നരേന്ദ്ര മോദിയെ നിർത്തിപൊരിച്ച് കോൺഗ്രസ്; ചൈന എത്ര ദൂരം കടന്നുകയറി? രാജ്യത്തോട് മാപ്പ് പറയണം
ദില്ലി; ഗാൽവൻ അതിർത്തിയിലെ ഏറ്റുമുട്ടലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത് ചൈന ഇന്ത്യയുടെ ഭൂമിയിൽ കടന്നുകയറിട്ടില്ലെന്നായിരുന്നു . സംഘർഷ സാഹചര്യം വിലയിരുത്താൻ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ ഈ വിശദീകരണം. ഇതിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തി.
ചൈന കടന്ന് കയറിയിട്ടില്ലായിരുന്നുവെങ്കിൽ എങ്ങനെയാണ് 20 ഇന്ത്യൻ സൈനികരെ നമ്മുക്ക് നഷ്ടമായതെന്നായിരുന്നു കോൺഗ്രസ് ഉയർത്തിയ ചോദ്യം. ഇപ്പോഴിതാ ചൈന അതിർത്തിയിൽ നിന്ന് പിൻമാറുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പ്രധാനമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയാണ് കോൺഗ്രസ്.
ഒരിഞ്ച് ഭൂമി പോലും
ജൂൺ 15 നാണ് ഗാൽവൻ താഴ്വരയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ കമാന്റിങ്ങ് ഓഫീസർ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യയുടെ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്നായിരുന്നു സംഘർഷത്തിന് പിന്നാലെ പ്രധാനമന്ത്രി പ്രതികരിച്ചത്.
പിൻമാറി ചൈന
അതേസമയം അതിർത്തിയിൽ നിന്ന് ചൈന പിൻമാറിയെന്നുള്ള റിപ്പോർട്ടുകൾ ഇന്ന് രാവിലെയോടെ പുറത്തുവന്നിരുന്നു. ഗാൽവാനിലെ പട്രോൾ പോയിന്റ് 14 ൽ നിന്ന് ഒന്നര കിലോമീറ്ററാണ് ചൈന പിൻവാങ്ങിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇന്ത്യ-ചൈന സേനകൾക്ക് ഇടയിൽ ഒരു സുരക്ഷിത അകലം പാലിച്ച് കൊണ്ടാണ് പിൻമാറ്റം.
മോദി മാപ്പ് പറയണം
ഗാൽവാനിലെ താത്കാലിക നിർമ്മാണങ്ങളും പൊളിച്ച് നീക്കിയിട്ടുണ്ട്. അതേസമയം ഇതോടെ മോദി രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന ആവശ്യമാണ് കോൺഗ്രസ് ഉയർത്തിയത്. ആരും കടന്ന് കയറിട്ടില്ലെന്ന വാദത്തിൽ മാപ്പ് പറയാൻ മോദി തയ്യാറാകണമെന്നും ഇനിയെങ്കിലും പ്രധാനമന്ത്രിയോ പ്രതിരോധ മന്ത്രിയോ അതിർത്തിയിലെ യഥാർത്ഥ സാഹചര്യത്തെ കുറിച്ച് വിവരിക്കണമെന്നും രാജ്നാഥ് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
സൈന്യത്തെ ഓർത്ത് അഭിമാനം
ധീരൻമാരായ നമ്മുടെ സൈനികർ അതിർത്തിയിൽ നിന്ന് ചൈനീസ് സൈന്യത്തെ തുരത്തിയെന്ന വാർത്ത വളരെ സന്തോഷം നൽകുന്നതാണ്. സൈന്യത്തെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. ഇത്തരം ധീരമായ കാര്യങ്ങൾ സൈന്യം ചെയ്യുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് യാതൊരു സംശയവുമില്ല, ഖേര പറഞ്ഞു.
ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട
പാകിസ്താൻ ആവട്ടെ ചൈനയാവട്ടെ മുൻപും ഇന്ത്യൻ സൈന്യം അവരെ തുരത്തിയിട്ടുണ്ട്. നമ്മുടെ സൈന്യത്തിന് ആരുടേയെങ്കിലും സർട്ടിഫിക്കറ്റ് വേണമെന്ന് കരുന്നില്ല. അതേസമയം സൈന്യം കടന്ന് കയറിയിട്ടില്ലെന്ന മോദിയുടെ പ്രതികരണത്തേയും ഖേര കുറ്റപ്പെടുത്തി.
ഗാൽവൻ ഞങ്ങളുടേതെന്ന്
മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ചൈന പറഞ്ഞത് ഗാൽവൻ താഴ്വര ഞങ്ങളുടേതാണെന്നാണ്. ഇന്ത്യൻ പ്രധാനമന്ത്രി തന്നെ ചൈനയ്ക്ക് ക്ലീൻ ചീറ്റ് നൽകിയത് വൃത്തികേടായി പോയി, ഖേര ട്വീറ്റ് ചെയ്തു.അതിനാൽ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയാൻ തയ്യാറാകണം.
വിശദമാക്കാൻ തയ്യാറാവണം
ശരിയാണ്, എനിക്ക് തെറ്റ് പറ്റി, എൻറെ വിലയിരുത്തലിൽ തെറ്റ് പറ്റി പോയി എന്നോ പറയാൻ തയ്യാറാവണം. മാത്രമല്ല ചൈന എത്ര ദൂരമാണ് പിൻമാറിയതെന്നും എത്ര അവർ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കണമെന്നും ഖേര ആവശ്യപ്പെട്ടു. ലഡാക്കിലെ സാഹചര്യം എന്താണെന്ന് വിശദീകരിക്കാനും അദ്ദേഹം തയ്യാറാകണമെന്നും ഖേര പറഞ്ഞു.