സിഎഎ മുസ്ലീം വിരുദ്ധമല്ല; നേരിട്ട് വ്യക്തത വരുത്തി തരാം, ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ
ദില്ലി: പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ആരുമായും സംവാദത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമം സംബന്ധിച്ച് വ്യക്തത വേണ്ടവര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് സമയം തേടാം. വ്യക്തിപരമായി കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കും. എന്‍റെ ഓഫീസ് മൂന്ന് ദിവസത്തിനുള്ളില്‍ ഇതിനായി സമയം അനുവദിക്കുമെന്നും ഷാ പറഞ്ഞു. ടൈംസ് നൗ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഷാ.
സിഎഎ ആരുടേയം പൗരത്വം ഇല്ലാതാക്കുന്നില്ല. നിയമം ന്യൂനപക്ഷ വിരുദ്ധമോ മുസ്ലീം വിരുദ്ധമോ അല്ല. പാകിസ്താനില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കണമെന്ന് ഗാന്ധിജി തന്നെ പറഞ്ഞിട്ടുണ്ട്. 1960 കൾ മുതൽ തന്നെ ഹിന്ദുക്കൾക്കും സിഖുകാർക്കും ദീർഘകാല വിസ നൽകുന്നതിന് ഇന്ത്യ അനുവദിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ഞങ്ങളുടെ സര്‍ക്കാര്‍ നയത്തെ മറ്റൊരു അര്‍ത്ഥത്തില്‍ കാണുന്നതെന്നും ഷാ ചോദിച്ചു.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കിയിരുന്നു. അത് ഞങ്ങള്‍ പിന്തുടരുക മാത്രമാണ് ചെയ്യുന്നത്. ചില രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ മൊത്തം ജനസംഖ്യയുടെ 30 ശതമാനത്തിൽ നിന്ന് 3 ശതമാനമായി കുറഞ്ഞു.ഈ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. എന്‍ആര്‍സിയെ കുറിച്ച് ഇതുവരെ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല.എന്‍പിആറിനായി ആരും ഒരു രേഖകളും നല്‍കേണ്ടതില്ലെന്നും ഷാ പറഞ്ഞു.