സിജെപി പ്രതിഷേധം: പ്രായപൂര്‍ത്തിയാകാത്തവരെ വിട്ടയ്ക്കണമെന്ന് സുപ്രീംകോടതി; പൊലീസിന് രൂക്ഷവിമര്‍ശനം
നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങള്‍ക്കിടെ അറസ്റ്റിലാവുകയോ കസ്റ്റഡിയിലാവുകയോ ചെയ്ത 18 വയസില്‍ താഴെയുള്ളവരും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരുമായ എല്ലാ വിദ്യാര്‍ത്ഥികളെയും വിട്ടയക്കണം എന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി.
ഡല്‍ഹിയിലെ ജന്തര്‍ മന്തറിലും മറ്റ് വിവിധ സംസ്ഥാനങ്ങളിലും സിജെപിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളുമായി ബന്ധപ്പെട്ട് യാതൊരുവിധ നിര്‍ബന്ധിത നടപടികളും സ്വീകരിക്കരുതെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദ്ദേശിച്ചു. എന്നാല്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് ഈ സംരക്ഷണം ലഭിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളില്‍ ഉന്നതതല സമിതിയെക്കൊണ്ട് അന്വേഷണം നടത്താന്‍ ഉത്തരവിട്ടേക്കാമെന്ന് സൂചനയും സുപ്രീം കോടതി നല്‍കി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളും ഈ അന്വേഷണപരിധിയില്‍ ഉള്‍പ്പെടും. കേന്ദ്ര സര്‍ക്കാരിനും മഹാരാഷ്ട്ര, ബിഹാര്‍, അസം, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നടപടി. ജൂലൈ 10 ലെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയ സംഭവവും കോടതി പരിശോധിക്കുന്നുണ്ട്. പ്രതിഷേധത്തിനിടെ ബിഹാറിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എകെ-47 തോക്ക് ഉപയോഗിച്ചതായി ആര്‍ജെഡി എംപി മനോജ് ഝാ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നു.
'പൂര്‍ണമായും സ്വതന്ത്രമായ ഒരു അന്വേഷണം ഈ സംഭവത്തില്‍ നടക്കണം. അതിക്രമങ്ങള്‍ നടത്തുകയും നിയമം കൈയ്യിലെടുക്കുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണം. ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കില്‍ നിശ്ചയിച്ചില്ലെങ്കില്‍ അന്വേഷണം അര്‍ത്ഥശൂന്യമാണ്,' ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രക്ഷോഭസമയങ്ങളില്‍ പൊലീസിന് പുതിയൊരു നടപടിക്രമം ആവശ്യമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സിജെപിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭ വേളയില്‍ പൊലീസ് നേരത്തെ നിശ്ചയിച്ചിരുന്ന ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 'വിശദമായ വാദമുഖങ്ങളുടെ ആവശ്യമില്ലെന്ന് ഞങ്ങള്‍ കരുതുന്നു. വിദ്യാര്‍ത്ഥികള്‍ നടത്തിയ തികച്ചും സമാധാനപരമായ ഒരു പ്രതിഷേധമായിരുന്നു അത്. അതില്‍ ചില ആവശ്യങ്ങള്‍ ഉന്നയിക്കപ്പെടുകയുമുണ്ടായി. ഭരണഘടനാപരമായ ചട്ടക്കൂടിനുള്ളില്‍ നിന്നാണ് ആ സമരം നടന്നത്.
അവര്‍ക്ക് അവരുടേതായ കാഴ്ചപ്പാടുണ്ട്. സമാധാനപരമായ ഇത്തരം പ്രതിഷേധങ്ങളില്‍ എപ്പോഴും ക്ഷണിക്കപ്പെടാത്ത അതിഥികള്‍ കടന്നുവരാറുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടാന്‍ ആഗ്രഹിക്കുന്നു. ഒരു പ്രത്യേക അജണ്ടയുമായി എത്തുന്ന അവര്‍ പെട്ടെന്നുതന്നെ സമരത്തിന്റെ ഭാഗമായി മാറുന്നു,' ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കണ്ണീര്‍വാതകം പ്രയോഗിക്കുന്നത് പോലുള്ള നടപടികള്‍ അനുവദിക്കണോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്നും കോടതി വ്യക്തമാക്കി.





Click it and Unblock the Notifications