ലിവ് ഇൻ പാർട്ണറെ കൊന്ന് 35 കഷണമാക്കി, 18 ഇടങ്ങളിലായി കളഞ്ഞു, ദില്ലിയെ നടുക്കിയ കൊല, യുവാവ് അറസ്റ്റിൽ
ദില്ലി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് അതിക്രൂര കൊലപാതകം. ലിവ് ഇന്‍ പങ്കാളിയെ യുവാവ് കൊന്ന് കഷണങ്ങളാക്കി കാട്ടില്‍ പലയിടങ്ങളിലായി ഉപേക്ഷിച്ചു.
28കാരനായ അഫ്താബ് അമീന്‍ പൂനവാല ആണ് അതിക്രൂരമായ കൊലപാതകം നടത്തിയത്. പങ്കാളിയായ ശ്രദ്ധ വാള്‍ക്കറാണ് മൃഗീയമായി കൊല്ലപ്പെട്ടത്. പോലീസ് പങ്കുവെയ്ക്കുന്ന വിശദാംശങ്ങള്‍ ഇങ്ങനെ..
മെയ് 18നാണ് ശ്രദ്ധ കൊല്ലപ്പെടുന്നത്. അഫ്താബ് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഒരു വഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം അഫ്താബ് ശ്രദ്ധയുടെ ശരീരം 35 കഷണങ്ങളാക്കി വെട്ടി നുറുക്കിയ ശേഷമാണ് ദില്ലിയിലെ മെഫ്‌റൊലി കാട്ടില്‍ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചത് എന്നും പോലീസ് വ്യക്തമാക്കി.
18 ദിവസങ്ങളിലായാണ് ശ്രദ്ധയുടെ ശരീര ഭാഗങ്ങള്‍ അഫ്താബ് കാട്ടില്‍ ഉപേക്ഷിച്ചത്. അതിനായി എല്ലാ ദിവസവും ഓരോ ശരീര ഭാഗവുമായി പുലര്‍ച്ചെ രണ്ട് മണിക്ക് അഫ്താബ് താമസ സ്ഥലത്ത് നിന്നും പോവുകയായിരുന്നു ചെയ്തിരുന്നത് എന്നും പോലീസ് പറയുന്നു. വെട്ടി നുറുക്കിയ ശ്രദ്ധയുടെ ശരീരം സൂക്ഷിക്കാന്‍ അഫ്താബ് 300 ലിറ്ററിന്റെ ഒരു പുതിയ ഫ്രിഡ്ജും വാങ്ങിയിരുന്നു.
മുംബൈയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ശ്രദ്ധയും അഫ്താബും പ്രണയത്തിലാകുന്നത്. ഈ ബന്ധത്തിന് ശ്രദ്ധയുടെ വീട്ടുകാര്‍ എതിരായിരുന്നു. ഇതേത്തുടര്‍ന്നാണ് അഫ്താബിനൊപ്പം ശ്രദ്ധ ദില്ലിയിലേക്ക് വരുന്നത്. ഏപ്രിലിലാണ് ഇവര്‍ ദില്ലിയില്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. വിവാഹത്തിന് ശ്രദ്ധ നിര്‍ബന്ധിച്ചതാണ് വഴക്കിലേക്കും കൊലപാതകത്തിലേക്കും മാറിയത് എന്ന് അഡീഷണല്‍ ഡിസിപി അങ്കിത് ചൗഹാന്‍ പറയുന്നു.
26കാരിയായ ശ്രദ്ധ മുംബൈയില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ കോള്‍ സെന്റര്‍ ജീവനക്കാരിയായിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. ഡല്‍ഹിയില്‍ ഇരുവരും താമസിച്ചിരുന്നത് മെഹ്‌റൗളിയിലെ ഒരു ഫ്‌ളാറ്റില്‍ ആയിരുന്നു. ഏറെ നാളുകളായി ശ്രദ്ധയില്‍ നിന്ന് വിവരങ്ങളൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് സുഹൃത്താണ് ശ്രദ്ധയുടെ സഹോദരനെ വിവരം അറിയിച്ചത്.
രണ്ട് മാസത്തോളമായി ശ്രദ്ധയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. തുടര്‍ന്ന് ശ്രദ്ധയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വീട്ടുകാര്‍ പരിശോധിച്ചപ്പോള്‍ അവിടെയും ഈ കാലയളവില്‍ പോസ്റ്റുകളൊന്നും ഇല്ലായിരുന്നു. നവംബറില്‍ ശ്രദ്ധയുടെ അച്ഛന്‍ വികാസ് മദന്‍ വാള്‍ക്കള്‍ മുംബൈ പോലീസിനെ സമീപിച്ച് മകളെ കാണാനില്ലെന്ന പരാതി നല്‍കി.
മുംബൈ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ശ്രദ്ധയുടെ അവസാന ലൊക്കേഷന്‍ ഡല്‍ഹി ആണെന്ന് മനസ്സിലായി. തുടര്‍ന്ന് കേസ് ഡല്‍ഹി പോലീസിന് കൈമാറി. അഫ്താബുമായി മകളുടെ ബന്ധത്തെക്കുറിച്ച് ശ്രദ്ധയുടെ അച്ഛന്‍ പോലീസിനോട് പറഞ്ഞിരുന്നു. മകളുടെ തിരോധാനത്തില്‍ അഫ്താബിന്റെ പങ്ക് സംശയിക്കുന്നതായും പരാതിയിലുണ്ടായിരുന്നു.
നവംബര്‍ 8ന് വികാസ് മദന്‍ വാള്‍ക്കള്‍ ഡല്‍ഹിയില്‍ മകള്‍ താമസിക്കുന്നയിടത്ത് എത്തി. എന്നാല്‍ ഫ്‌ളാറ്റ് പൂട്ടിക്കിടക്കുകയായിരുന്നു. തുടര്‍ന്ന് വികാസ് മെഹ്‌റൗളി പോലീസിനെ സമീപിക്കുകയും മകളെ തട്ടിക്കൊണ്ട് പോയതായി പരാതി നല്‍കുകയും ചെയ്തു. അഫ്താബ് തന്നെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി മകള്‍ പറഞ്ഞിരുന്നതായി പരാതിയിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച അഫ്താബിനെ പോലീസ് അറസ്റ്റ് ചെയ്തത്.
'ഇരകള്‍ പരാതിയുമായി എത്തുന്നവര്‍, സിഐ ബലാത്സംഗക്കേസില്‍ നേരത്തെയും പ്രതി': നടപടി
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നത്. വിവാഹക്കാര്യം പറഞ്ഞ് ശ്രദ്ധയുമായി താന്‍ നിരന്തരം വഴക്കിലായിരുന്നുവെന്നും അതിന്റെ പേരിലാണ് കൊലപാതകം നടത്തി ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ചത് എന്നും അഫ്താബ് പോലീസിന് മൊഴി നല്‍കി. കാട്ടില്‍ നിന്ന് ചില ശരീരഭാഗങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അഫ്താബിനെ കോടതി 5 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.