മാനസസരോവര്‍ തടാകത്തില്‍ മുങ്ങാന്‍ അനുവദിച്ചില്ല: ചൈനീസ് അധികൃതര്‍ക്കെതിരെ തീര്‍ത്ഥാടകര്‍
ദില്ലി: ചൈനീസ് അധികൃതര്‍ക്കെതിരെ ആരോപണവുമായി കൈലാസയാത്ര തീര്‍ത്ഥാടകര്‍. മാനസസരോവര്‍ തടാകത്തില്‍ മുങ്ങാന്‍ അനുവദിച്ചില്ലെന്നാണ് തീര്‍ത്ഥാടകര്‍ ആരോപിക്കുന്നത്. വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കൈലാസ് മാനസസരോവര്‍ യാത്രക്ക് നാഥുലാ ചുരം തുറന്നുനല്‍കുമെന്ന് വിദേശകാര്യമന്ത്രി പ്രഖ്യാപിച്ച് 20 ദിവസത്തിന് ശേഷമാണ് സംഭവം. കഴിഞ്ഞ വര്‍ഷം 72 ദിവസം നീണ്ട ഡോക്ലാം അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെയാണ് നാഥുലാ ചുരം വഴിയുള്ള തീര്‍ത്ഥാടനം റദ്ദാക്കിയത്.
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് നാഥുലാ ചുരം വഴിയുള്ള യാത്ര പുനഃസ്ഥാപിക്കാന്‍ ധാരണയായത്. 2017 ജൂണില്‍ നാഥുലാ ചുരം അടച്ചിട്ട ചൈന ഇനിയൊരിക്കലും തീര്‍ത്ഥാടനത്തിനായി ഈ മാര്‍ഗ്ഗം തുറന്നുനല്‍കില്ലെന്നും വ്യക്തമാക്കിയിരുന്നു. നാഥുലാ ചുരത്തില്‍ ചൈന 47 കൈലാസ-മാനസസരോവര്‍ തീര്‍ത്ഥാടകരെ തടഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ടിരുന്നു. ഇതോടെയാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്. പിന്നീട് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് യാത്ര പുനഃസ്ഥാപിക്കുകയായിരുന്നു.
ചൈനയും ഇന്ത്യയും തമ്മിലുള്ള കരാറിന്മേർ ഇന്ത്യ ഉപയോഗിച്ചുവരുന്ന രണ്ടാമത്തെ പാതയാണ് നാഥുലാ ചുരം വഴിയുള്ളത്. നേരത്തെ 1981 മുതൽ 2015വരെ ലിപു ചുരം വഴി നടന്നുകൊണ്ടിരുന്ന കൈലാസ- മാനസസരോവർ യാത്രയ്ക്ക് വിദേശകാര്യമന്ത്രാലയമായിരുന്നു നേതൃത്വം നൽകിയിരുന്നത്. 2015 മുതലാണ് കൈലാസ്- മാനസസരോവര്‍ യാത്രയ്ക്കായി ഈ റൂട്ട് ഉപയോഗിച്ചുവരുന്നത്.
സിക്കിം സെക്ടറിലെ ട്രൈ ജംങ്ഷനായ ഡോക്ലാമില് ചൈനീസ് സൈന്യം നടത്തിവന്നിരുന്ന റോഡ് നിര്‍മാണത്തിലെ ഇന്ത്യന്‍ ഇടപെടലാണ് പ്രശ്നം വഷളാക്കിയത്. 2017 ജൂണ്‍ 16 നായിരുന്നു സംഭവം. ഇന്ത്യന്‍ സൈന്യം ഇടപെട്ട് റോഡ് നിര്‍മാണം നിര്‍ത്തിവെച്ചതോടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടേയും സൈന്യം 72 ദിവസമാണ് നേര്‍ക്കുനേര്‍ നിലയുറപ്പിച്ചത്. തര്‍ക്കം അവസാനിച്ചതോടെ ഇന്ത്യ സൈന്യത്തെ പിന്വലിക്കുകയാരുന്നു. എന്നാല്‍ ചൈനീസ് സൈന്യം ഡോക്ലാമില് നിലയുറപ്പിച്ചിരുന്നു.
Devotees at Kailash Mansarovar have alleged that Chinese authorities are not allowing them to take holy dip in the Mansarovar Lake pic.twitter.com/pOF9jFRlWA
— ANI (@ANI) May 28, 2018