സിജെപി പ്രതിഷേധക്കാരെ വളഞ്ഞിട്ട് തല്ലി പോലീസ്, സമരപ്പന്തൽ പൊളിച്ചു, സിജെപിയുമായി ചർച്ച നടത്തി നദ്ദ
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാപാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ചലോ സന്‍സദ് മാര്‍ച്ചിന് നേരെ ഡല്‍ഹി പോലീസ് പലതവണ ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തി . പ്രതിഷേധിക്കാനെത്തിയ നിരവധി പേര്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ അടക്കമുളളവര്‍ പ്രതിഷേധിക്കുന്നത്. അതിനിടെ സിജെപി നേതാവ് അഭിജീത് ദീപ്‌കെയെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തതായുളള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് സിജെപി ഇത് നിഷേധിച്ചു. ജന്തര്‍ മന്ദിറിലെ സമരവേദി പോലീസ് പൊളിച്ച് നീക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ലോക്‌സഭാ എംപി ഡിംപിള്‍ യാദവിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി സമാജ്വാദി പാര്‍ട്ടി ആരോപിക്കുന്നു. പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം അറിയിക്കാന്‍ ഡിംപിള്‍ യാദവും മറ്റ് നേതാക്കളും പാര്‍ലമെന്റില്‍ നിന്ന് ജന്തര്‍ മന്ദിറിലേക്ക് പോകുന്നതിനിടെയാണ് പോലീസ് നടപടിയെന്നും പാര്‍ട്ടി ആരോപിക്കുന്നു. ഡല്‍ഹി പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കല്ലെറിയുന്നതായും ആരോപണമുണ്ട്. എന്നാല്‍ സിജെപി പ്രവര്‍ത്തകര്‍ പോലീസിന് നേര്‍ക്കാണ് കല്ലെറിയുന്നത് എന്നാണ് ഡല്‍ഹി പോലീസിന്റെ ആരോപണം. ഏതാനും പോലീസുകാര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചിന് അനുമതി ഇല്ലെന്നും മാര്‍ച്ചില്‍ പങ്കെടുക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറയുന്നു.നിരവധി പേരെ ഇതിനകം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് വാഹനത്തിന് അകത്ത് വെച്ചും തങ്ങളെ മര്‍ദ്ദിക്കുന്നതായി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ തങ്ങളെ പോലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുകയാണെന്നും സ്ത്രീകളെ പോലും വെറുതെ വിടുന്നില്ലെന്നും സിജെപി പ്രവര്‍ത്തകര്‍ പറയുന്നു.
അതിനിടെ കേന്ദ്ര മന്ത്രി ജെപി നദ്ദയുമായി സിജെപി നേതൃത്വം ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്റില്‍ വെച്ച് അമിത് ഷാ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 3 ആവശ്യങ്ങൾ അടങ്ങിയ നിവേദനം നദ്ദയ്ക്ക് സിജെപി സമർപ്പിച്ചു. ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് സിജെപി വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ ആത്മഹത്യ ചെയ്ത നീറ്റ് വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 1 കോടി നഷ്ടപരിഹാരം കൊടുക്കണമെന്നും സോനം വാങ്ചുകിനെ മോചിപ്പിക്കണമെന്നും സിജെപി ആവശ്യപ്പെടുന്നു.


Click it and Unblock the Notifications