സ്വർണം വാങ്ങിക്കൂട്ടി ചൈന..ജൂണിൽ മാത്രം വാങ്ങിയത് 15 ടൺ..വൻ മുതലെടുപ്പ്
രാജ്യാന്തര വിപണിയിൽ കഴിഞ്ഞ മാസമുണ്ടായ വിലയിടിവ് മുതലെടുത്ത് സ്വർണം വാങ്ങിക്കൂട്ടി കേന്ദ്രബാങ്കുകൾ. പതിവുപോലെ ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയാണ് ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയത്. ജൂണിൽ മാത്രം ചൈന 15 ടൺ സ്വർണം തങ്ങളുടെ ശേഖരത്തിലേക്ക് മാറ്റി. ഈ വർഷം ചൈന നടത്തുന്ന ഏറ്റവും വലിയ പ്രതിമാസ വാങ്ങലാണിത്. ഇതോടെ തുടർച്ചയായ ഇരുപതാം മാസമാണ് ചൈനീസ് കേന്ദ്രബാങ്ക് സ്വർണ്ണശേഖരം വർദ്ധിപ്പിക്കുന്നത്. ഈ വർഷം ഇതുവരെ ചൈന 40 ടണ്ണിലധികം സ്വർണം വാങ്ങിയിട്ടുണ്ട്. ഇതോടെ ചൈനയുടെ ആകെ സ്വർണ്ണശേഖരം 2,346 ടണ്ണായി ഉയർന്നു.

രാജ്യാന്തര വിപണിയിൽ സ്വർണവില വലിയ തകർച്ച നേരിട്ട സമയത്താണ് ചൈനയുടെ ഈ നീക്കം. ഔൺസിന് 4,500 ഡോളർ എന്ന 200 ദിവസത്തെ മൂവിങ് ആവറേജിന് താഴേക്ക് പോയ വില പിന്നീട് 4,000 ഡോളറിനും താഴേക്ക് പതിച്ചിരുന്നു. വിപണിയിൽ സ്വർണത്തിന് വലിയ മുന്നേറ്റം നടത്താൻ നിലവിൽ സാധിക്കുന്നില്ലെങ്കിലും കേന്ദ്രബാങ്കുകളുടെ ഭാഗത്തുനിന്നുള്ള ശക്തമായ ഡിമാൻഡ് വലിയ വിലയിടിവിൽ നിന്ന് സ്വർണത്തിന് താങ്ങാവുന്നുണ്ട്. വില കുറയുന്ന ഘട്ടങ്ങളിൽ കേന്ദ്രബാങ്കുകൾ ഇനിയും കൂടുതൽ സ്വർണം വാങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ഉസ്ബെക്കിസ്ഥാനും പോളണ്ടും മുന്നിൽ
വിപണിയിലെ വൻകിട ശക്തി ചൈനയാണെങ്കിലും ഈ വർഷം ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയതിൽ ചൈനയല്ല മുന്നിൽ. ജൂണിൽ 9 ടൺ സ്വർണം കൂടി വാങ്ങിയ ഉസ്ബെക്കിസ്ഥാൻ കേന്ദ്രബാങ്ക് ഈ വർഷം ഇതുവരെ 41 ടൺ സ്വർണം ശേഖരിച്ച് രണ്ടാം സ്ഥാനത്തുണ്ട്. ജൂണിലെ കൃത്യമായ കണക്കുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും പോളണ്ട് നാഷണൽ ബാങ്കാണ് സ്വർണം വാങ്ങിക്കൂട്ടിയ രാജ്യങ്ങളിൽ ഏറ്റവും മുന്നിലുള്ളത്. മെയ് വരെയുള്ള കണക്കനുസരിച്ച് അവർ ഈ വർഷം 64 ടൺ സ്വർണം വാങ്ങിയിട്ടുണ്ട്.
ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധിയും കറൻസി മൂല്യത്തകർച്ചയും കാരണം കഴിഞ്ഞ മാസങ്ങളിൽ ചില രാജ്യങ്ങൾക്ക് തങ്ങളുടെ സ്വർണ്ണശേഖരം വിറ്റഴിക്കേണ്ടി വന്നിരുന്നു. എന്നാൽ പ്രതിസന്ധികൾ ഒഴിഞ്ഞതോടെ വർഷത്തിന്റെ രണ്ടാം പകുതിയിൽ കേന്ദ്രബാങ്കുകളുടെ സ്വർണ്ണ നിക്ഷേപം ഇനിയും ശക്തമാകുമെന്നാണ് റിപ്പോർട്ടുകൾ.
ആഗോളതലത്തിൽ ഡോളറിന്മേലുള്ള അമിത ആശ്രയത്വം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പല രാജ്യങ്ങളും തങ്ങളുടെ കരുതൽ ശേഖരം സ്വർണത്തിലേക്ക് മാറ്റുന്നത്. എണ്ണ ഉത്പാദനത്തിൽ നിന്നുള്ള വരുമാനം യു.എസ് ട്രഷറി ബോണ്ടുകളിൽ നിക്ഷേപിക്കുന്നതിന് പകരം സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് മാറ്റാനാണ് പല രാജ്യങ്ങളും ഇപ്പോൾ താല്പര്യപ്പെടുന്നത്.












Click it and Unblock the Notifications