ഒരു വർഷത്തോളം ക്രൂരപീഡനത്തിന് ഇരയാക്കി; ബിജെപി നേതാവിനെതിരെ പരാതി നൽകി നിയമവിദ്യാർത്ഥിനി
ദില്ലി: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദ് ഒരു വർഷത്തോളം തന്നെ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന് ഉത്തർപ്രദേശിലെ നിയമവിദ്യാർത്ഥി. നേരത്തെ ചിന്മയാനന്ദിനെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടിയെ ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നിന്നും കാണാതായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് 23കാരിയായ പെൺകുട്ടിയെ രാജസ്ഥാനിൽ നിന്നും കണ്ടെത്തിയത്.
കേരള ഘടകവുമായി ശശി തരൂര്‍ അകലുന്നു... മീഡിയ സെല്‍ ചെയര്‍മാന്‍ പദവി രാജിവെക്കുന്നു!!
ചിന്മയാനന്ദ് ഒരു വർഷത്തോളം തന്നെ ബലാത്സംഗത്തിന് ഇരയാക്കി ചൂഷണം ചെയ്തെന്ന് പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. അതേസമയം ഷാജഹാൻപൂർ പോലീസ് ചിന്മയാനന്ദിനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്നും പെൺകുട്ടി മാധ്യമങ്ങൾക്ക് മുമ്പിൽ ആരോപിച്ചു. 72കാരനായ ചിന്മയാനന്ദ് ചെയർമാനായ ലോ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു പരാതിക്കാരി. പെൺകുട്ടിയുടെ സഹോദരനും ഇതേ കോളേജിൽ തന്നെയാണ് പഠിച്ചിരുന്നത്.
ദില്ലിയിലെ ലോധി റോഡ് പോലീസ് സ്റ്റേഷനിലാണ് പെൺകുട്ടി പരാതി സമർപ്പിച്ചിരിക്കുന്നത്. ഉത്തർപ്രദേശ് പോലീസ് കേസെടുക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ദില്ലിയിൽ പരാതി നൽകിയതെന്ന് പെൺകുട്ടി ആരോപിച്ചു. ഷാജഹാൻപൂർ പോലീസ് സ്റ്റേഷനിലേക്ക് ആ പരാതി കൈമാറിയെങ്കിലും ചിന്മയാനന്ദിനെതിരെ കേസെടുക്കുന്നില്ലെന്നാണ് പെൺകുട്ടിയുടെ ആരോപണം.
പെൺകുട്ടിയുടെ ആരോപണം അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ തന്നെ 11 മണിക്കൂറോളം ചോദ്യം ചെയ്തെന്നും പീഡന വിവരം അവരോട് തുറന്ന് പറഞ്ഞിട്ടുണ്ടെന്നും പെൺകുട്ടി വ്യക്തമാക്കി. എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞിട്ടും അവർ ചിന്മയാനന്ദിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പെൺകുട്ടി ആരോപിച്ചു. ഒരു ഉന്നതനായ നേതാവ് താനുൾപ്പെടെ നിരവധി പെൺകുട്ടികളുടെ ജീവിതം തകർത്തെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുവതി ആരോപണം ഉന്നയിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പെൺകുട്ടി സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം പെൺകുട്ടിയെ കാണാതാവുകയായിരുന്നു.
ചിന്മയാനന്ദിന്റെ പേര് പറയാതെയായിരുന്നു ആരോപണം. എന്നാൽ പെൺകുട്ടിയുടെ പിതാവ് ചിന്മയാനന്ദിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം പുറത്ത് അറിഞ്ഞതോടെ പരാതി നൽകി മൂന്ന് ദിവസത്തിന് ശേഷം ചിന്മയാനന്ദിനെതിരെ തട്ടിക്കൊണ്ട് പോകലിന് കേസെടുക്കുകയായിരുന്നു. രാജസ്ഥാനിൽ നിന്നും കണ്ടെത്തിയ പെൺകുട്ടിയെ സുപ്രീം കോടതിയിൽ ഹാജരാക്കുകയും കോടതി അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. അതേസമയം പെൺകുട്ടിയുടെ ആരോപണം ചിന്മയാനന്ദിന്റെ അഭിഭാഷകൻ നിഷേധിച്ചിട്ടുണ്ട്.