പൌരത്വ നിയമഭേദഗതി ഗോവക്കാരെ ബാധിക്കില്ല: പ്രവാസികാര്യ സ്റ്റേറ്റ് കമ്മീഷണർ, കാരണം വെളിപ്പെടുത്തി!
പനജി: ദേശീയ നിയമഭേദഗതി സംബന്ധിച്ച വിവാദങ്ങൾക്കിടെ പോർച്ചുഗീസ് പാസ്പോർട്ടുള്ളവരുടെ കാര്യത്തിൽ വിശദീകരണവുമായി പ്രവാസികാര്യവകുപ്പ് കമ്മീഷണർ. പോർച്ചുഗീസ് പാസ്പോർട്ട് ഉള്ളവ ഗോവക്കാരെ പൌരത്വ ഭേദഗതി നിയമം ബാധിക്കില്ലെന്ന് പ്രവാസികാര്യ സ്റ്റേറ്റ് കമ്മീഷണർ. പോർച്ചുഗീസ് സർക്കാർ ഔദ്യോഗിക കോളനികൾക്ക് നിയമപ്രകാരം അനുവദിച്ച പാസ്പോർട്ടുള്ളവരെ പുതിയ നിയമം ബാധിക്കില്ലെന്നാണ് പ്രവാസികാര്യ സ്റ്റേറ്റ് കമ്മീഷണർ നരേന്ദ്ര സാവൈക്കർ ബുധനാഴ്ച വ്യക്തമാക്കിയത്.
ഇന്ത്യൻ അതിർത്തിയിലെ മൊബൈൽ സേവനം പുനഃസ്ഥാപിച്ച് ബംഗ്ലാദേശ്: നീക്കം പൌരത്വ നിയമ ഭേദഗതിയോടെ?
"ചുരുക്കത്തിൽ അവർ ഭയക്കേണ്ടതില്ല. പൌരത്വ നിയമഭേദഗതി അത്തരക്കാരെ ബാധിക്കില്ല. അവർ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യയായി രജിസ്റ്റർ ചെയ്തിട്ടുള്ളവരാണ്. അവർക്ക് ഒരു പ്രശ്നവുമുണ്ടാകില്ല" സവൈക്കർ സെക്രട്ടറിയേറ്റിൽ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലും യൂറോപ്പിലും താമസിക്കുന്ന ഗോവൻ പ്രവാസികളുമായും സംസ്ഥാന സർക്കാരുമായും ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന ഏജൻസിയാണ് ഗോവ എൻആർഐ കമ്മീഷണറേറ്റ്.
450 വർഷത്തോളം പോർച്ചുഗീസ് കോളനിയായിരുന്ന ഗോവക്ക് 1961ലാണ് സ്വാതന്ത്ര്യം ലഭിക്കുന്നത്. പോർച്ചുഗീസിൽ നിന്ന് വിട്ടുപോന്നെങ്കിലും ഗോവൻ സ്വദേശികൾക്ക് പോർച്ചുഗീസ് പൌരത്വം സ്വീകരിക്കുന്നതിനുള്ള സൌകര്യം അപ്പോഴും അവശേഷിച്ചിരുന്നു. പോർച്ചുഗീസ് അധികാരത്തിൻ കീഴിലിരുന്ന ഗോവക്കാർക്കാണ് പോർച്ചുഗീസ് പൌരത്വത്തിനുള്ള പ്രത്യേക പരിഗണന ലഭിച്ചിരുന്നത്. ഇവരുടെ മൂന്ന് തലമുറയിലേക്കും ഇതെത്തുകയും ചെയ്തിരുന്നു.
ആയിരക്കണക്കിന് ഗോവക്കാരാണ് ഈ അവസരം പോർച്ചുഗലിലേക്കും ബ്രിട്ടനിലേക്കും കുടിയേറാനുള്ള അവസരമായി ഉപയോഗിച്ചത്. പോർച്ചുഗീസ് പാസ്പോർട്ട് ലഭിക്കുന്നതിനുള്ള പോർച്ചുഗീസ് നാഷണൽ ഐഡന്റിറ്റി കാർഡ് ലഭിക്കുന്നതിനും ഇതെളുപ്പത്തിൽ സഹായിക്കുയായിരുന്നു. 30,000 ഗോവക്കാരാണ് നിലവിൽ ബ്രിട്ടനിൽ താമസിച്ചുവരുന്നതെന്നാണ് കണക്ക്.