സിനിമ: വ്യാജന്‍മാരെ പൂട്ടാനുറച്ച് കേന്ദ്രം, ശിക്ഷ 3 വർഷം തടവും 10 ലക്ഷം പിഴയുമാക്കി ഭേദഗതി
ദില്ലി: രാജ്യത്തെ സിനിമാ വ്യവസ്യായത്തിന്‍റെ നട്ടെല്ല് ഒടിച്ചു കൊണ്ടാണ് വ്യാജ പതിപ്പ് മേഖലയിലെ ബിസിനസ് തഴച്ചു വളരുന്നത്. കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന പല സിനിമകളും റിലീസ് ചെയ്ത് ഓന്നോ രണ്ടോ ദിവസം കഴിയുമ്പോള്‍ തന്നെ അതിന്‍റെ വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനില്‍ വിലസുകയാണ്.
ശക്തമായ നിരീക്ഷണങ്ങള്‍ നടത്തുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തതോടെ ഇടക്കാലത്ത് ഒന്ന് പിന്‍വലിഞ്ഞിരുന്നെങ്കിലും വീണ്ടും സജീവമായിരിക്കുകയാണ് വ്യാജന്‍മാര്‍. ഈ സാഹചര്യത്തിലാണ് വ്യാജന്‍മാരെ പൂട്ടാന്‍ നിയമം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
വ്യാജപതിപ്പ്
പുതിയ സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ തന്നെ വ്യാജപതിപ്പും പുറത്തിറങ്ങുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. വ്യാജപതിപ്പ് പുറത്തിറക്കുന്നവരെ ചിലപ്പോഴെങ്കിലും പിടികൂടാറുണ്ടെങ്കിലും മതിയായ ശിക്ഷ ലഭിക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.
കേന്ദ്രസര്‍ക്കാര്‍
ഈ ആരോപണം കൂടി പരിഗണിച്ചാണ് വ്യാജന്‍മാരെ കുടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം ശക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് നിലവിലുള്ള നിയമം സിനിമാറ്റോഗ്രാഫ് ആക്ട് 1952 ലെ 6എ വകുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.
3 വര്‍ഷം തടവ്
നിര്‍മ്മാതാവിന്‍റെ കൃത്യമായ അനുമതിയില്ലാതെ സിനിമയുടെ പതിപ്പ് ഇറക്കുന്നവര്‍ക്ക് 3 വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും നല്‍കുന്നതാണ് ഭേദഗതി. വ്യാജന്‍മാര്‍ക്കെതിരായ നിയമം ശക്തമാക്കുമെന്ന് ഈ വര്‍ഷമാദ്യം മുംബൈയില്‍ സിനിമാ മ്യൂസിയം ഉദ്ഘാടനം ചെയ്യുമ്പോള്‍ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
വലിയ തിരിച്ചടി
സിനിമാ മേഖലയിലുള്ള അണിയറ പ്രവര്‍ത്തകരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. രാജ്യത്ത് അടുത്ത കാലത്ത് റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രങ്ങളുടെ വ്യാജ പതിപ്പ് ഇറങ്ങിയത് സിനിമ വ്യവസായത്തിന് വലിയ തിരിച്ചടിയായതും കേന്ദ്രം കണക്കിലെടുത്തെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേന്ദ്രത്തിന്‍റെ പരിധിയില്‍
വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും ഓണ്‍ലൈന്‍ അപ്ലോഡ് ചെയ്യുന്ന സാഹചര്യത്തില്‍ അതിന്മേല്‍ നടപടിയെടുക്കുകയെന്നത് സംസ്ഥാന സര്‍ക്കാറിന്‍റെ അധികാരപരിധിയില്‍പ്പെടുന്ന കാര്യമല്ല. കേന്ദ്ര സര്‍ക്കാറിന്‍റെ ശക്തമായ ഇടപെടലാണ് ഇത്തരത്തിലുള്ള വ്യാജന്‍മാരെ തുരത്താന്‍ വേണ്ടതെന്നാണ് സിനിമാ മേഖലയിലുള്ളവര്‍ അഭിപ്രായപ്പെടുന്നത്.
പ്രതിവര്‍ഷം 7200 കോടി
വ്യാജന്‍മാരെ തടയാനുള്ള സംരഭങ്ങള്‍ സ്വാകര്യമേഖലയിലുണ്ടെങ്കിലും അവയ്ക്ക് ഇനിയും സിനിമാക്കാര്‍ക്കിടയില്‍ സ്വീകാരത്യ ലഭിച്ചിട്ടില്ല. പ്രതിവര്‍ഷം 7200 കോടിയുടെ നഷ്ടമാണ് ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് വ്യാജന്‍മാര്‍ ഉണ്ടാക്കുന്നുവെന്നാണ് കണക്ക്.
റെഗുലേറ്ററി അതോറിറ്റി
സിനിമാ രജിസ്ട്രേഷനുള്ള അധികാരം സംഘടനകളുടെ കയ്യില്‍ നിന്ന് സര്‍ക്കാറിന്‍റെ കയ്യിലെത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടലുണ്ടാവുകയുള്ളു. ഇതിന് വര്‍ഷങ്ങളായി നടപ്പിലാക്കാതെ കിടക്കുന്ന സിനിമാ റെഗുലേറ്ററി അതോറിറ്റി നിലവില്‍ വരേണ്ടിയിരിക്കുന്നു.
മൊബൈല്‍ പതിപ്പ് മാത്രമല്ല
സിനിമകളുടെ മൊബൈല്‍ പതിപ്പ് മാത്രമല്ല, ഓണ്‍ലൈനില്‍ വ്യാജനായി വികസിക്കുന്നത്. സ്റ്റുഡിയോകളില്‍ നിന്നും ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നുതന്നെയും സിനിമ ചോരുന്നതും പതിവാണ്. നിവിന്‍ പോളി നായകനായ പ്രേമം എന്ന ചിത്രത്തിന്‍റെ സെന്‍സര്‍ കോപ്പിവരെ ചോര്‍ന്നത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.
ഫാന്‍സ് പോര്
താരങ്ങളുടെ ആരാധകര്‍ തമ്മിലുള്ള പോരും സിനിമകള്‍ ചോരുന്നതിന് ഇടയാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ശത്രുതാരത്തിന്‍റെ സിനിമ തകര്‍ക്കാന്‍ ഫാന്‍സ് അസോസിയേഷനുകള്‍ സിനിമകള്‍ ചോര്‍ത്തി നല്‍കുന്നുണ്ടെന്നാണ് പ്രധാന ആരോപണം.
മലയാളത്തില്‍
മലയാള സിനിമയിലെ വ്യാജന്‍മാരുടെ ഭീഷണി ഏറ്റവും അവസാനമായി നേരിടേണ്ടി വന്നത് പ്രധാനമായും മമ്മൂട്ടിയുടെ മാമാങ്കം, പൃഥിരാജിന്‍റെ ഡ്രൈവിങ് ലൈസന്‍സ് എന്നീചിത്രങ്ങള്‍ക്കാണ്. നേരത്തെ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍റെ വ്യാജപതിപ്പും വളരെ വേഗത്തില്‍ ഓണ്‍ലൈനിലെത്തിയിരുന്നു.
ടെലഗ്രാം വഴി
ഗോവിന്ദ് എന്ന പ്രൊഫൈല്‍ പേരുള്ളയാളായിരുന്നു ടെലഗ്രാം ആപ് വഴി മാമാങ്കം സിനിമ അപ്ലോഡ് ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആന്‍റണി ഡൊമിനിക് നല്‍കിയ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
തക്കതായ ശിക്ഷ
ഗോവിന്ദിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സിനിമ ഡൗണ്‍ലോഡ് ചെയ്ത് കണ്ടവരും കേസില്‍ പ്രതിയാകുമെന്നാണ് സെന്‍ട്രല്‍ പോലീസ് വ്യക്തമാക്കിയത്. കേസില്‍ സൈബര്‍ പോലീസിന്‍റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്. പുതിയ നിയമഭേദഗതി കൂടി വരുന്നതോടെ പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
പൗരത്വ നിയമം; നിര്‍ണായക നീക്കവുമായി ബിജെപി, മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും
തടങ്കല്‍ പാളയങ്ങള്‍; 'കേരളത്തിലെ ജനങ്ങള്‍ക്കറിയേണ്ടത് രണ്ട് കാര്യങ്ങള്‍, പിണറായി മറുപടി പറയണം'