അസമില്‍ കളി മാറ്റി കോണ്‍ഗ്രസ്; ബിജെപി മുഖ്യമന്ത്രിക്ക് പിന്തുണ, പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണം
ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന പൗരത്വ ബില്ല്. ബിജെപിക്ക് രാഷ്ട്രീയമായി വളരെ അധികം തിരിച്ചടി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേരിടാന്‍ സാധ്യതയുള്ള വിഷയമാണിത്. കാരണം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികള്‍ ബില്ലിന് എതിരാണ്.
തദ്ദേശീയരായ ജനങ്ങളെ ബാധിക്കുന്ന ഒട്ടേറെ വ്യവസ്ഥകള്‍ പുതിയ ബില്ലിലുണ്ടെന്ന് അവര്‍ ആരോപിക്കുന്നു. പൗരത്വ ബില്ലില്‍ ബിജെപി ഏറെ വെല്ലുവിളി നേരിടുന്ന സംസ്ഥാനമാണ് അസം. അവിടെ കോണ്‍ഗ്രസ് തന്ത്രപൂര്‍വമുള്ള രാഷ്ട്രീയ നീക്കം നടത്തുന്നുവെന്നാണ് പുതിയ വിവരം. ബിജെപി സര്‍ക്കാര്‍ ഇവിടെ നിലംപൊത്തുമോ എന്ന ചര്‍ച്ചയും തുടങ്ങിക്കഴിഞ്ഞു....
സര്‍ബാനന്ദ സോനോവാള്‍
സര്‍ബാനന്ദ സോനോവാള്‍ ആണ് അസം മുഖ്യമന്ത്രി. ബിജെപിയുടെ ശക്തനായ യുവ നേതാവ്. ഇദ്ദേഹത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. ബിജെപിയുടെ കേന്ദ്ര നേതൃത്വം കൊണ്ടുവന്ന ബില്ലിനോട് സോനോവാള്‍ യോജിക്കരുതെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെടുന്നു. ബിജെപിയിലെ ചില നേതാക്കള്‍ക്കും ബില്ലിനോട് എതിര്‍പ്പുണ്ട്.
കോണ്‍ഗ്രസിന്റെ ഉപാധി
ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സോനോവാളിന് പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ നിരുപാധിക പിന്തുണയല്ല. ബിജെപിയില്‍ നിന്ന് രാജിവെക്കണമെന്നാണ് കോണ്‍ഗ്രസ് വച്ചിരിക്കുന്ന ഉപാധി. രാജിവെച്ചാല്‍ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദേബബ്രത സയ്ക്കിയ വ്യക്തമാക്കി.
സഖ്യകക്ഷിയും കൈവിട്ടു
അസമില്‍ ബിജെപി സഖ്യസര്‍ക്കാരില്‍ അംഗമായിരുന്നു അസം ഗണപരിഷത്ത്. പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് എജിപി കഴിഞ്ഞദിവസം സഖ്യംവിട്ടു. മന്ത്രിസഭയില്‍ നിന്ന് അംഗങ്ങളെ പിന്‍വലിക്കുകയും ചെയ്തു. പൗരത്വ ബില്ല് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയാല്‍ മാത്രമേ ബിജെപി സര്‍ക്കാരിന് പിന്തുണ നല്‍കൂവെന്നും അസം ഗണ പരിഷത്ത് വ്യക്തമാക്കുന്നു.
സോനോവാളിനൊപ്പം 40 എംഎല്‍എമാര്‍
അസമിലെ പ്രതിപക്ഷ നേതാവാണ് സയ്ക്കിയ. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ബില്ലിനെതിരെ അസമില്‍ പ്രതിഷേധം ശക്തമാണ്. ബില്ല് പിന്‍വലിക്കണമെന്നാണ് ആവശ്യം. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന രാജിവെക്കണം. സോനോവാളിനെ പിന്തുണയ്ക്കുന്ന 40 എംഎല്‍എമാരും രാജിവെക്കണമെന്നും സയ്ക്കിയ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ ഫോര്‍മുല
സോനോവാളിനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകട്ടെ. കോണ്‍ഗ്രസിന്റെ 25 എംഎല്‍എമാര്‍ സോനോവാളിനെ പിന്തുണയ്ക്കും. എജിപിയുടെ പിന്തുണയും ലഭിക്കും. ബിജെപിയെ അകറ്റണമെന്നും സയ്ക്കിയ പറഞ്ഞു.
അസം നിയമസഭ ഇങ്ങനെ
126 അംഗ നിയമസഭയാണ് അസമിലേത്. ബിജെപിക്ക് 61 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് 25ഉം. അസം ഗണപരിഷത്തിന് 14 എംഎല്‍എമാരാണുള്ളത്. എഐയുഡിഎഫിന് 13 അംഗങ്ങളുണ്ട്. ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ടിന് 12 അംഗങ്ങളും. ഒരു സ്വതന്ത്രനും നിയമസഭയിലുണ്ട്. ബിജെപിയിലെ 40 അംഗങ്ങള്‍ സോനോവാളിനോട് കൂറ് പുലര്‍ത്തുന്നവരാണ്.
എജിപിയുടെ കടുത്ത തീരുമാനം
കഴിഞ്ഞ രണ്ടര വര്‍ഷമായി സോനോവാള്‍ സര്‍ക്കാരില്‍ അംഗമാണ് എജിപി. ജനുവരി ഏഴിനാണ് അവര്‍ സഖ്യം വിട്ടത്. കേന്ദ്രസര്‍ക്കാര്‍ പൗരത്വ ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ച ദിവസമായിരുന്നു സഖ്യം അവസാനിപ്പിച്ചത്. ഇനിയും ബിജെപി സഖ്യം തുടരാന്‍ തയ്യാറാണെന്ന് അസം ഗണപരിഷത്ത് നിലപാടെടുത്തിരിക്കുന്നു.
നിബന്ധനയുമായി എജിപി
ബിജെപിയുമായി സഖ്യം തുടരാന്‍ തയ്യാറാണ്. എന്നാല്‍ ഒരു നിബന്ധനയുണ്ട്. പൗരത്വ ബില്ല് ബിജെപി ഉപേക്ഷിക്കണം. പൗരത്വ ബില്ലുമായി മുന്നോട്ട് പോയാല്‍ ഒരിക്കലും ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്നും അസം ഗണപരിഷത്ത് അധ്യക്ഷന്‍ അതുല്‍ ബോറ പറഞ്ഞു.
സര്‍ക്കാര്‍ ഉപേക്ഷിക്കുമോ
ബിജെപിക്ക് പൗരത്വ ബില്ല് ഉപേക്ഷിക്കണം. മറ്റു പാര്‍ട്ടികളുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാകണം. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തണം. ഇതിനെല്ലാം തയ്യാറാണെങ്കില്‍ ബിജെപിയുമായി ഇനിയും സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് എജിപി അധ്യക്ഷന്‍ വ്യക്തമാക്കി. ബില്ല് സര്‍ക്കാര്‍ ഉപേക്ഷിക്കുമോ എന്ന നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കെതിരെ പ്രതിഷേധം
പൗരത്വ ബില്ലിനെതിരെ അസമില്‍ മാത്രമല്ല, മിക്ക വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാണ്. ബിജെപിയുമായി തുടരുന്ന സഖ്യം വിട്ടേക്കുമെന്ന് പല പാര്‍ട്ടികളും സൂചന നല്‍കി. നാഗാലാന്റ്, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെല്ലാം ബിജെപിക്കെതിരെ സഖ്യകക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്.
ബിജെപിയുടെ ലക്ഷ്യം മറ്റൊന്ന്
എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൗരത്വ ബില്ല് നേട്ടമാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. മേല്‍പറഞ്ഞ സംസ്ഥാനങ്ങളിലെല്ലാം ലോക്‌സഭാ സീറ്റുകള്‍ കുറവാണ്. എന്നാല്‍ പൗരത്വ ബില്ല് ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാളില്‍ നേട്ടം കൊയ്യാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ബംഗാളിലെ 42ല്‍ 23 സീറ്റുകള്‍ ഇത്തവണ ബിജെപി നേടുമെന്നാണ് അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യ അമിത് ഷായുടെ അച്ഛന്റെ സ്വത്തല്ല.. ബിജെപിക്കെതിരെ ആഞ്ഞടിച്ച് നടൻ പ്രകാശ് രാജ്