ഒടുവില്‍ ചൈനയ്ക്ക് സമ്മതിക്കേണ്ടി വന്നു... ഗൽവാനിൽ കമാൻഡിങ് ഓഫീസർ കൊല്ലപ്പെട്ടു, വേറേയും സത്യങ്ങൾ
ദില്ലി: ഗല്‍വാന്‍ താഴ് വരയില്‍ നടന്ന ഏറ്റുമുട്ടലില്‍ മരിച്ച ഇന്ത്യക്കാരുടെ കണക്ക് മാത്രമേ ഇതുവരെ ഔദ്യോഗികമായി പുറത്ത് വന്നിരുന്നുള്ളു. എത്ര ചൈനീസ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു എന്ന കാര്യം ചൈന ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നില്ല.
എന്നാലിപ്പോള്‍ ഒരു കാര്യം അവര്‍ സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. അവരുടെ ഒരു കമാന്‍ഡിങ് ഓഫീസര്‍ ജൂണ്‍ 15 ലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നതാണത്. ഗല്‍വലാനില്‍ നടക്കുന്ന സൈനികതല ചര്‍ച്ചയില്‍ ഇക്കാര്യം ചൈന സ്ഥിരീകരിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അതിനിടെ ആക്രമണത്തില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടു എന്ന കാര്യം പരോക്ഷമായി അംഗീതരിച്ച് ചൈനീസ് സര്‍ക്കാര്‍ മാധ്യമം തന്നെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...
കമാന്‍ഡിങ് ഓഫീസര്‍
ഗല്‍വാൻ താഴ് വരയില്‍ ജൂണ്‍ 15 ന് ഉണ്ടായ ഏറ്റുമുട്ടലില്‍ തങ്ങളുടെ കമാന്‍ഡിങ് ഓഫീസര്‍ കൊല്ലപ്പെട്ടു എന്നാണ് ചൈനയുടെ സ്ഥിരീകരണം. സംഭവം നടന്ന ഒരാഴ്ച പിന്നിട്ടപ്പോള്‍ ആണ് അവര്‍ ഇക്കാര്യം അംഗീകരിച്ചിട്ടുള്ളത്. 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട് എന്നായിരുന്നു ഇന്ത്യ പുറത്ത് വിട്ട കണക്ക്.
Recommended Video
76 ഇന്ത്യക്കാര്‍
ഗല്‍വാനില്‍ നടന്ന ഏറ്റമുട്ടലില്‍ ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. 76 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കണക്കുകള്‍ ഇന്ത്യ നേരത്തേ തന്നെ പുറത്ത് വിട്ടതാണ്. എന്നാല്‍ തങ്ങളുടെ പക്ഷത്തുണ്ടായ നഷ്ടം വെളിപ്പെടുത്താന്‍ ചൈന തയ്യാറായിരുന്നില്ല.
|
സര്‍ക്കാര്‍ മാധ്യമവും
ഇപ്പോള്‍, ചൈനീസ് സര്‍ക്കാര്‍ മാധ്യമവും തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നുണ്ട്. എത്ര പേര്‍ കൊല്ലപ്പെട്ടു എന്ന് കൃത്യമായി പറയുന്നില്ലെങ്കിലും, തങ്ങള്‍ക്ക് ആള്‍നാശം സംഭവിച്ചതായി സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ ട്വീറ്റ് വ്യക്തമാക്കുന്നുണ്ട്.
ഔദാര്യമെന്ന പോലെ....
പ്രശ്‌നം കൂടുതല്‍ രൂക്ഷമാകാന്‍ ആഗ്രഹിക്കാത്തതിനാല്‍ ആണ് തങ്ങള്‍ തങ്ങളുടെ സൈനികര്‍ക്കുണ്ടായ നഷ്ടങ്ങള്‍ പുറത്ത് വിടാത്തത് എന്നാണ് ഗ്ലോബല്‍ ടൈംസ് പറയുന്നത്. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം 20 ല്‍ കുറവാണെങ്കില്‍ അത് ഇന്ത്യയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കും എന്നാണ് ഇവരുടെ വാദം.
വികെ സിങിനുള്ള മറുപടി?
ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ ആള്‍നാശം ഉണ്ടായത് ചൈനയ്ക്കാണെന്ന് മുന്‍ സൈനിക മേധാവിയും കേന്ദ്രമന്ത്രിയും ആയ വികെ സിങ് പറഞ്ഞിരുന്നു. കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ ഇരട്ടി ചൈനീസ് സൈനികരെ വധിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിന് പിറകേയാണ് ഗ്ലോബല്‍ ടൈംസ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
തുടര്‍ച്ചയായി
ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് നേരത്തേയും ഇന്ത്യയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. ചൈനയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ ഇന്ത്യയെക്കൊണ്ട് സാധിക്കില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ 1962 ലേക്കാള്‍ ഇന്ത്യ നാണംകെടുമെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.