മാതാപിതാക്കളുടെ കസ്റ്റഡി യുദ്ധം: എപ്പോഴും പരാജയപ്പെടുന്നത് കുട്ടികളെന്ന് സുപ്രീംകോടതി
ദില്ലി: വിവാഹ മോചന കേസുകള്‍ പരിഗണിക്കുമ്പോള്‍ മാതാപിതാക്കളുടെ കസ്റ്റഡി യുദ്ധത്തില്‍ എല്ലായ്‌പ്പോഴും പരാജയപ്പെടുന്നത് നിഷ്‌കളങ്കരായ കുട്ടികളാണെന്ന് സുപ്രീംകോടതി. തകരുന്ന കുടുംബ ബന്ധങ്ങള്‍ക്ക് പലപ്പോഴും വലിയ വില കൊടുക്കേണ്ടി വരുന്നത് കുട്ടികളാണ്. നീതിയും ന്യായവും പരിഗണിച്ച് കോടതി അച്ഛന്റെ ഒപ്പമോ അമ്മയുടെ ഒപ്പമോ ആണ് കുട്ടികളെ പറഞ്ഞയക്കും. എന്നാല്‍ ഇതിലൂടെ മുറിവേല്‍ക്കുന്നത് കുട്ടികളുടെ മനസ്സാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, അജയ് റസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യ ചൂണ്ടിക്കാട്ടിയത്. തങ്ങളുടെ രണ്ട് കുട്ടികളുടെ കസ്റ്റഡി നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്ത മാതാപിതാക്കളുടെ കേസ് പരിഗണിക്കുകയായിരുന്നു ബെഞ്ച്.
അജ്മല്‍ കസബിനെകൊണ്ട് 'ഭാരത് മാതാ കീ ജയ്’ വിളിപ്പിച്ചു; ചർച്ചായി മുൻ പോലീസ് കമ്മീഷണറുടെ പുസ്തകം!
''മാതാപിതാക്കളുടെ സ്‌നേഹത്തിന് അര്‍ഹതയുള്ളതിനാല്‍ വിവാഹ മോചന കേസുകള്‍ പരിഗണിക്കുമ്പോള്‍ കുട്ടികളുടെ അവകാശങ്ങളും മാനിക്കപ്പെടണം. വിവാഹ ബന്ധം തകര്‍ന്നതോടെ മാതാപിതാക്കളുടെ ഉത്തരവാദിത്വം ഇല്ലാതാകുന്നില്ല. കസ്റ്റഡി തര്‍ക്കത്തില്‍ തീരുമാനമാകുമ്പോള്‍ കുട്ടികളുടെ ക്ഷേമത്തിനാണ് പ്രാഥമികവും പ്രധാനവുമായ പരിഗണനയെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
''കുട്ടികളുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ സാങ്കേതിക എതിര്‍പ്പുകള്‍ പരിഗണിക്കില്ല. മാതാപിതാക്കളില്‍ ഒരാളുടെ മാത്രം താല്‍പ്പര്യം കണക്കിലെടുത്ത് അന്തിമ തീരുമാനമെടുക്കാന്‍ കഴിയില്ല. കസ്റ്റഡി യുദ്ധത്തില്‍ ഇരയായ കുട്ടിയുടെ താല്‍പ്പര്യത്തിന് പ്രഥമ പരിഗണന നല്‍കിയാണ് വിധി പുറപ്പെടുവിക്കേണ്ടതെന്നും കോടതി വിലയിരുത്തി. കേസില്‍, ദില്ലി ഹൈക്കോടതി ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
മാതാപിതാക്കളുടെ തര്‍ക്കം പരിഹരിക്കാന്‍ സുപ്രീംകോടതിയും വീണ്ടും ശ്രമങ്ങള്‍ നടത്തി. ഇരുവരെയും ഒരു മേശക്കപ്പുറവും ഇപ്പുറവുമിരുത്തി കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ ശ്രമവും പരാജയപ്പെടുകയായിരുന്നു. മാതാപിതാക്കളുടെ ആവശ്യത്തിന് പ്രാധാന്യം ലഭിക്കുകയും കുട്ടികളുടെ ബുദ്ധിമുട്ടുകള്‍ തിരസ്‌കരിക്കപ്പെടുകയും ചെയ്തതായി വിധി ന്യായത്തില്‍ പറയുന്നു.