രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് അമിത് ഷാ, പൗരത്വ നിയമം മുസ്ലീംകൾക്ക് എതിരാണെന്ന് തെളിയിക്കൂ!
ദില്ലി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഹിമാചല്‍ പ്രദേശില്‍ സംസാരിക്കവേ അമിത് ഷാ ആരോപിച്ചു.
'മുസ്ലീം ന്യൂനപക്ഷ സമുദായത്തിന്റെ പൗരത്വം റദ്ദ് ചെയ്യുന്നതാണ് പൗരത്വ ഭേദഗതി നിയമം എന്നാണ് കോണ്‍ഗ്രസും കൂടെയുളളവരും പ്രചരിപ്പിക്കുന്നത്. എന്നാല്‍ ആ നിയമത്തില്‍ ആരുടെയെങ്കിലും പൗരത്വം റദ്ദാക്കാനുളള വകുപ്പുളളതായി തെളിയിക്കാന്‍ താന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിക്കുകയാണ്' എന്നാണ് അമിത് ഷാ പറഞ്ഞത്.
'സോണിയ-മന്‍മോഹന്‍ സര്‍ക്കാര്‍ 10 വര്‍ഷമാണ് ഇന്ത്യ ഭരിച്ചത്. അന്ന് പാകിസ്താനില്‍ നിന്നും ദിനംപ്രതിയാണ് നുഴഞ്ഞ് കയറ്റക്കാര്‍ ഇന്ത്യയിലെത്തിയത്. അവര്‍ നമ്മുടെ പട്ടാളക്കാരുടെ തലയറുത്ത് കൊണ്ട് പോകുന്നു. അന്നത്തെ പ്രധാനമന്ത്രി അതേക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല' എന്നും അമിത് ഷാ ആരോപിച്ചു. പൗരത്വ നിയമത്തില്‍ ആരുടേയും പൗരത്വം റദ്ദ് ചെയ്യാനുളള വകുപ്പുകളല്ല ഉളളതെന്നും മറിച്ച് പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുളള മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുളള നിയമമാണ് എന്നും അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ധൈര്യത്തോടെ തീരുമാനങ്ങളെടുത്തു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തന്നെ രാജ്യത്ത് 5 വര്‍ഷത്തിന് ശേഷം വീണ്ടും സര്‍ക്കാര്‍ അധികാരത്തിലേറുമെന്നും അമിത് ഷാ പറഞ്ഞു. 5 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക ശക്തിയായി അപ്പോഴേക്ക് ഇന്ത്യ മാറും എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അതിനിടെ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.