ദേശീയ പൗരത്വ ഭേദഗതി ബിൽ ലോക്സഭ പാസാക്കി; എതിർത്ത് വോട്ട് ചെയ്തത് 80 പേർ മാത്രം, ഇനി രാജ്യസഭയിലേക്ക്
ദില്ലി: 12 മണിക്കൂറുകളോളം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ പൗരത്വ ഭേദഗതി ബിൽ ലോക്സഭ വോട്ടിനിട്ട് പാസാക്കി. 311 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചു. 80 പേർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. പ്രതിപക്ഷത്തിൻറെ ഭേദഗതി നിർദ്ദേശങ്ങൾ വോട്ടിനിട്ട് തള്ളി. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആറ് മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഭേഗദതി. ബിൽ ഇനി രാജ്യസഭയുടെ പരിഗണനയ്ക്ക് എത്തും.
പൗരത്വ ബില്‍ കീറിയെറിഞ്ഞ് ഒവൈസി.... സഭയില്‍ നാടകീയ നീക്കങ്ങള്‍, ഒടുവില്‍ ചോദ്യം ഇങ്ങനെ
പൗരത്വ ഭേദഗതി ബില്ലിന്മേൽ രൂക്ഷമായ വാക്പോരാണ് പാർലമെന്റിൽ നടന്നത്. ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളിക്കളഞ്ഞ അമിത് ഷാ, ബില്ലിന്റെ പേരിൽ കലാപം ഉണ്ടാക്കാൻ ശ്രമം നടക്കുന്നതായി വിമർശിച്ചു. നുഴഞ്ഞുകയറ്റക്കാർക്ക് പൗരത്വം നൽകാനുള്ള നീക്കം ഒരിക്കലും അനുവദിക്കില്ലെന്നും റോഹിങ്ക്യൻ മുസ്ലീങ്ങളെ ഒരിക്കലും അംഗീകരിക്കില്ലെന്നും ചർച്ചയിൽ മറുപടിയായി അമിത് ഷാ പറഞ്ഞു.
രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിച്ചത് കോൺഗ്രസാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. രാജ്യത്തെ മുസ്ലീം വിഭാഗങ്ങളോ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളോ ബില്ലിനെ ഭയക്കേണ്ട കാര്യമില്ല. പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം 23 ശതമാനത്തിൽ നിന്നും 3.7 ശതമാനമായി കുറഞ്ഞു. എന്നാൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 9.8 ശതമാനത്തിൽ നിന്നും 14.2 ശതമാനമായി വർദ്ധിച്ചു. മതന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്നതിന്റെ തെളിവാണിതെന്നും അമിത് ഷാ പറഞ്ഞു.
പികെ കുഞ്ഞാലിക്കുട്ടി, എൻകെ പ്രേമചന്ദ്രൻ, ശശി തരൂർ അടക്കമുള്ളവർ കൊണ്ടുവന്ന ഭേദഗതികൾ വോട്ടിനിട്ട് തള്ളുകയായിരുന്നു. കുടിയേറ്റക്കാരെ മതത്തിന്റെ പേരിൽ വേർതിരിക്കരുതെന്നായിരുന്നു ഭേദഗതിയിൽ കൂടുതലും ആവശ്യപ്പെട്ടിരുന്നത്. ബിൽ പാസായതിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തി. ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളുമായി യോജിക്കുന്നതാണ് ബില്ലെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അഭയാർത്ഥികൾക്ക് അവകാശങ്ങൾ നൽകാനാണ് ഭേദഗതി കൊണ്ടുവന്നതെന്ന് ചർച്ചയിൽ അമിത് ഷാ വ്യക്തമാക്കി. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിച്ചതിനാലാണ് ബിൽ കൊണ്ടുവരേണ്ടി വന്നത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാമെന്ന് വിഭജന സമയത്ത് നൽകിയ വാഗ്ദാനം പിന്നീട് പാലിക്കപ്പെട്ടില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള നീക്കമാണതെന്ന ആരോപണത്തിന് രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം 81 ശതമാനത്തിൽ നിന്നും 79 ശതമാനമായി കുറയുകയാണ് ഉണ്ടായതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
Recommended Video
പൗരത്വ ഭേദഗതി ബില്ലിൽ നിന്നും എന്തുകൊണ്ട് മുസ്ലീം വിഭാഗങ്ങളെ ഒഴിവാക്കിയെന്ന ചോദ്യത്തിന് അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ അവരുടെ ഭരണഘടനയിൽ തന്നെ ഇസ്ലാമിക രാഷ്ട്രങ്ങളാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മറ്റ് സമുദായക്കാരാണ് അവിടെ ന്യൂനപക്ഷമെന്നും അമിത് ഷാ വ്യക്തമാക്കി. ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.