ജന്തർ മന്തറിൽ സിജെപി പ്രതിഷേധം തുടരുന്നു: പോലീസ് ലൈറ്റണച്ചു, കുടിവെള്ളവും നൽകുന്നില്ലെന്ന് പ്രതിഷേധക്കാർ
ഡൽഹി; ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധം തുടരുന്നു. നൂറകണക്കിന് പേരാണ് ഇപ്പോഴും പ്രദേശത്ത് പ്രതിഷേധിക്കുന്നത്. ഇതിനിടെ പോലീസ് പ്രതിഷേധ സ്ഥലത്തെ ലൈറ്റുകൾ അണച്ചതായും കുടിവെള്ളം പോലും ലഭ്യമാക്കുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയാണ് പ്രദേശത്ത് പ്രതിഷേധം ആരംഭിച്ചത്. വൈകുന്നേരം 5 മണിവരെ മാത്രമായിരുന്നു പ്രതിഷേധത്തിന് അനുമതി ഉണ്ടായിരുന്നത്. എന്നാൽ കേന്ദ്രമന്ത്രി രാജി പ്രഖ്യാപിക്കാതെ പിന്നോട്ടില്ലെന്നും പ്രതിഷേധം തുടരുമെന്നും പ്രതിഷേധക്കാർ നിലപാടെടുക്കുകയായിരുന്നു. അതേസമയം കൂടുതൽ സമയം അനുവദിക്കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കി. പിന്നാലെ സ്ഥലത്ത് നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. ജന്തർ മന്തറിലേക്കുള്ള പ്രവേശനവും പോലീസ് നിഷേധിച്ചു.

ഇതിനിടെ പ്രതിഷേധക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചതായി സിജെപി ആരോപിച്ചു . കുടിവെള്ളവും ഭക്ഷണവും അനുവദിച്ചില്ലെന്നും ശൗചാലയ സൌകര്യം പോലും ലഭ്യമാക്കിയില്ലെന്നും അഭിജീത് ദീപ്കെ എക്സിൽ കുറിച്ചു. ബാരിക്കേഡ് ചെയ്ത പ്രദേശത്തിന് പുറത്ത് നിരവധി പേർ ഉണ്ടെങ്കിലും അവരെ അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
'വൈകുന്നേരത്തോടെ പ്രതിഷേധ സ്ഥലത്തെ ലൈറ്റുകൾ പോലീസ് ഓഫ് ചെയ്തു. ഇതോടെ സ്ത്രീകളടക്കമുള്ളവർ ഇരുട്ടിൽ പ്രതിഷേധം തുടരേണ്ട സാഹചര്യമുണ്ടായി. കുടിവെള്ളം കൊണ്ടുവരാൻ പോലും പോലീസ് അനുമതി നിഷേധിച്ചു',സംഘടന പറഞ്ഞു.അതേസമയം സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് അഭിജീത് ദീപ്കെ ഡൽഹി പോലീസിനോട് അഭ്യർത്ഥിച്ചു. വെള്ളം കൊണ്ടുവരാൻ അനുമതി നൽകണമെന്നും ലൈറ്റിംഗ് സംവിധാനം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനുവദിച്ച സമയപരിധിക്ക് ശേഷവും പ്രതിഷേധം തുടരുന്നതിനാൽ ജന്തർ മന്തറിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ അഭിജീത് ദീപ്കിനെ അറസ്റ്റ് ചെയ്യാനുളള സാധ്യത ഉള്ളതായി സിജെപി എക്സിൽ പറഞ്ഞു. എന്നാൽ അറസ്റ്റ് ചെയ്താലും പ്രതിഷേധം തുടരണമെന്നും അവരവരുടെ ജില്ലകളിൽ അറസ്റ്റ് വരിച്ച് ജയിൽ നിറയ്ക്കൽ സമരം ചെയ്യണമെന്നും ദീപ്കെ ആഹ്വാനം ചെയ്തു.
സംവാദത്തിന് തങ്ങൾ തയ്യാറാണെന്നും എന്നാൽ അതിനുള്ള ഏക വ്യവസ്ഥ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നതാണെന്നുമാണ് അഭിജിത് ദീപ്കെ വ്യക്തമാക്കിയത്. കേന്ദ്രസർക്കാരുമായി ചർച്ച നടത്താൻ ഡൽഹി പൊലീസ് ഇടപെടണമെന്നും ദീപ്കേ ആവശ്യപ്പെട്ടു. അറസ്റ്റുകൾ ഉണ്ടാകുന്ന സാഹചര്യമുണ്ടായാൽ ആദ്യം അറസ്റ്റിന് വഴങ്ങുക ഞാൻ തന്നെയായിരിക്കുമെന്നും ദീപ്കേ പറഞ്ഞു.












Click it and Unblock the Notifications