ചൈനയില്‍ കൊറോണ വൈറസ്, കാശ്മീരില്‍ 'പിഎസ്എ' വൈറസെന്ന് പിഡിപി നേതാവ്
Recommended Video
ശ്രീനഗര്‍: പൊതുസുരക്ഷ നിയമത്തെ കൊറോണ വൈറസിനോട് ഉപമിച്ച് പിഡിപി നേതാവും രാജ്യസഭ എംപിയുമായ ഫയാസ് അഹമ്മദ് മിര്‍. രണ്ടിനേയും കുറിച്ച് തുറന്ന് പറയാന്‍ ജനം ഭയപ്പെടുന്നുവെന്ന് ഫയാസ് പറഞ്ഞു.
ഈ രാജ്യത്ത് ജനാധിപത്യമുണ്ട്, പക്ഷേ നിങ്ങൾ എന്തെങ്കിലും പറഞ്ഞാൽ അവർ നിങ്ങളുടെ മേൽ 'പിഎസ്‌എ' വൈറസ് അടിച്ചേൽപ്പിക്കും. ചൈനയില്‍ കൊറോണ വൈറസുണ്ടെങ്കില്‍ ഇവിടുത്തെ വൈറസ് ഇതാണ്. അതുകൊണ്ടാണ് കശ്മീരിലെ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറയാന്‍ ആളുകൾ ഭയപ്പെടുന്നത്, അവര്‍ക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്യുമോയെന്ന് അവര്‍ ഭയപ്പെടുന്നു, മിർ എഎന്‍ഐയോട് പറഞ്ഞു.
ഒരു എംപിയായിട്ട് കൂടി എനിക്ക് പൊതുസുരക്ഷാ നിയമത്തെ കുറിച്ച് പറയാന്‍ ഭയമാണ്. എപ്പോഴാണ് പോലീസ് വന്ന് തന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയെന്ന് ആര്‍ക്കറിയാം, മിര്‍ കൂട്ടി ചേര്‍ത്തു. കാശ്മീരില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തുമെന്ന കേന്ദ്രത്തിന്‍റെ പ്രഖ്യാനത്തേയും മിര്‍ വിമര്‍ശിച്ചു.ജനങ്ങളെ സര്‍ക്കാര്‍ തെറ്റിധരിപ്പിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അവര്‍ പറഞ്ഞത് തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് നടത്തിയെന്നാണ്. വോട്ടിങ്ങ് ശതമാനവും അവര്‍ പുറത്തുവിട്ടു. അങ്ങനെയെങ്കില്‍ ഈ ഒഴിവുകള്‍ എങ്ങനെയാണ് വന്നത്?, മിര്‍ ചോദിക്കുന്നു.
അഞ്ച് വര്‍ഷം കൂടുമ്പോഴാണ് സാധാരണ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ കാശ്മീരില്‍ എല്ലാ മൂന്ന് മാസം കൂടുമ്പോഴും തിരഞ്ഞെടുപ്പാണ്. കാശ്മീരിന്‍റെ അവസ്ഥ ഇതിലൂടെ തന്നെ വ്യക്തമാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആരും ഭാഗമായില്ലെന്നത് ഇതിലൂടെ തന്നെ വ്യക്തമാണെന്നും മിര്‍ പറഞ്ഞു. കാശ്മീരില്‍ എട്ട് ഘട്ടമായും ജമ്മുവില്‍ നാല് ഘട്ടമായും ഒഴിഞ്ഞ് കിടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു.