നൂറുകണക്കിന് ചൈനീസ് സൈനികര്‍ അതിര്‍ത്തിയില്‍! വീഡിയോ പുറത്ത് വിട്ട് ചൈനീസ് മാധ്യമം!
ദില്ലി: അതിര്‍ത്തി തര്‍ക്ക പരിഹാരത്തിന് വേണ്ടിയുളള ഉന്നതതല ചര്‍ച്ചയ്ക്ക് തൊട്ട് പിറകേ പ്രകോപനവുമായി ചൈന. ചൈനയുടെ സൈനികര്‍ അതിര്‍ത്തിയില്‍ പരിശീലനം നടത്തുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
Recommended Video
അതിനിടെ കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുടെ 60 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈന പിടിച്ചെടുത്തതായി റെഡിഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...
ഇന്ത്യയെ പ്രകോപിപ്പിക്കുന്ന നീക്കം
ലഡാക്കില്‍ ഒരു മാസത്തോളമായി തുടരുന്ന ഇന്ത്യ-ചൈന സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തിയിരുന്നു. കമാന്‍ഡര്‍ തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ അതിന് പിറകേയാണ് ഇന്ത്യയെ പ്രകോപിപ്പിക്കുന്ന നീക്കം ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
നൂറുകണക്കിന് ചൈനീസ് സൈനികര്‍
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നൂറുകണക്കിന് ചൈനീസ് സൈനികര്‍ ആയുധപരിശീലനം നടത്തുന്ന വീഡിയോ ആണ് ചൈനയുടെ സൈന്യം പുറത്ത് വിട്ടിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിന്റെ മാധ്യമം ആയ ഗ്ലോബല്‍ ടൈംസ് ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും ഒരു പിഎല്‍എ വ്യോമസേനയുടെ ബ്രിഗേഡും ചേര്‍ന്നാണ് സൈനികാഭ്യാസം നടത്തുന്നത്.
ഏതാനും മണിക്കൂറുകൾ
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടയിലും സെന്‍ട്രല്‍ ചൈനയില്‍ നിന്ന് വടക്ക് പടിഞ്ഞാറുളള ഉയര്‍ന്ന പ്രദേശത്തേക്ക് പോകാന്‍ സൈന്യം വളരെ കുറച്ച് മണിക്കൂറുകള്‍ മാത്രമേ എടുത്തുളളൂ എന്നാണ് വീഡിയോയ്ക്ക് ഒപ്പം ഗ്ലോബല്‍ ടൈംസ് കുറിച്ചിരിക്കുന്നത്. ഏതാനും മണിക്കൂറുകളാണ് സൈന്യത്തിന്റെ പ്രകടനം നടന്നത്.
പെട്ടെന്ന് സൈന്യത്തെ എത്തിക്കാം
ആവശ്യം വരികയാണെങ്കില്‍ അതിര്‍ത്തിയില്‍ എത്ര പെട്ടെന്ന് സൈന്യത്തെ എത്തിക്കാന്‍ സാധിക്കും എന്നതിന്റെ പ്രകടനമാണ് അതിര്‍ത്തിയില്‍ ചൈന നടത്തിയത് എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നുവെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറുകണക്കിന് സൈനിക ഉപകരണങ്ങളും ആയുധസജ്ജമായ വാഹനങ്ങളും വന്‍തോതിലുളള സാധനസാമഗ്രികളും അടക്കം ഉള്‍പ്പെടുത്തിയായിരുന്നു മണിക്കൂറുകള്‍ നീണ്ട സൈനിക അഭ്യാസം.
ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാൻ
ഇക്കഴിഞ്ഞ മെയ് 14ന് ചൈന നടത്തിയ സൈനിക അഭ്യാസത്തിന്റെ വീഡിയോ ആണ് ഇന്ത്യ-ചൈന ചര്‍ച്ചകള്‍ക്ക് പിറകേ പുറത്ത് വിട്ടിരിക്കുന്നത്. വിമാന മാര്‍ഗമാണ് സൈനികരെ അതിര്‍ത്തിയിലേക്ക് എത്തിച്ചത്. അതേസമയം സായുധവാഹനങ്ങളും മറ്റും ട്രെയിന്‍ വഴിയും അതിര്‍ത്തിയിലേക്കെത്തി. ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനുളള ചൈനയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ചൈനയുടെ കയ്യേറ്റം
അതിനിടെയാണ് കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ പ്രദേശം ചൈന പിടിച്ചെടുത്തിരിക്കുന്നതായി റെഡിഫ് ന്യൂസിന് വേണ്ടി അജയ് ശുക്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 60 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ചൈന കൈയ്യടക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഗാല്‍വന്‍ താഴ്വരയിലും പാംഗോങ് തടാകത്തിന്റെ വടക്കന്‍ കരയിലുമായി കഴിഞ്ഞ മാസമാണ് ചൈനയുടെ കയ്യേറ്റം എന്നാണ് റെഡിഫ് ന്യൂസിന്റെ വാര്‍ത്ത.