ചന്ദ്രശേഖർ ആസാദിന് ദില്ലിയിൽ പ്രവേശിക്കാം, ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകി ദില്ലി കോടതി
ദില്ലി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ദില്ലിയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്കി ദില്ലി തീസ് ഹസാരി കോടതി. ജാമ്യം അനുവദിക്കാനുളള ഉപാധിയായി നാല് ആഴ്ച ദില്ലിയില്‍ പ്രവേശിക്കരുതെന്ന് ചന്ദ്രശേഖര്‍ ആസാദിനോട് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉപാധിയില്‍ ഇളവ് നല്‍കണം എന്നാവശ്യപ്പെട്ട് ചന്ദ്രശേഖര്‍ കോടതിയെ സമീപിച്ചിരുന്നു. ഉപാധികളോടെയാണ് കോടതി ജാമ്യവ്യവസ്ഥ ഇളവ് ചെയ്തിരിക്കുന്നത്.
ദില്ലിയില്‍ ചന്ദ്രശേഖര്‍ ആസാദിനുളള പരിപാടികളെ കുറിച്ച് 24 മണിക്കൂര്‍ മുന്‍പെങ്കിലും ഡിസിപി അടക്കമുളള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ഡിസിപിയെ ഫോണ്‍ വഴിയോ അല്ലെങ്കില്‍ ഇ-മെയില്‍ വഴിയോ പരിപാടിയുടെ ഷെഡ്യൂള്‍ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ ഹാജരാകണം എന്ന വ്യവസ്ഥയും കോടതി ഇളവ് ചെയ്തിട്ടുണ്ട്. ജാമ്യം ലഭിക്കാത്ത കുറ്റങ്ങള്‍ ചെയ്തു എന്നതിന് ആസാദിന് എതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ദില്ലി പോലീസ് കോടതിയില്‍ അറിയി്ച്ചു. ഡിസംബര്‍ 21നാണ് ദില്ലി ജമാ മസ്ജിദില്‍ വെച്ച് പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തിനിടെ ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റിലാകുന്നത്. 25 ദിവസമാണ് തീഹാര്‍ ജയിലില്‍ ആസാദ് അഴിയെണ്ണിയത്.
കലാപമുണ്ടാക്കി എന്നതടക്കമുളള കുറ്റങ്ങളാണ് ദില്ലി പോലീസ് ചന്ദ്രശേഖര്‍ ആസാദിന് മേല്‍ ചുമത്തിയത്. ചന്ദ്രശേഖര്‍ ആസാദിന് പ്രതിഷേധിക്കാന്‍ അവകാശം ഉണ്ടെന്ന് വ്യക്തമാക്കി കഴിഞ്ഞ ആഴ്ചയാണ് ദില്ലി കോടതി ജാമ്യം അനുവദിച്ചത്. പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കരുത് എന്നും കോടതി ജാമ്യ വ്യവസ്ഥയായി നിര്‍ദേശിച്ചിരുന്നു.