്ക്; ആദ്യം കര്‍ണാടകത്തില്‍, കണക്കെടുപ്പ് തുടങ്ങിയെന്ന് മന്ത്രി