കൊവിഡിനെ കുറിച്ച് മിണ്ടേണ്ട; ശ്രീരാമലുവിനെ മൂലക്കിരുത്തി യെഡ്ഡി, പുതിയ പൊട്ടിത്തെറി
ബെംഗളൂരു; വിമതരെ കൂട്ട് പിടിച്ച് കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ താഴെയിറക്കി കർണാടകത്തിൽ അധികാരം തിരിച്ച് പിടിച്ചത് മുതൽ സംസ്ഥാന ബിജെപിയിൽ ഭിന്നതകൾ ഉടലെടുത്തിയിരുന്നു.സഖ്യസർക്കാരിന് പാലം വലിച്ച് കൂറുമാറിയെത്തിയ നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതാണ് യെഡിയൂരപ്പയ്ക്ക് തലവേദനയായത്. തഴയപ്പെട്ട മുതിർന്ന ബിജെപി നേതാക്കൾ പലരും മുഖ്യനെതിരെ രംഗത്തെത്തുകയും യെഡ്ഡിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തെ സമീപിക്കുകയും ചെയ്തിരുന്നു.
ഈ രാഷ്ട്രീയ പ്രതിസന്ധി മുറുകുന്നതിനിടെയാണ് കർണാടകത്തിൽ കൊവിഡ് ഭീതി പടരുന്നത്. ഇതോടെ ഭിന്നത മാറ്റിവെച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലായിരുന്നു സർക്കാർ. എന്നാൽ യെഡിയുടെ പുതിയ നടപടിയാണ് ബിജെപിയിൽ പുതിയ പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കുന്നത്.
പുതിയ പ്രതിസന്ധി
കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതലയിൽ നിന്ന് കർണാടക ആരോഗ്യമന്ത്രി ബി ശ്രീരാമലുവിനെ നീക്കിയതാണ് കർണാടകത്തിൽ പുതിയ ഭിന്നതയ്ക്ക് കാരണമായിരിക്കുന്നത്. നിലവിൽ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ കെ സുധാകറിനാണ് കൊവിഡ് പ്രവർത്തനങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്.
ശ്രീരാമലുവിനെ ചൊടിപ്പിച്ചു
തുടക്കം മുതൽ തന്നെ കൊറോണയുമായി ബന്ധപ്പെട്ട നടപടികളിൽ എല്ലാം ശ്രീരാമലുവിലെ തള്ളി സുധാകർ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു. ദിവസേനയുള്ള പത്രസമ്മേളനങ്ങളിലും ഡോ കൂടിയായ സുധാകർ തന്നെ പ്രതികരിച്ചിരുന്നത് ശ്രീരാമലുവിനെ ചൊടിപ്പിച്ചിരുന്നു. ഇതോടെ സുധാകറിനെതിരെ പരാതിയുമായി ശ്രീരാമലു നേതൃത്വത്തെ സമീപിച്ചു.
ഇടപെടുന്നില്ലെന്ന് ആക്ഷേപം
തനിക്ക് ആരോഗ്യ വകുപ്പ് നൽകിയതിനെതിരെ നേരത്തേ തന്നെ ശ്രീരാമലു നേതൃത്വത്തിനോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കർണാടകത്തിൽ കൊവിഡ് കേസുകൾ ഉയർന്നതോടെ പലപ്പോഴും സാഹചര്യത്തിനനുസരിച്ച് പ്രവർത്തിക്കാൻ ശ്രീരാമലുവിന് കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അതേസമയം ഡോക്ടർ കൂടിയായ സുധാകറിന്റെ ഇടപെടലുകൾ പ്രശംസയ്ക്ക് വഴിവെയ്ക്കുകയും ചെയ്തു.
ഗവർണർ പുറത്തിറക്കി
ഇരുവരും തമ്മിലുള്ള ശീതയുദ്ധം കൊഴുക്കുന്നതിനിടെയാണ് ശ്രീരാമലുവിനെ മാറ്റി സുധാകറിന് ചുമതല കൈമാറിയത്. ആരോഗ്യവകുപ്പിൽ നിന്ന് കൊവിഡ് പ്രതിരോധ ചുമതല എടുത്തുകളഞ്ഞുളള പ്രത്യേക വിജ്ഞാപനം ഗവർണർ പുറത്തിറക്കുകയും ചെയ്തു. അതേസമയം മുഖ്യമന്ത്രിയുടെ നടപടിയിൽ ശ്രീരാമലു കടുത്ത അതൃപ്തനാണെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു.
പാർട്ടിയിൽ പൊട്ടിത്തെറി
കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ താഴെയിറക്കിയ 17 വിമതരിൽ ഒരാൾ ആണ് സുധാകർ. രണ്ടാം മന്ത്രിസഭ വിപുലീകരണത്തിലാണ് സുധാകറിന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി സ്ഥാനം ലഭിച്ചത്. കുറഞ്ഞ സമയത്തിന് ഉള്ളിൽ തന്നെ സുധാകറിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസയ്ക്ക് വഴിവെച്ചിരുന്നു.അതിനിടെ കൂറമാറിയെത്തിയവരെയാണ് യെഡിയൂരപ്പ പരിഗണിക്കുന്നതെന്ന ആക്ഷേപവും പാർട്ടിയിൽ ഇതോടെ ശക്തമായിട്ടുണ്ട്.
യെഡ്ഡിയെ മാറ്റണമെന്ന്
മന്ത്രിസഭാ വികസനത്തിൽ തഴയപ്പെട്ട ബിജെപി നേതാക്കൾ യെഡിയൂരപ്പയ്ക്കെതിരെ കലാപക്കൊടി ഉയർത്തിയിരുന്നു. ഉടൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെഡിയൂരപ്പയെ മാറ്റണമെന്നാണ് നേതാക്കളുടെ ആവശ്യം. യെഡിയൂരപ്പയ്ക്ക് 77 വയസ് പൂര്‍ത്തിയായെന്നെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ ശാരീര അവശതകള്‍ അനുവദിക്കുന്നില്ലെന്നും ഇവർ ആക്ഷേപം ഉന്നയിച്ചിരുന്നു.
കൊറോണയ്ക്ക് പിന്നാലെ
ഭരണത്തില്‍ മുഖ്യമന്ത്രിയുടെ കുടുംബം ഇടപെടുന്നു എന്നും തങ്ങളുടെ മണ്ഡലങ്ങളിലേക്ക് ഫണ്ട് കിട്ടുന്നില്ലെന്നും എംഎൽഎമാർ ആരോപിച്ചിരുന്നു. യെഡിയൂരപ്പയുടെ മകൻ വിജേന്ദ്ര സൂപ്പർ സിഎം കളിക്കുകയാണെന്ന ആക്ഷേപവും എംഎൽഎമാർ ഉയർത്തിയിട്ടുണ്ട്. എംഎൽഎമാരുടെ പരാതിയിൽ യെഡിയൂരപ്പയെ മാറ്റാൻ കേന്ദ്ര നേതൃത്വം ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൊറോണ ഭീതി ഒഴിയുന്ന പിന്നാലെ തന്നെ കർണാടകത്തിൽ പല രാഷ്ട്രീയ അട്ടിമറികളും ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.