സിഡിഎസിന്റെ പ്രായപരിധി 65 വയസ്സ്: പ്രതിരോധ മന്ത്രാലയത്തിന്റെ നിയമഭേദഗതി ഇങ്ങനെ
ദില്ലി: കേന്ദ്രസർക്കാർ പുതിയതായി രൂപം നൽകിയ സംയുക്ത സേനാധിപന്റെ പ്രായപരിധി സംബന്ധിച്ച് ഭേദഗതിയുമായി പ്രതിരോധ മന്ത്രാലയം. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ പ്രായപരിധി 65 വയസായിരിക്കുമെന്നാണ് ശനിയാഴ്ച പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പരാമർശിക്കുന്നത്. നേരത്തെ സിഡിഎസിന്റെ പ്രായപരിധി 64 വയസായിരിക്കുമെന്ന സൂചനകളായിരുന്നു നൽകിയിരുന്നത്. 1954ലെ ആർമി ചട്ടങ്ങളിലാണ് ഇപ്പോൾ പ്രതിരോധ മന്ത്രാലം ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. കര, നാവിക- വ്യോമസേനാ തലവന്മാരുടെ മേധാവിയായി രാഷ്ട്രപതിയുടെ കീഴിൽ മൂന്ന് സേനകളെയും ഏകോപിപ്പിച്ചാണ് സിഡിഎസിന്റെ പ്രവർത്തനം. 65 വയസ് വരെ പ്രായമുള്ളവർക്കാണ് സിഡിഎസായി നിയമനം ലഭിക്കുകയുള്ളൂ. മൂന്ന് വർഷമാണ് നിയമന കാലാവധി.
അധികാരത്തിലുണ്ടായിരുന്നെങ്കിൽ ബലം പ്രയോഗിച്ച് നിയമം നടപ്പിലാക്കിയേനെ: കേരള ഗവർണർ
പ്രസ്തുുത പദവി രൂപീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രാലയം സിഡിഎസിന്റെ പ്രായം സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനെ നിയമിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിക്കുന്നത്. പ്രതിരോധ മന്ത്രിയുടെ പ്രിൻസിപ്പൽ മിലിട്ടറി ഉപദേശകനും സിഡിഎസ് തന്നെയായിരിക്കും. എന്നാൽ ഈ പദവിയിലേക്ക് ആരാണ് എത്തുകയെന്ന ചർച്ചകളാണ് ഇതോടെ സജീവമായിട്ടുള്ളത്. കര, നാവിക, വ്യോമ സേനകളിൽ നിന്നുള്ള ഏതെങ്കിലും ഫോർ സ്റ്റാർ ഓഫീസർമാരാണ് പ്രസ്തുുത പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുക.
എന്നാൽ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഈ പദവിയിലേക്ക് എത്തിയേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. ബിപിൻ റാവത്ത് ഡിസംബർ 31ന് വിരമിക്കാനിരിക്കെയാണ് ഈ നീക്കങ്ങൾ നടന്നിട്ടുള്ളത്. ഇതിനിടെ വെള്ളിയാഴ്ച നടക്കാനിരുന്ന വ്യോമ, കര, നാവിക സേനാ മേധാവികളുടെ സംയുക്ത സമിതി ചീഫ് ഓഫ് സ്റ്റാഫ് കമ്മറ്റിയുടെ പരിപാടി മാറ്റിവെച്ചിരുന്നു. ഇതാണ് ബിപിൻ റാവത്തിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചേക്കാമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നത്. കമ്മറ്റി അധ്യക്ഷനായ ബിപിൻ റാവത്ത് വിരമിക്കുന്ന സാഹചര്യത്തിൽ ഈ സ്ഥാനം നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിങ്ങിന് കൈമാറുന്ന ചടങ്ങാണ് റദ്ദാക്കിയത്. ചടങ്ങ് പിന്നീട് ഡിസംബർ 31 ലേക്ക് മാറ്റിയതായുള്ള അറിയിപ്പാണ് പുറത്തുവന്നിട്ടുള്ളത്. 73ാം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സംയുക്ത സൈനിക മേധാവിയെ നിയമിക്കുന്നത് സംബന്ധിച്ച നിർണായക പ്രഖ്യാപനം നടത്തിയത്.