തൃണമൂലിനെ തള്ളി ചിദംബരം; ഗോവയിൽ പോരാട്ടം കോൺഗ്രസും ബിജെപിയും തമ്മിലെന്ന്
പനാജി; ഗോവ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെ സഖ്യത്തിന് തയ്യാറാണെന്ന തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശത്തെ തള്ളി കോൺഗ്രസ്. സംസ്ഥാനത്ത് കോൺഗ്രസും ബി ജെ പിയും തമ്മിലാണ് പോരാട്ടമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം പറഞ്ഞു.
ബി ജെ പിക്കെതിരെ പോരാടാൻ പ്രതിപക്ഷ സഖ്യം ഉണ്ടാകുമെങ്കിൽ അതിനെ കോൺഗ്രസാകും നയിക്കുക. കോൺഗ്രസ് ഉൾപ്പെടുന്ന സഖ്യമല്ല കോൺഗ്രസ് നയിക്കുന്ന സഖ്യമേ ബി ജെ പിക്കെതിരെ ഉണ്ടാകൂവെന്നും ചിദംബരം പറഞ്ഞു.
സഖ്യം ഉണ്ടാക്കാനുള്ള താത്പര്യത്തെ കുറിച്ച് തൃണമൂൽ കോൺഗ്രസ് സൂചന നൽകിയിരിക്കാം. എന്നാൽ അവരുടെ മനസിൽ എന്താണെന്ന് വ്യക്തമല്ല. സഖ്യത്തെ തൃണമൂൽ കോൺഗ്രസ് നയിക്കണമെന്നതാണോ അവരുടെ താത്പര്യം എന്ന് അറിയില്ല.എത്ര സീറ്റുകളിൽ മത്സരിക്കുമെന്ന് അവർ വ്യക്തമാക്കിയിട്ടില്ല.എന്തുകൊണ്ടാണ് അവർ കോൺഗ്രസ് അംഗങ്ങളെ അടർത്തിയെടുക്കുന്നതെന്ന് മനസിലാകുന്നില്ല, ചിദംബരം പറഞ്ഞു.
യഥാർത്ഥത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് പോരാട്ടം. ആർക്കെങ്കിലും ബിജെപി വിരുദ്ധ മുന്നണിയെ പിന്തുണയ്ക്കണമെങ്കിൽ, അവർ തീർച്ചയായും കോൺഗ്രസ് പാർട്ടിയെ സമീപിച്ച് പറയണം. ഞങ്ങൾക്ക് സഖ്യത്തിന് താത്പര്യം ഉണ്ടെന്ന് അവർ ഞങ്ങളോട് വ്യക്തമാക്കണം. അല്ലാതെ ഞങ്ങൾക്കെതിരായ പ്രചരണങ്ങളും നിലപാടുകളും ഞങ്ങളുടെ അംഗങ്ങളെ തട്ടിയെടുക്കാനുള്ള ശ്രമങ്ങളുമൊന്നും അംഗീകരിക്കാൻ സാധിക്കില്ല. ബി ജെ പിയെ നേരിടാൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന കാര്യം അവർ മനസിലാക്കിയാൽ കാര്യങ്ങൾ വിചാരിച്ച പോലെ നടക്കുമെന്നും ചിദംബരം പറഞ്ഞു.
അതേസമയം ചിദംബരത്തിന്റെ പ്രതികരണത്തിനെതിരെ തൃണമൂൽ എം പിയും ഗോവയുടെ ചുമതലയുള്ള മെഹുവ മൊയ്ത്ര രംഗത്തെത്തി. രണ്ടാഴ്ച മുൻപ് തന്നെ സഖ്യത്തെ കുറിച്ച് വ്യക്തമായ വിവരങ്ങൾ കോൺഗ്രസിനോട് സംവദിച്ചതാണെന്ന് മെഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. ബി ജെ പിയെ പരാജയപ്പെടുത്താൻ ഗോവ കോൺഗ്രസിന് ഔദ്യോഗികമായി തന്നെ സഖ്യത്തെ കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയിരുന്നു. സഖ്യത്തിനെ കുറിച്ച് ആലോചിക്കാൻ കോൺഗ്രസ് സമയം ആവശ്യപ്പെട്ടിരുന്നു. ചിദംബരത്തിന് ഇത് സംബന്ധിച്ച വിശദാംശങ്ങളെക്കുറിച്ച് അറിയില്ലെങ്കിൽ ഈ പ്രസ്താവനകൾ നടത്തുന്നതിന് പകരം അദ്ദേഹത്തിന്റെ നേതൃത്വവുമായി സംസാരിക്കണമായിരുന്നുവെന്നും മെഹുവ ട്വീറ്റിൽ പറഞ്ഞു.
കോൺഗ്രസിന് തനിച്ച് ബി ജെ പിയെ നേരിടാൻ സാധിക്കില്ലെന്ന് അവർ ഇപ്പോഴെങ്കിലും മനസിലാക്കേണ്ടതുണ്ട്. 2017 ന് സമാനമായി ബി ജെ പിയും കോൺഗ്രസും തമ്മിലാണ് പോരാട്ടമെങ്കിൽ അവർക്ക് സർക്കാർ രൂപീകരിക്കാനോ തങ്ങളുടെ അംഗങ്ങളെ സംരക്ഷിച്ച് നിർത്താനോ സാധിക്കില്ലെന്നും മെഹുവ പറഞ്ഞു.
നേരത്തേ കോൺഗ്രസിനെതിരെ മെഹുവ മൊയ്ത്ര രൂക്ഷവിമർശനം ഉയർത്തിയിരുന്നു. കോൺഗ്രസ് ഉറക്കം ഉണരേണ്ട സമയമായെന്നും തങ്ങൾ ഇന്ത്യയുടെ ചക്രവർത്തിമാരല്ലെന്ന് അവർ മനസിലാക്കണമെന്നുമായിരുന്നു മെഹുവ പറഞ്ഞത്. ഒരു സംസ്ഥാനത്ത് വരാൻ മറ്റാരും സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്നും മെഹുവ ആഞ്ഞടിച്ചിരുന്നു.
Recommended Video
നിങ്ങൾക്ക് മറ്റൊരു പ്ലാറ്റ്ഫോം നൽകാൻ ഞങ്ങൾ ഇവിടെയുണ്ട് എന്ന് ഞങ്ങൾ ഗോവയിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ബി ജെ പി വിരുദ്ധ സഖ്യത്തിന് ഞങ്ങൾ തയ്യാറാണ്. ഞങ്ങൾ അത് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ സംസാരിക്കാൻ തയ്യാറാണ്. എന്നാൽ ചിലർ തങ്ങൾ ചക്രവർത്തിമാരാണെന്ന് നടിക്കുകയാണ്. ബി ജെ പി വിരുദ്ധ നേതാവായി തൃണമൂൽ നേതാവ് മമത ബാനർജി ഇവിടെ ഉണ്ടെന്നും മെഹുവ പറഞ്ഞു.