സ്വവർഗരതിയ്ക്ക് സുപ്രീം കോടതി അനുകൂലം? പ്രായപൂര്‍ത്തിയായവർക്ക് ആകാം, സമ്മതത്തോടെ; കേന്ദ്രം കൈകഴുകി!
ദില്ലി: സ്വവര്‍ഗ രതി കുറ്റകരമാക്കുന്ന 377-ാം വകുപ്പ് ഭേദഗതി ചെയ്യണം എന്ന ആവശ്യം കാലങ്ങളായി ഉയരുന്നത്. ഐപിസി 377-ാം വകുപ്പിന്റെ നിയമ സാധുതയാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് പരിശോധിക്കുന്നത്.
ഇക്കാര്യത്തില്‍ സുപ്രീം കോടതി വിധി അനുകൂലം ആയേക്കും എന്നാണ് സൂചനകള്‍. പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ തമ്മില്‍ ഉഭയസമ്മതത്തോടെ സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുന്നത് കുറ്റകരമായി കണക്കാക്കാന്‍ ആവില്ലെന്നായിരുന്നു വാദത്തിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പരാമര്‍ശം. കേസില്‍ കോടതിയ്ക്ക് തീരുമാനം എടുക്കാം എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.
150 വര്‍ഷം പഴക്കമുള്ളതാണ് സ്വവര്‍ഗ രതി കുറ്റകരമായി നിര്‍വ്വചിക്കുന്നത് 377-ാം വകുപ്പ്. സ്വവര്‍ഗരതി കുറ്റകരം അല്ലെന്ന് നേരത്തെ ദില്ലി ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2013 ല്‍ സുപ്രീം കോടതി ഈ വിധി റദ്ദാക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരും സ്വവര്‍ഗ രതിക്കെതിരെയുള്ള നിലപാടാണ് സ്വീകരിച്ച് പോന്നിരുന്നത്.
സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയാല്‍ അത് സമൂഹത്തിനും എല്‍ജിബിടി സമൂഹത്തിനും വലിയ ഉണര്‍വ്വ് നല്‍കും എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. മറൈന്‍ ഡ്രൈവിലൂടെ രണ്ട് സ്വവര്‍ഗ പ്രേമികള്‍ നടത്തം ആസ്വദിക്കുമ്പോള്‍ പോലീസ് ഇടപെട്ട 377-ാം വകുപ്പ് ഉയോഹിച്ച് കേസ് എടുത്ത് അവരെ ഉപദ്രവിക്കുന്ന സാഹചര്യം തങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജെ ചന്ദ്രചൂഡ് വ്യക്തമാക്കിയത്.
സ്വവര്‍ഗ രതിക്കെതിരെ നിലപാടെടുത്തിരുന്ന കേന്ദ്ര സര്‍ക്കാരും ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ പരമോന്നത കോടതിക്ക് യുക്തിപരമായ തീരുമാനം എടുക്കാം എന്നാണ് സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.