Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ 'ജല ബോംബ്'; പണി തുടങ്ങി, ആശങ്കയോടെ ഇന്ത്യ

ഡൽഹി: ടിബറ്റിൽ ബ്രഹ്മപുത്ര നദിയിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ച് ചൈന. ജുലൈ 19 ന് നടന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് പങ്കെടുത്തു. 16,780 കോടി ഡോളർ ചെലവിലാണ് ചൈന ഡാം പണിയുന്നത്. ബ്രഹ്മപുത്ര നദിയുടെ താഴ്ന്ന പ്രദേശത്ത് (യാർലുങ് സാങ്‌ബോ നദി എന്നറിയപ്പെടുന്നു) ന്യിങ്ചി നഗരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് പദ്ധതിക്ക് ചൈന അംഗീകാരം നൽകിയത്.
ലോകത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതിയായാണ് ഡാമിനെ വിശേഷിപ്പിക്കുന്നത്. അതേസമയം ചൈനയുടെ ഡാം നിർമ്മാണം ഇന്ത്യയേയും ബംഗ്ലാദേശിനേയും കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മഴക്കാലത്ത് ഡാം തുറന്നുവിട്ടാൽ അത് ബ്രഹ്മപുത്രയിൽ വലിയ തോതിൽ വെള്ളപ്പൊക്കത്തിന് കാരണമായേക്കും. അസമിലും സ്ഥിതി കൂടുതൽ വഷളാക്കിയേക്കും.

china3-17

‌‌അതേസമയം ചൈനയിൽ നിന്നുള്ള സൈനിക ഭീഷണിയേക്കാൾ വലിയ ഭീഷണിയായിരിക്കും പുതിയ ഡാം എന്ന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു. 'ഡാം തങ്ങളുടെ ഗോത്രങ്ങൾക്കും ഉപജീവനമാർഗ്ഗങ്ങൾക്കും ഭീഷണിയാകുമെന്നും ചൈന ഇതിനെ ഒരു 'ജല ബോംബായി' ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തുകൊണ്ട് ഇന്ത്യക്ക് ആശങ്ക?

ചൈനയുടെ 14-ാമത് പഞ്ചവത്സര പദ്ധതിയുടെ (2021-25) ഭാഗമായാണ് മെഗാ അണക്കെട്ട് നിർമ്മിക്കുന്നത്. ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ടെക്ടോണിക് പ്ലേറ്റ് അതിർത്തിയിലാണ് ഈ അണക്കെട്ട് ചൈന നിർമ്മിക്കുന്നത് എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. അതുകൊണ്ട് തന്നെ ഡാം ഇന്ത്യയുടെ താഴ്ന്ന പ്രദേശങ്ങൾക്ക് 'ജല ബോംബ്' ആയി മാറാൻ സാധ്യതയുണ്ടന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കനേഡിയൻ എൻ‌ജി‌ഒ ആയ പ്രോബ് ഇന്റർനാഷണലിന്റെ 2012-ലെ റിപ്പോർട്ടിൽ പടിഞ്ഞാറൻ ചൈനയിൽ നിർമ്മിക്കുന്ന 130-ൽ അധികം വലിയ അണക്കെട്ടുകൾ ഭൂകമ്പങ്ങൾക്ക് കാരണമായേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാർലുങ് സാങ്‌ബോ, പാർലുങ് സാങ്‌ബോ, നു ലാൻകാങ്, യാലോങ്, ദാഡു, മിൻ, യെല്ലോ നദികളിലെ അണക്കെട്ട് നിർമ്മാണങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. ചൈനയുടെ പടിഞ്ഞാറൻ മേഖലയിൽ നിർമ്മിക്കുന്ന അണക്കെട്ടുകളിൽ 98.6 ശതമാനവും ഭൂകമ്പ സാധ്യതയുള്ള മേഖലകളിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചൈനയുടെ അണക്കെട്ട് നിർമ്മാണത്തെ എപ്പോഴും സംശയത്തോടെയാണ് ഇന്ത്യ വീക്ഷിച്ചിട്ടുള്ളത്. പലപ്പോഴും തങ്ങളുടെ ഡാം നിർമ്മിതികളെ കുറിച്ച് ചൈന കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നത് തന്നെയാണ് പ്രധാന കാരണം. വർഷങ്ങളോളം നിഷേധിച്ചതിന് ശേഷം 2010 ൽ മാത്രമാണ് ബ്രഹ്മപുത്ര നദിയിൽ സാങ്മു അണക്കെട്ട് നിർമ്മിക്കുന്നുണ്ടെന്ന് ചൈന സമ്മതിച്ചത്. അതേസമയം വെള്ളം വഴിതിരിച്ചുവിടുന്നതിലുള്ള ഇന്ത്യയുടെ ആശങ്കകൾ ചൈന തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരേയും ഇതൊന്നും വിശ്വാസത്തിലെടുത്തിട്ടില്ല.

ചൈനയുടെ വലിയ അണക്കെട്ടുകൾ സംഭരണ അണക്കെട്ടുകളാക്കി മാറ്റാൻ സാധ്യതയുണ്ടെന്നാണ് മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ് (എംപിഐഡിഎസ്എ) റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതായത് വരണ്ട സീസണുകളിൽ ചൈനയ്ക്ക് വെള്ളം തടഞ്ഞ് വെയ്ക്കാൻ സാധിക്കും. ഇത് ഇന്ത്യയ്ക്ക് ഭീഷണിയായേക്കും.മാത്രമല്ല മഴക്കാലത്ത് വെള്ളം തുറന്നുവിടുന്നത് ആസാമിലെ വെള്ളപ്പൊക്കം കൂടുതൽ രൂക്ഷമാക്കിയേക്കും. ഇതിനോടകം തന്നെ ചൈനയുടെ ഡാം നിർമ്മാണത്തിൽ അസം കേന്ദ്രത്തിനെ കടുത്ത ആശങ്ക അറിയിച്ചിട്ടുണ്ട്.

മുമ്പ് അരുണാചൽ പ്രദേശിലും ഹിമാചൽ പ്രദേശിലും ചൈനയുടെ പ്രവർത്തനങ്ങൾ മിന്നൽ പ്രളയത്തിന് കാരണമായിരുന്നു. കൂടാതെ സിയാങ് നദിയിലെ വെള്ളം മലിനമാകാനും കാരണമായിരുന്നു. 2017-ൽ സിയാങ് നദിയിലെ വെള്ളം കറുത്ത നിറമായി. തേസ്പൂരിൽ നടത്തിയ പരിശോധനയിൽ നദിയിലെ വെള്ളത്തിൽ ധാതുക്കളുടെ അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. അണക്കെട്ടുകളുടെ നിർമ്മാണം നദിയിലെ എക്കലിന്റെ അളവ് കുറയ്ക്കുന്നതിനും ഇത് കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

ചൈനയുടെ അണക്കെട്ട് നിർമ്മാണത്തിന്റെ ആഘാതം ചെറുക്കാൻ അരുണാചൽ പ്രദേശിൽ ഒരു മൾട്ടി പർപ്പസ് റിസർവോയർ നിർമ്മിക്കാൻ ഇന്ത്യ പദ്ധതിയിട്ടിട്ടുണ്ട്. എന്നാൽ ഇതിനെതിരെ പ്രാദേശിക പ്രതിഷേധം ശക്തമാണ്. സംസ്ഥാനത്തെ സിയാങ്, അപ്പർ സിയാങ് ജില്ലകളിൽ ഇത് കുടിയൊഴിപ്പിക്കലിന് കാരണമാകുനെന്നും പാരിസ്ഥിതിക ആഘാതങ്ങൾ സൃഷ്ടിക്കുമെന്നുമുള്ള ആശങ്കയാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്.

ഇന്ത്യയും ചൈനയും തമ്മിൽ ജലം പങ്കിടുന്നത് സംബന്ധിച്ചുള്ള ഉടമ്പടികൾ ഇതുവരെ ഇല്ല. എന്നാൽ ജലവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിന് 2002 ൽ ഒരു കരാറിൽ ഒപ്പുവെച്ചിരുന്നു. എല്ലാ വർഷവും ജൂൺ 1 മുതൽ ഒക്ടോബർ 15 വരെ മൂന്ന് സ്റ്റേഷനുകളിൽ നിന്നുള്ള ജലത്തിന്റെ ഒഴുക്കിനെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യക്ക് കൈമാറാൻ സമ്മതിച്ചുകൊണ്ടുള്ള കരാർ. വർഷകാലത്ത് വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും സുരക്ഷ നടപടികൾ സ്വീകരിക്കുന്നതിനും ഈ ഡാറ്റ നിർണായകമാണ്. 2017-ൽ ദോക് ലാം സംഘർഷം ഉണ്ടായപ്പോൾ ചൈന ഈ ഡാറ്റ പങ്കിടാൻ വിസമ്മതിച്ചിരുന്നു. ഇത് ആസാമിലെ മരണങ്ങൾക്ക് കാരണമായി. 2018-ൽ ഡാറ്റ പങ്കിടൽ പുനരാരംഭിച്ചെങ്കിലും ആവശ്യമെങ്കിൽ ചൈന ജലത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാൻ മടിക്കില്ലെന്നാണ് ഇന്ത്യ ആശങ്കപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+