കുട്ടികളെ വൈകാരികമായി ചൂഷണം ചെയ്തു, വിജയ്ക്കെതിരെ ബാലാവകാശ കമ്മീഷൻ
കുട്ടികളെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്ക്കെതിരെ വിമർശനം കടക്കുന്നു. നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. വിഷയത്തിൽ ർസംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ശക്തമായി അപലപിച്ചു. കുട്ടികളെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും അത് ദോഷകരമാണെന്നും കമ്മീഷൻ വ്യക്തമാക്കി. ഇത് കുട്ടികളുടെ മാനസികാവസ്ഥയെ സമ്മർദ്ദത്തിലാക്കുമെന്നും അവരുടെ ക്ഷേമത്തെ ബാധിക്കുമെന്നും കമ്മീഷൻ ആശങ്ക രേഖപ്പെടുത്തി.

കുട്ടികളെ ഉപയോഗിച്ച് മുതിർന്നവരുടെ വോട്ടിംഗ് തീരുമാനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ കർശന നടപടി വേണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും ലഭിച്ചിട്ടുണ്ട്.മറ്റ് പരാതികൾ കാത്തുനിൽക്കാതെ കമ്മീഷന് സ്വമേധയാ അന്വേഷണം ആരംഭിക്കാവുന്ന 'സുവോ മോട്ടോ' നടപടിക്കും ആവശ്യമുയർന്നിട്ടുണ്ട്. തമിഴ്‌നാട് ബാലാവകാശ നിരീക്ഷണ സമിതിയും (ടിഎൻസിആർഡബ്ല്യു) ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കുട്ടികളെ വൈകാരികമായി സമ്മർദ്ദത്തിലാക്കുന്ന സോഷ്യൽ മീഡിയ വീഡിയോകളെക്കുറിച്ചും അവർ പരാതിയിൽ എടുത്തുപറഞ്ഞു.
ചില ക്ലിപ്പുകളിൽ മാതാപിതാക്കൾ വിജയ് അനുകൂലമായി വോട്ട് ചെയ്തില്ലെങ്കിൽ ഭക്ഷണം കഴിക്കില്ലെന്ന് വാശിപിടിക്കുന്നതും അസ്വസ്ഥത പ്രകടിപ്പിക്കുന്നതെല്ലാം കാണാം. പ്രായപൂർത്തിയാകാത്തവരെ "വൈകാരിക ചൂഷണം" നടത്തുന്നതിന്തു തുല്യമാണിതെന്ന് ബാലാവകാശ നിരീക്ഷണ സമിതി പറഞ്ഞു. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനമാണ് ഇത്തരം പ്രവൃത്തികളെന്ന് അവകാശ സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. കുട്ടികളോടുള്ള ക്രൂരതയും ചൂഷണത്തിനായി കുട്ടികളെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധവുമാണ് ഇതെന്നും അവർ വ്യക്തമാക്കി.
ഈ വിഷയത്തിൽ സംസ്ഥാനത്തുടനീളം വിശദമായ അന്വേഷണം നടത്താൻ ടിഎൻസിആർഡബ്ല്യു അധികാരികളോട് ആവശ്യപ്പെട്ടു. ദുരിതത്തിലായ കുട്ടികളെ കണ്ടെത്തി അവർക്ക് ശരിയായ മാനസിക പിന്തുണ നൽകാൻ പ്രാദേശിക ബാലസംരക്ഷണ യൂണിറ്റുകളോടും ക്ഷേമ സമിതികളോടും അവർ നിർദേശിച്ചു. അതേസമയം തമിഴക വെട്രി കഴകത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും വിഷയത്തിൽ ഉണ്ടായിട്ടില്ല.
ഈ വിവാദം രാഷ്ട്രീയ പ്രചാരണങ്ങളിലെ ധാർമ്മികമായ അതിരുകൾ, പ്രത്യേകിച്ച് കുട്ടികളെ ഉൾപ്പെടുത്തിയുള്ള പ്രചാരണങ്ങൾ, എന്നിവയെക്കുറിച്ച് വിശാലമായ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. തീവ്രമായ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കിടയിലും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് ഒരു മുൻഗണനയായിരിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അധികാരികൾ ഈ വിഷയം സൂക്ഷ്മമായി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications