സംഘർഷത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തി ചൈന, പ്രകോപനം ഉണ്ടാക്കിയത് ഇന്ത്യൻ സൈന്യമെന്ന് ആരോപണം
ദില്ലി: ലഡാക്കിലെ സംഘര്‍ഷത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി ചൈന. സംഘര്‍ഷത്തിലേക്ക് നയിച്ചത് ഇന്ത്യയുണ്ടാക്കിയ പ്രകോപനം ആണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇന്ത്യന്‍ സൈനികരാണ് അതിര്‍ത്തി കടന്ന് ചൈനീസ് സൈനികരെ ആക്രമിച്ചത് എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ ഏകപക്ഷീയമായി നീങ്ങരുത് എന്നും അതിര്‍ത്തിയിലെ പ്രശ്‌നം കൂടുതല്‍ വഷളാക്കരുത് എന്നും ചൈന പറയുന്നു.
ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ മറികടന്ന് തിങ്കളാഴ്ച മാത്രം രണ്ട് തവണ ഇന്ത്യ സൈനികര്‍ അതിര്‍ത്തി ലംഘിച്ച് ചൈനീസ് മേഖലയില്‍ കടന്ന് കയറി എന്ന് ചൈനയുടെ വിദേശകാര്യ മന്ത്രി പറഞ്ഞതായി ചൈനീസ് ഗ്ലൈബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ സൈനികര്‍ ചൈനീസ് സൈനികരെ പ്രകോപിപ്പിക്കുകയും ആക്രമിക്കുകയുമായിരുന്നു. അതാണ് ഇരുവിഭാഗത്തിലേയും സൈനികര്‍ തമ്മിലുളള ശാരീരിക ഏറ്റുമുട്ടലിലേക്ക് നയിച്ചത് എന്നും ചൈനീസ് വിദേശകാര്യ മന്ത്രി ആരോപിക്കുന്നു.
ഇന്നലെ രാത്രിയോടെയാണ് കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ ഇരുഭാഗത്തും സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് സേനയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. ഒരു കേണലും രണ്ട് ജവാന്മാരും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നും ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. അതേസമയം ചൈനയ്ക്ക് സംഭവിച്ചിരിക്കുന്ന ആള്‍നാശം സംബന്ധിച്ച് കൃത്യമായ വിവരം ചൈന പുറത്ത് വിട്ടിട്ടില്ല.
Recommended Video
സംഘര്‍ഷം പരിഹരിക്കാന്‍ ഇരുസൈന്യത്തിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഇരുസൈന്യവും തമ്മില്‍ വെടിവെപ്പുണ്ടായിട്ടില്ലെന്നും ശാരീരികമായ ഏറ്റുമുട്ടല്‍ മാത്രമാണ് നടന്നത് എന്നുമാണ് വിവരം. ഇന്ത്യയുടെ ഒരു കമാന്‍ഡിംഗ് ഓഫീസര്‍, ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍, ഒരു ജവാന്‍ എന്നിവരാണ് ഗാല്‍വാന്‍ താഴ്വരയിലെ ആക്രമണത്തില്‍ വീരമൃത്യു വരിച്ചിരിക്കുന്നത്. ഇതിനും മുന്‍പും നിരവധി തവണ ഇന്ത്യയുടേയും ചൈനികരുടേയും സൈന്യം മുഖാമുഖം വന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുളള ആക്രമണം ഇതാദ്യമാണ്. 45 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ സൈനികര്‍ കൊല്ലപ്പെടുന്നത്.