തെളിവുണ്ടെങ്കിൽ ഹാജരാക്കാൻ സർക്കാരിനെ വെല്ലുവിളിച്ച് ചിദംബരത്തിന്റെ കുടുംബം; മാധ്യമങ്ങൾക്ക് വിമർശനം
ദില്ലി: ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് പി ചിദംബരം സിബിഐ കസ്റ്റഡിയിൽ തുടരുന്നതിനിടെ മാധ്യമങ്ങൾക്കും കേന്ദ്രസർക്കാരിനും എതിരെ ആഞ്ഞടിച്ച് ചിദംബരത്തിന്റെ കുടുംബം. ചിദംബരത്തിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് മാധ്യമങ്ങൾ ഉന്നയിക്കുന്നതെന്ന് ചിദംബരത്തിന്റെ കുടുംബം ആരോപിച്ചു.
പി ചിദംബരത്തെ അപമാനിക്കാനും അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കുകയുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ ഇതിനെതിരെ മാധ്യമങ്ങൾ പ്രതികരിക്കാത്തത് വേദനയുണ്ടാകുന്നത്. കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടും വരെ ഓരോ വ്യക്തിയും നിരപരാധി തന്നെയാണ്. സത്യം വിജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും ചിദംബരത്തിന്റെ കുടുംബം പറഞ്ഞു.

50 വർഷമായി പൊതുപ്രവർത്തകനാണ് അദ്ദേഹം. ഇത്തരം അസത്യ പ്രചാരണത്തിലൂടെ അദ്ദേഹത്തിൻറെ കുറ്റമറ്റ പ്രതിച്ഛായ തകർക്കാൻ സാധിക്കില്ലെന്നും കുടുംബം പറഞ്ഞു. തങ്ങളുടേത് സമ്പന്ന കുടുംബമാണെന്നും അനധികൃത മാർഗത്തിലൂടെ സ്വത്ത് സമ്പാദിക്കേണ്ട ആവശ്യം തങ്ങൾക്കില്ലെന്നും വ്യക്തമാക്കി.
ഒന്നിലധികം രാജ്യങ്ങളിൽ ബാങ്ക് അക്കൗണ്ടുകൾ, ഷെൽ കമ്പനികൾ, അനധികൃത ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ ആരോപണങ്ങൾ അത്ഭുതപ്പെടുത്തുന്നതാണെന്നും കുടുംബം പ്രസ്താവനയിൽ പറഞ്ഞു. ആരോപണം തെളിയിക്കാൻ സർക്കാരിനെ വെല്ലുവിളിക്കുന്നതായും കുടുംബം പറഞ്ഞു. ഐഎൻഎക്സ് മീഡിയയ്ക്ക് വിദേശഫണ്ട് ലഭ്യമാക്കാൻ അനധികൃതമായി പി ചിദംബരം ഇടപെട്ടെന്നാണ് ആരോപണം.
നേരത്തെ ഈ മാസം 30 വരെ ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി സിബിഐ പ്രത്യേക കോടതി നീട്ടിയിരുന്നു. ചിദംബരത്തെ കസ്റ്റഡിയിൽ വിട്ടു നൽകിയാൽ നിർണായക തെളിവുകൾ ലഭിക്കുമെന്നാണ് സിബിഐ കോടതിയിൽ വാദിച്ചു. അതേ സമയം തന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ചിദംബരം ആരോപിച്ചു.












Click it and Unblock the Notifications