ബിജെപിക്കെതിരെ അഞ്ച് സംസ്ഥാനങ്ങളില്‍ പ്രതിഷേധം! ലോക്സഭാ തിരഞ്ഞെടുപ്പില്‍ മറുപടി!
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപിക്ക് ബാലികയറാമലയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ പൗരത്വ ബില്ലില്‍ തട്ടി അഞ്ച് സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം പുകയുകയാണ്. ബില്ലില്‍ തട്ടി അസമിലെ സംഖ്യകക്ഷിയായ അസം ഗണ പരിഷത്ത് പാര്‍ട്ടി വിട്ട പിന്നാലെ കൂടുതല്‍ എന്‍ഡിഎ ഘടകക്ഷികള്‍ ബിജെപിക്കെതിരെ കലാപക്കൊടി ഉയര്‍ത്തുന്നുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പുവരെ മേഖലയില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണെങ്കില്‍ വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആകെയുള്ള എട്ട് സീറ്റുകള്‍ പോലും ബിജെപിക്ക് നഷ്ടമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ
കനത്ത പ്രതിഷേധം
വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആകെയുള്ള 25 സീറ്റില്‍ 21 ഉം നേടണമെന്ന ബിജെപിയുടെ സ്വപ്നങ്ങളാണ് ദേശീയ പൗരത്വ ബില്ലില്‍ തട്ടി പൊലിഞ്ഞിരിക്കുന്നത്. ബില്ല് അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ മേഖലയില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
പ്രാദേശിക സമുദായത്തിന്
പൗരത്വ ബില്ല് പ്രകാരം മുസ്ലീം ഇതരര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.അഫ്ഗാനിസ്ഥാന് ,പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന്‍, പാഴ്സി, ക്രിസ്ത്യന്‍ എന്നീ മതസ്തര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം ലഭിക്കുക. ഇത് പ്രാദേശിക ജനവിഭാഗത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന ഭയമാണ് പൊതുവേ ഉയരുന്നത്.
രാജിവെച്ച് മന്ത്രിമാര്‍
ബില്ല് ലോക്സഭയില്‍ പാസായ പിന്നാലെ അസമിലെ സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് എന്‍ഡിഎ വിട്ടിരുന്നു. പിന്നാലെ മൂന്ന് മന്ത്രിമാര്‍ സംസ്ഥാന നിയമസഭയില്‍ നിന്ന് രാജിവെച്ചു. മന്ത്രിമാരായ അതുല്‍ ബോറ, കേശ് മഹന്ത, ഫണിഭൂഷന് ചൗധരി എന്നിവരാണ് രാജിവെച്ചത്.
കാല് കുത്താന്‍ അനുവദിക്കില്ല
ബില്ല് പിന്‍വലിക്കും വരെ ബിജെപി നേതാക്കളെ അസമില്‍ പ്രവേശിപ്പിക്കില്ലെന്നാണ് നേതാക്കള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.എജിപി മാത്രമല്ല വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി രൂപം നല്കിയ വടക്ക് കിഴക്കന്‍ ജനാധിപത്യ സഖ്യത്തിലെ 11 കക്ഷികളും ഈ വിഷയത്തില്‍ ബിജെപി നിലപാടിന് എതിരാണ്.
മുന്നണി വിടും
എന്‍പിപി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റോഡ് സാംഗമയും ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. ഉടന്‍ തന്നെ യോഗം ചേര്‍ന്ന് മുന്നണി വിടുന്ന കാര്യം തിരുമാനിക്കുമെന്നായിരുന്നു സാംഗ്മ പ്രതികരിച്ചത്. മേഘാലയയില്‍ 60 അംഗ നിയമസഭയാണ് ഉള്ളത്. ഇതില്‍ കോൺഗ്രസിനൊപ്പം 20 സീറ്റുകളുള്ള പാര്‍ട്ടിയാണ് എൻപിപി.
രണ്ട് ലോക്സഭാ സീറ്റുകള്‍
ഇവിടെ രണ്ട് സീറ്റുകളാണ് ബിജെപിക്കുള്ളത്. ചെറുകക്ഷികൾ ഉൾപ്പെടെ ചേർത്ത് 38 സീറ്റുകൾ സ്വന്തമാക്കിയാണ് മേഘാലയയിൽ ബിജെപി സഖ്യം ഭരിക്കുന്നത്.മറ്റൊരു ബിജെപി ഘടകക്ഷിയായ ഇന്റീജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര ഭാവി പരിപാടികള്‍ തിരുമാനിക്കാന് ഉടന്‍ യോഗം ചേരുമെന്ന് അറിയിച്ചുണ്ട്.
തിങ്കളാഴ്ച യോഗം ചേരും
നാഗാലാന്റിലും സമാന പ്രതിഷേധങ്ങളാണ് ബിജെപിക്കെതിരെ ഉയരുന്നത്. തിങ്കളാഴ്ച യോഗം ചേര്‍ന്ന് കാര്യങ്ങള്‍ തിരുമാനിക്കുമെന്ന് നാഗാലാന്റിലെ ബിജെപി സഖ്യകക്ഷി എഡിപിപിയും വ്യക്തമാക്കി.
നിലം തൊടില്ല
ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഇത്തരം പ്രതിഷേധങ്ങള്‍ തുടരുകയാണെങ്കില്‍ 25 ലോക്സഭാ സീറ്റില്‍ 21 സീറ്റെന്ന ബിജെപിയുടെ ലക്ഷ്യത്തിന് ഇത് കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍
നിലവില്‍ മിസോറാമില്‍ ഒഴികെ മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി കൂടി ഭരണപങ്കാളിത്തമുള്ള സര്‍ക്കാരാണ് ഭരിക്കുന്നത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടക്കു കിക്കന് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ലഭിച്ചത് എട്ട് സീറ്റുകളായിരുന്നു.
അസമിലും അരുണാചലിലും
ആസാമില്‍ ഏഴ് സീറ്റുകളും അരുണാചലില്‍ ഒരു സീറ്റുമായിരുന്നു ബിജെപി നേടിയത്. ബില്ലില്‍ മാറ്റം വരുത്താത്ത പക്ഷം അത് ബിജെപിയെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലം തൊടീക്കാത്ത സാഹചര്യങ്ങള്‍ പോലും ഉണ്ടാകുമെന്ന് ഗുവാഹട്ടി യൂനിവേഴ്സിറ്റ് പ്രൊഫസര്‍ ഡോ നാനി ഗോപാല്‍ മെഹന്ത പറയുന്നു.
ജനം കൈവിടും
അസമിലാകും ഏറ്റവും അധികം തിരിച്ചടികള്‍ പാര്‍ട്ടിക്ക് നേരിടേണ്ടി വരിക. ഇവിടെ 14 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടു. ജനം വോട്ട് ചെയ്തത് സഖ്യത്തിനാണ്. അതിനാല്‍ ലോക്സഭയില്‍ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്നും മെഹന്ത പറഞ്ഞു.