കിഴക്കന്‍ ലഡാക്കില്‍ ചൈനയുടെ പാലം നിർമ്മാണം: സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ
ദില്ലി: കിഴക്കന്‍ ലഡാക്കില്‍ ചൈന പാലം നിർമ്മിക്കുന്നതായി പറയപ്പെടുന്ന പ്രദേശം പതിറ്റാണ്ടുകളായി ആ രാജ്യത്തിന്റെ അധീനതയിലുള്ള സ്ഥലമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കിഴക്കൻ ലഡാക്കിന് സമീപത്തെ പാങ്ഗോങ് തടാകത്തിന് കുറുകെ ചൈന പുതിയ പാലം നിർമ്മിക്കുന്നതായുള്ള റിപ്പോർട്ട് സംബന്ധിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
'ചൈന നിർമ്മിച്ചു എന്ന് പറയപ്പെടുന്ന പാലത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകളും റിപ്പോർട്ടുകളും ഞങ്ങൾ കണ്ടു. രണ്ടാമത്തെ പാലം അല്ലെങ്കിൽ അത് നിലവിലെ പാലത്തിന്റെ വിപുലീകരണമാണോ എന്ന കാര്യത്തില്‍ സംശയങ്ങളുണ്ടെന്നും ചില റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു'-അരിന്ദം ബാഗ്ചി പറഞ്ഞു നയതന്ത്ര, സൈനിക തലങ്ങളിൽ ചൈനയുമായി ഇന്ത്യ വിവിധ റൗണ്ട് സംഭാഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും തുടർന്നും ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തുന്നു. "വിദേശകാര്യ മന്ത്രി വാങ് യി ഈ വർഷം മാർച്ചിൽ ഇവിടെയുണ്ടായിരുന്നുവെന്നും വിദേശകാര്യ മന്ത്രി നമ്മുടെ പ്രതീക്ഷകൾ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നതും എല്ലാവർക്കും അറിയുന്ന കാര്യമാണ്," ബാഗ്ചി പറഞ്ഞു.
2020 ഏപ്രിൽ മുതലുള്ള ചൈനയുടെ വിന്യാസത്തിൽ നിന്ന് ഉണ്ടാകുന്ന സംഘർഷങ്ങളും പിരിമുറുക്കങ്ങളും രണ്ട് അയൽക്കാർ തമ്മിലുള്ള സാധാരണ ബന്ധവുമായി പൊരുത്തപ്പെടാൻ കഴിയുന്നതല്ലെന്ന് നേരത്തെ വിദേശകാര്യ മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. "അതിനാൽ രണ്ട് മന്ത്രിമാരും നൽകിയ നിർദ്ദേശങ്ങൾ പൂർണ്ണമായും നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് നയതന്ത്ര തലത്തിലും സൈനിക തലത്തിലും ഞങ്ങൾ ചൈനീസ് പക്ഷവുമായി ഇടപഴകുന്നത് തുടരും," അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാനമായ പാങ്കോങ് സോയ്ക്ക് ചുറ്റുമുള്ള പ്രദേശത്ത് ചൈന രണ്ടാമത്തെ പാലം നിർമ്മിക്കുകയാണെന്നായിരുന്നു ബുധനാഴ്ച പുറത്ത് വന്ന ചില റിപ്പോർട്ടുകള്‍ വ്യക്തമാക്കിയത്.
Recommended Video
സമീപകാലത്ത് ഇന്ത്യയുമായി ഏറ്റുമുട്ടല്‍ ശക്തമായ പ്രദേശത്താണ് ചൈന പാലം നിർമ്മിക്കുന്നതെന്നാണ് ശ്രദ്ധേയം.