ചിദംബരത്തിന് ജാമ്യം; ഉടന്‍ ജയില്‍ മോചിതനാകും, 105 ദിവസത്തെ ജയില്‍വാസത്തിന് ശേഷം...
ദില്ലി: കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന് ജാമ്യം. ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത അദ്ദേഹം 105 ദിവസങ്ങള്‍ക്ക് ശേഷമാണ് ജയില്‍ മോചിതനാകുന്നത്. കര്‍ശന ജാമ്യ വ്യവസ്ഥകളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കാനാണ് നിര്‍ദേശം. ഉച്ചയ്ക്ക് ശേഷം ചിദംബരം ജയില്‍ മോചിതനാകും. രണ്ടു ലക്ഷം രൂപ കെട്ടിവയ്ക്കണം. രണ്ടാള് ജാമ്യം, സാക്ഷികളുമായി ബന്ധം പാടില്ല. അന്വേഷണത്തെ സ്വാധീനിക്കരുത്, കോടതി അനുമതിയില്ലാതെ വിദേശയാത്ര പാടില്ല എന്നവയാണ് വ്യവസ്ഥകള്‍.
ഐഎന്‍എക്സ് അഴിമതി കേസുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താനോ പൊതു പ്രസ്താവനകള്‍ നടത്താനോ പാടില്ലെന്നും സുപ്രീംകോടതി ഉപാധി വച്ചിട്ടുണ്ട്. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ചിദംബരത്തിന്റെ ജാമ്യ ഹര്‍ജിയില്‍ നവംബര്‍ 28ന് വാദം പൂര്‍ത്തിയായിരുന്നു. വിധി പറയാന്‍ ഡിസംബര്‍ നാലിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു കോടതി. നേരത്തെ ദില്ലി ഹൈക്കോടതയില്‍ ചിദംബരം ജാമ്യഹര്‍ജി നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു. തുടര്‍ന്നാണ് നവംബര്‍ 15ന് സുപ്രീംകോടതിയെ സമീപിച്ചത്.
ഐഎന്‍എക്സ് അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐയും ഇതേ കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിബിഐ കേസില്‍ നേരത്തെ ജാമ്യം ലഭിച്ചു. എന്നാല്‍ ഇഡി കേസ് നിലനിന്നിരുന്നതിനാല്‍ ജയില്‍ മോചിതനാകാന്‍ സാധിച്ചില്ല. ഇപ്പോള്‍ ഈ കേസിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ അദ്ദേഹം ജയില്‍ മോചിതനാകും. പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കുകയും ചില കടലാസ് ജോലികളും കഴിഞ്ഞാല്‍ ഉച്ചയ്ക്ക് ശേഷം ചിദംബരം മോചിതനാകും. നിലവില്‍ തിഹാര്‍ ജയിലിലാണ് 74കാരനായ ചിദംബരം.
ചിദംബരത്തിന് ജാമ്യം നല്‍കരുതെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. മുന്‍ കേന്ദ്ര ധനമന്ത്രിയായ ഇദ്ദേഹത്തിന് ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി കേസ് അട്ടിമറിക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. ജാമ്യം അനുവദിക്കരുത് എന്നായിരുന്നു ഇഡിയുടെ വാദം. തുടര്‍ന്നാണ് കര്‍ശന വ്യവസ്ഥകള്‍ സുപ്രീംകോടതി ഉപാധിയായി വച്ചത്. ചിദംബരത്തിന് വേണ്ടി കപില്‍ സിബലും മനു അഭിഷേക് സിങ്വിയുമാണ് ഹാജരായത്.
കേന്ദ്ര ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് വിദേശ ഫണ്ട് സ്വീകരിക്കാന്‍ അധികാര ദുര്‍വിനിയോഗം നടത്തി ചിദംബരം അനുമതി നല്‍കിയെന്നാണ് ആരോപണം. കമ്പനി 300 കോടിയിലധികം രൂപ ഇതുവഴി സ്വന്തമാക്കി. ഇടനിലക്കാരനായി ചിദംബരത്തിന്റെ മകന് കാര്‍ത്തിയും ലാഭം കൊയ്തു. മകന്റെ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ചിദംബരം പദവി ദുരുപയോഗം ചെയ്തത്. തുടങ്ങിയവരാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. കമ്പനിയുടെ ഉടമകളിലൊരാളായ ഇന്ദ്രാണി മുഖര്‍ജി മാപ്പ് സാക്ഷിയാകുകയും ചിദംബരത്തിനെതിരെ മൊഴി കൊടുക്കുകയും ചെയ്തിരുന്നു.