എന്താണ് അമിത് ഷാ പറയുന്ന ടുക്ഡേ ടുക്ഡേ ഗ്യാങ്? കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ച് ജസ്റ്റിസ് എപി ഷാ!
ചെന്നൈ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദില്ലി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അജിത് പ്രകാശ് ഷാ. ഇന്ത്യന്‍ നിയമത്തിന് കീഴിലും ഇന്ത്യന്‍ സമൂഹത്തിലും മുസ്ലീംകള്‍ക്ക് തുല്യാവകാശം നിഷേധിക്കാനുദ്ദേശിച്ചുളളതാണ് പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററുമെന്ന് ജസ്റ്റിസ് എപി ഷാ ചൂണ്ടിക്കാട്ടി. വിവേചനത്തെ നിയമവിധേയമാക്കുക എന്നതാണ് നടപ്പിലാക്കുന്നത്. മുസ്ലീം ആണെന്ന കാരണത്താല്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നിഷേധിക്കുക എന്നതാണ് ലക്ഷ്യം.
ചെന്നൈയിലെ മദ്രാസ് മ്യൂസിക് അക്കാദമിയില്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണ് എന്ന് മാത്രമല്ല, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ഉറപ്പ് നല്കുന്ന തുല്യത എന്ന മൗലികാവകാശത്തെ റദ്ദ് ചെയ്യുന്നതാണ് പൗരത്വ നിയമം എന്നും ജസ്റ്റിസ് എപി ഷാ ചൂണ്ടിക്കാട്ടി.
പൗരത്വം നല്‍കാനുളള മതന്യൂനപക്ഷങ്ങള്‍ക്കായി മൂന്ന് രാജ്യങ്ങളെ തിരഞ്ഞെടുത്തതിനേയും ജസ്റ്റിസ് ഷാ വിമര്‍ശിച്ചു. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന രാജ്യങ്ങളാണ് എന്നതാണ് ന്യായമെങ്കില്‍ അക്കൂട്ടത്തില്‍ അഫ്ഗാനിസ്ഥാന് എങ്ങനെ വന്നു. എന്തുകൊണ്ടാണ് ഈ മൂന്ന് രാജ്യങ്ങളെ മാത്രം തിരഞ്ഞെടുത്തത്. ദക്ഷിണേഷ്യയില്‍ ഈ മൂന്ന് രാജ്യങ്ങളില്‍ മാത്രമാണോ മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നത് എന്നും ജസ്റ്റിസ് എപി ഷാ ചോദിച്ചു.
ബുദ്ധിസ്റ്റുകള്‍ ഭൂരിപക്ഷമായ ശ്രീലങ്കയില്‍ തമിഴ് വംശജര്‍ പീഡിപ്പിക്കപ്പെടുകയാണ് എന്നും അവരെ സിഎഎയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നും ജസ്റ്റിസ് ഷാ ചൂണ്ടിക്കാട്ടി. രാജ്യത്ത് നടക്കുന്നതിനെ കുറിച്ച് കോടതി ബോധ്യവാന്മാരല്ല എന്നും ഷാ കുറ്റപ്പെടുത്തി. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ക്ക് വേണ്ടി കോടതിക്ക് സമയമില്ല എന്നത് നിര്‍ഭാഗ്യകരമാണ്. എതിര്‍ക്കുന്നവരെ സര്‍ക്കാര്‍ ദേശദ്രോഹിയും ഹൈന്ദവ വിരോധിയുമാക്കുകയാണ്. ഓരോ ദിവസവും സര്‍ക്കാര്‍ പുതിയ ശത്രുവിന് വേണ്ടിയുളള തിരച്ചിലിലാണെന്നും ജസ്റ്റിസ് ഷാ പറഞ്ഞു. ഇടതുപക്ഷത്തേയും വിദ്യാര്‍ത്ഥികളേയുമെല്ലാം ഇത്തരത്തിലാണ് നേരിടുന്നത്. എന്താണ് അമിത് ഷാ പറയുന്ന ടുക്ഡേ ടുക്ഡേ ഗ്യാംഗ് എന്ന് അദ്ദേഹം ചോദിച്ചു. നമ്മുടെ വിദ്യാര്‍ത്ഥികളെയാണ് ഇങ്ങനെ പറയുന്നതെന്നും ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ ജനാധിപത്യത്തിന് സാധിക്കില്ലെന്നും ജസ്റ്റിസ് എപി ഷാ ചൂണ്ടിക്കാട്ടി.