'എന്റെ തലവെട്ടിക്കോളൂ..ഇപ്പോൾ ഇത് മാത്രമേ എനിക്ക് പറയാൻ കഴിയൂ', പത്രസമ്മേളനത്തിൽ വികാരാധീനയായി മമത
കൊല്‍ക്കത്ത: രാജ്യം മുഴുവന്‍ കൊറോണ വൈറസിനെതിരെ പോരാടുമ്പോഴും പശ്ചിമബംഗാളിലും ഒഡീഷയിലും ഉംപൂന്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയാണ്. കനത്ത നാശനഷ്ടങ്ങളാണ് സംസ്ഥാനങ്ങള്‍ നേരിടുന്നത്. പശ്ചിമബംഗാളിലാകട്ടെ വൈദ്യുതിയും മറ്റ് ആശയവിനിമയ സംവിധാനങ്ങളും തകര്‍ന്നിട്ട് ദിവസങ്ങളായി. സംസ്ഥാനത്തെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനായി കുറച്ചു സമയം കൂടി ആവശ്യമാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. സംസ്ഥാനത്ത് ഒരു ലക്ഷം കോടിയുടെ നാശനഷ്ടങ്ങളാണ് ഉംപാന്‍ ചുഴലിക്കാറ്റ് വരുത്തിവച്ചത്.
ഈ മഹാവിപത്ത് നമ്മുടെ സംസ്ഥാനത്ത് ആരംഭിച്ചിട്ട് രണ്ട് ദിവസമായി. ഞങ്ങള്‍ എല്ലാവരും രാവും പകലും എന്നില്ലാതെ ജോലി ചെയ്യുകയാണ്. ദയവായി ക്ഷമിക്കുക. എത്രയും പെട്ടെന്ന് എല്ലാം പുനസ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്- ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, വൈദ്യുതിയും വെള്ളവും രണ്ട് ദിവസമായി മുടങ്ങിക്കിടന്നതോടെ സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എങ്കില്‍ ഇനി എന്റെ തല വെട്ടിക്കളയൂ എന്ന് മാത്രമാണ് എനിക്കിനി പറയാനുള്ളത്. ജനങ്ങള്‍ക്കിടെയുള്ള പ്രതിഷേധത്തില്‍ മമതയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് നഗരങ്ങളിലും തെരുവുകളും നൂറോളം പേര്‍ ഒത്തു ചേര്‍ന്ന് വലിയ പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം, പശ്ചിമബംഗാളിന് ആയിരം കോടിയുടെ ധനസഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മാത്രം ഏകദേശം 85 പേരാണ് ഉംപൂന്‍ ചുഴലിക്കാറ്റില്‍ മരിച്ചത്. കൊവിഡ് പ്രതിസന്ധിക്കിടെയാണ് ചുഴലിക്കാറ്റും സംസ്ഥാനത്ത് നാശനഷ്ടം വിതച്ചിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് എത്തുന്ന സ്വദേശികളുടെ യാത്ര വൈകിപ്പിക്കുന്നതിന് മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ബംഗാളിലേക്കെത്തുന്ന വിമാനങ്ങളുടെ വരവ് വൈകിപ്പിക്കണമെന്നാണ് മമത ബാനര്‍ജിയുടെ ആവശ്യം. മേയ് 30 വരയെങ്കിലും വിമാനസര്‍വീസ് വൈകിപ്പിക്കണമെന്നാണ് മമത ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തേക്ക് കുടിയേറ്റ തൊഴിലാളികളെ എത്തിക്കുന്നതിനായുള്ള ഒരു സര്‍വീസും നടത്തരുതെന്ന് ആവശ്യപ്പെട്ട് മമത നേരത്തെ റെയില്‍വെയ്ക്ക് കത്തെഴുതിയിരുന്നു.
ഇതിനിടെ ഉംപുന്‍ ചുഴലികാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മമത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇതിന് പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. ഒപ്പം ചുഴലികാറ്റ് ബംഗാളിലെ തകര്‍ത്തിട്ടും കേന്ദ്രത്തില്‍ നിന്നും സഹായമെന്നും ലഭിച്ചില്ലെന്നും മമത ബാനര്‍ജി നേരത്തെ ആവശ്യപ്പെട്ടിരുന്നു. 500 ദിവസം കഴിഞ്ഞിട്ടല്ല. ഗുരന്തമുണ്ടാവുമ്പോഴാണ് സഹായം നല്‍കേണ്ടതെന്നും മമത പറഞ്ഞിരുന്നു.