ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്: ബിസിനസ് താൽപ്പര്യങ്ങൾക്ക് തിരിച്ചടിയായാൽ ബന്ധം വിഛേദിക്കുമെന്ന്!
ബെയ്ജിംഗ്: ഇന്ത്യൻ സമ്പദ് വ്യവസ്ഥയുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന മുന്നറിയിപ്പുമായി ചൈന. ലഡാക്കിൽ കഴിഞ്ഞ മാസം ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുരാജ്യങ്ങൾക്കും നഷ്ടമുണ്ടാക്കിയിരുന്നു. ഇന്ത്യയ്ക്ക് നഷ്ടമായത് 20 സൈനികരെയാണ്. ചൈന ഇന്ത്യയ്ക്ക് നയതന്ത്രപരമായ ഭീഷണിയല്ലെന്നും പൊതുഘടനയിൽ മാറ്റമില്ലാതെ ഇരു രാജ്യങ്ങൾക്കും നിലനിൽക്കാൻ കഴിയില്ലെന്നും ചൈനീസ് അംബാസഡർ പറഞ്ഞു.
സർക്കാരിനെ അധിക്ഷേപിക്കുന്ന സന്ദേശങ്ങൾ വാട്സ്ആപ്പിൽ പ്രചരിപ്പിച്ചു, ആശാ വര്‍ക്കറെ പുറത്താക്കി
ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിൽ ചൈനയുടെ ബിസിനസ് താൽപ്പര്യങ്ങൾക്ക് വിലക്കേർപ്പെടുത്താനുള്ള ഇന്ത്യൻ നീക്കങ്ങളെത്തുടർന്നാണ് ചൈനീസ് അംബാസഡറുടെ പ്രസ്താവന പുറത്തുവരുന്നത്. സാധാരണയിൽ കവിഞ്ഞ് സൈനിക വിന്യാസം നടത്തിയതുകൊണ്ട് തന്നെ ഇന്ത്യ- ചൈന അതിർത്തിയിലും സംഘർഷം തുടരുന്നുണ്ട്. നമ്മുടെ സമ്പദ് വ്യവസ്ഥകൾ പരസ്പര പൂരകവും പരസ്പര ബന്ധിതവും പരസ്പരാശ്രിതവും നിർബന്ധിത വേർതിരിവിന് എതിരുമാണെന്നും അംബാസഡർ ട്വിറ്ററിൽ കുറിച്ചു.
ജൂൺ 15ന് ലഡാക്കിലെ ഗാൽവൻ വാലിയിലുണ്ടായ ഇന്ത്യ- ചൈന സംഘർത്തെത്തുടർന്ന് അയൽരാജ്യങ്ങൾ തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങൾ നിരന്തരമുണ്ടായ ചർച്ചകളിലൂടെയാണ് പരിഹരിക്കപ്പെടുന്നത്. കല്ലും വടികളുമേന്തി പരസ്പരം മർദ്ദിച്ചതോടെയാണ് ചെങ്കുത്തായ മലനിരകളിൽ നിന്ന് ഇന്ത്യയ്ക്ക് 20 സൈനികരെ നഷ്ടമായത്. പടിഞ്ഞാറു വശത്ത് ചൈനീസ് സൈന്യം കടന്നുകയറിയെന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചത്. അതിർത്തിയിലെ തർക്ക പ്രദേശത്തേക്ക് ചട്ടം ലംഘിച്ച് കടന്നിട്ടില്ലെന്നാണ് ചൈനീസ് വാദം. അതുകൊണ്ട് തന്നെ ഇന്ത്യയോട് മുൻനിര സൈനികരെ തടയാനും ആവശ്യപ്പെട്ടിരുന്നു.
ഇരു രാജ്യങ്ങളും അംഗീകരിച്ച സൈന്യത്തെ പിൻവലിക്കുന്നതിനുള്ള നടപടികൾ ഇനിയും പൂർത്തിയായിട്ടില്ലെന്നും കമാൻഡർ തലത്തിലുള്ള മറ്റൊരു ചർച്ച ഉടൻ നടക്കുമെന്നുമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. തർക്കമുണ്ടായ പ്രദേശത്ത് നിന്ന് ധാരണ പ്രകാരം പിന്നോട്ടുപോകാൻ ചൈനയുടെ ഭാഗത്ത് നിന്ന് ആത്മാർത്ഥമായ പ്രവർത്തനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. എത്രയും പെട്ടെന്ന് അതിർത്തിയിൽ തൽസ്ഥിതി പുനഃസ്ഥാപിക്കുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
എന്നാൽ ഇന്ത്യയും ചൈനയും തമ്മിലുള്ള പോര് ഇന്ത്യയെ നയതന്ത്രമായും വ്യാപാരപരമായും അമേരിക്കയോട് അടുപ്പിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ 1962ലും ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി പ്രശ്നങ്ങൾ വഷളാവുന്ന നിലയിലേക്ക് എത്തിയിരുന്നു.