വ്യോമ,നാവിക സേനാ മേധാവികളുടെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ; ഇനി മുതൽ സെഡ് കാറ്റഗറി സുരക്ഷ
ദില്ലി: ഇന്ത്യാ-പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വ്യോമ, നാവിക സേനാ മേധാവികളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. വ്യോമ സേനാ മേധാവി എയർ ചീഫ് മാർഷൽ ബിഎസ് ദാനോവയ്ക്കും നാവിക സേനാ മേധാവിഅഡ്മിറൽ സുനിൽ ലാൻബയ്ക്കും സെഡ് കാറ്റഗറി സുരക്ഷ നൽകാനാണ് തീരുമാനം.
കരസേനാ മേധാവി വിപിൻ റാവത്തിന് മുൻപ് തന്നെ സെഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിന് ശേഷമാണ് സേനാ മേധാവികളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനമെടുത്തത്. രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷാ വലയമാണ് സെഡ് കാറ്റഗറി സുരക്ഷ. 10 എൻഎസ്ജി കമാൻഡോകൾ ഉൾപ്പെടെ 55 പേരുടെ സംഘമാണ് സെഡ് കാറ്റഗറി സുരക്ഷയൊരുക്കുന്നത്. അത്യാധുനിക ആശയ വിനിമ സംവിധാനങ്ങളും യന്ത്രതോക്കുകളും സുരക്ഷാ സംഘത്തിന്റെ കൈവശം ഉണ്ടായിരിക്കും.
ഫെബ്രുവരി 14ന് നടന്ന പുൽവാമ ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളാകുന്നത്. ജെയ്ഷെ മുഹമ്മദ് ഭീകർ സൈനിക വാഹനവ്യൂഹത്തിന് നേരെ നടത്തിയ ചാവേർ ആക്രമണത്തിൽ 40 വീര ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി വ്യോമസേനയുടെ നേതൃത്വത്തിൽ പാകിസ്താനിലെ തീവ്രവാദ ക്യാംപുകൾ തകർത്ത് ഇന്ത്യ തിരിച്ചടി നൽകിയിരുന്നു. ഇതിന് പിന്നാലെ അതിർത്തിയിൽ പാക് പ്രകോപനം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സേനാ മേധാവികളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
അഭിനന്ദനുള്ള ഓരോ സല്യൂട്ടും ഈ അമ്മയ്ക്ക് കൂടിയാണ്; യുദ്ധഭൂമിയിൽ ആതുരസേവനം നടത്തിയ ഡോ. ശോഭ വർധമാൻ