അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ 5 യുവാക്കളെ ചൈന ഇന്ത്യയ്ക്ക് കൈമാറും, നാളെ കൈമാറ്റം
ദില്ലി: അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ 5 ഇന്ത്യക്കാരായ യുവാക്കളെ ചൈന ശനിയാഴ്ച ഇന്ത്യയ്ക്ക് കൈമാറും. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആ്ണ് ഇക്കാര്യം അറിയിച്ചത്. കിബിത്തു അതിര്‍ത്തിയിലെ വാച്ചായില്‍ വെച്ചാണ് കൈമാറ്റം നടക്കുകയെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം, കങ്കണയ്ക്ക് കയ്യടിച്ച് കൃഷ്ണകുമാര്‍
കാണാതായ അഞ്ച് പേരെയും കണ്ടെത്തിയതായി ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അറിയിച്ചതായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു നേരത്തെ വ്യക്തമാക്കിയിരുന്നു. അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബന്‍സിരി ജില്ലയിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെച്ചാണ് വെളളിയാഴ്ച 5 യുവാക്കളെ കാണാതായത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് ഹോട്ട്‌ലൈന്‍ സന്ദേശം അയച്ചിരുന്നു. ഇതിനുളള മറുപടിയായാണ് യുവാക്കളെ തങ്ങള്‍ കണ്ടെത്തിയെന്ന് ചൈന അറിയിച്ചിരിക്കുന്നത്. ഇവരെ തിരിച്ച് എത്തിക്കാനുളള ശ്രമം നടന്ന് കൊണ്ടിരിക്കുകയാണ് എന്നും കിരണ്‍ റിജിജു ട്വീറ്റ് ചെയ്തിരുന്നു.
കാണാതായവരെ കുറിച്ച് ചൈനയ്ക്ക് ഒരു വിവരവും ഇല്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ആയ ഷാവോ ലിജിയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്. അരുണാചല്‍ പ്രദേശിനെ കുറിച്ച് അറിയില്ലെന്നും ആ മേഖല ചൈനയുടെ ദക്ഷിണ ടിബറ്റിന്റെ ഭാഗമായ പ്രദേശം ആണെന്നും ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. പ്രദേശത്ത് നിന്ന് കാണാതായ 5 ഇന്ത്യക്കാരെ കുറിച്ച് ഇന്ത്യന്‍ സൈന്യം അന്വേഷിച്ചിരുന്നുവെന്നും എന്നാല്‍ അവരെക്കുറിച്ച് തങ്ങള്‍ക്ക് ഒരു വിവരവും കൈമാറാനില്ലെന്നും ചൈനയുടെ പ്രതികരണമുണ്ടായി.
കാണാതായ 6 യുവാക്കളും സൈന്യത്തിന് വേണ്ടി ചുമട്ട് തൊഴിലാളികളുടെ ജോലി ചെയ്യുകയായിരുന്നു. അതിര്‍ത്തി പ്രദേശത്തേക്ക് പോയ ഇവര്‍ പിന്നീട് തിരിച്ച് വന്നിട്ടില്ല.ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളാണ് ബാക്കി 5 പേരെയും സൈന്യം പട്രോളിംഗ് നടത്തുന്ന പ്രദേശമായ സെറാ-7 ഏരിയയില്‍ നിന്നും കടത്തിക്കൊണ്ട് പോയതായി വെളിപ്പെടുത്തിയത്. വെള്ളിയാഴ്ചയോടെ പ്രകാശ് റിംഗ്ലിംഗ് എന്നയാളാണ് തന്റെ സഹോദരനായ പ്രസാദിനെ ചൈനീസ് ലിബറേഷന്‍ ആര്‍മ്മി കടത്തിക്കൊണ്ട് പോയതായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. താനു ബകര്‍, ഗാരു ദിരി, ടോംഗു എബിയ. ടോച്ച സിംഗ്കാം എന്നിവരാണ് കാണാതായ മറ്റ് നാല് പേര്‍.