പീഡന പരാതി; ചിന്മയാനന്ദിന് കുരുക്ക് മുറുകുന്നു, സന്യാസി പദവിയും നഷ്ടമായേക്കും
ദില്ലി: നിയമ വിദ്യാർത്ഥിനിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ചിന്മയാനന്ദിന് സന്യാസപദവി നഷ്ടമായേക്കുമെന്ന് സൂചന. സന്യാസസമൂഹത്തിന്റെ ഉന്നതാധികാര സമിതിയായ അഖില ഭാരതീയ അഖാര പരിഷത്ത് ശനിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തുവെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന് ചിന്മയാനന്ദ് കുറ്റസമ്മതം നടത്തിയ പശ്ചാത്തലത്തിലാണ് നടപടി.
ഡോട്ടേഴ്സ് ഡേ ആഘോഷമാക്കി രാഷ്ട്രീയ നേതാക്കള്‍....താരമായി പ്രിയങ്കയും നിര്‍മലാ സീതാരാമനും
അഖില ഭാരതീയ അഖാര പരിഷത്തിന്റെ ഉന്നതാധികാരയോഗം ഒക്ടോബർ 10ന് ഹരിദ്വാറിൽവെച്ച് നടക്കുന്നുണ്ട്. ഈ യോഗത്തിൽ വെച്ച് ചിന്മയാനന്ദിന്റെ പദവി എടുത്ത് കളയാനുള്ള തീരുമാനത്തിന് അംഗീകാരം ലഭിച്ചേക്കും. ചിന്മയാനന്ദ് തന്റെ തെറ്റുകൾ അംഗീകരിച്ചിരിക്കുകയാണ്, സന്യാസ സമൂഹത്തിന് ഇതിലും വലിയ അപമാനം വരാനില്ല. കോടതി കുറ്റവിമുക്തനാക്കുന്ന ദിവസം വരെ സന്യാസ സമൂഹത്തിൽ നിന്നും ചിന്മയാനന്ദ് പുറത്തായിരിക്കും, പരിഷത്ത് പ്രസിഡന്റ് മഹന്ത് നരേന്ദ്ര ഗിരി വ്യക്തമാക്കി.
ഉത്തർപ്രദേശിൽ ധാരാളം ആശ്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്ള നേതാവാണ് ചിന്മയാനന്ദ്. നിലവിൽ മഹാ നിർവാണി അഖാരയുടെ തലവനാണ് അദ്ദേഹം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘം ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യുന്നത്. ചിന്മയാനന്ദിനെതിരെ പെൺകുട്ടി വീഡിയോ തെളിവുകൾ അടക്കം സമർപ്പിച്ചിട്ടും ബലാത്സംഗക്കുറ്റം അടക്കമുളള വകുപ്പുകൾ ചുമത്താൻ അന്വേഷണ സംഘം തയ്യാറാകാത്തതിനെതിരെ രൂക്ഷ വിമർശനമാണ് പരാതിക്കാരി ഉയർത്തുന്നത്.
ചിന്മയാനന്ദ് ചെയർമാനായിരുന്ന ലോ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി. ഒരു വർഷക്കാലത്തോളം 73കാരനായ ചിന്മയാനന്ദ് തന്റെ ലൈംഗിക ചൂഷണം നടത്തിയെന്നാണ് ആരോപണം. കണ്ണാടിയിൽ ഒളിപ്പിച്ച ക്യാമറയിലൂടെ ചിന്മയാനന്ദിനെതിരായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നാണ് പെൺകുട്ടി അവകാശപ്പെടുന്നത്. ഇതിനിടെ ചിന്മയാനന്ദിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന കേസിൽ പെൺകുട്ടിയെ പ്രതിചേർത്ത് അന്വേഷണ സംഘം കേസെടുത്തിട്ടുണ്ട്.