വാങ്ചുക്ക്-സര്‍ക്കാര്‍ ധാരണ സിജെപിക്കും പ്രതിപക്ഷത്തിനും തിരിച്ചടിയോ? ഇനി സംഭവിക്കാന്‍ പോകുന്നത്...
ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചതോടെ ജന്തര്‍ മന്ദറില്‍ വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന പ്രതിഷേധം കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. സിജെപിയാണ് സമരത്തിന് നാന്ദി കുറിച്ചതെങ്കിലും സോനം വാങ്ചുക്കിന്റെ നിരാഹാര സമരമാണ് പ്രതിഷേധത്തെ കൂടുതല്‍ ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. സര്‍ക്കാര്‍ നല്‍കിയ മൂന്ന് ഉറപ്പുകളെ തുടര്‍ന്നാണ് സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചത്.
ജന്തര്‍ മന്തറില്‍ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കും ജൂലൈ 20-ലെ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കുമെതിരെ കേസുകള്‍ എടുക്കില്ല, നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചും വിദ്യാഭ്യാസ പരിഷ്‌കരണങ്ങളെക്കുറിച്ചും പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച നടത്തും, പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും എന്നിവയാണ് വാങ്ചുക്കിന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍.

എന്നാല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണം എന്നാണ് സിജെപിയുടേയും വിദ്യാര്‍ത്ഥികളുടേയും ആവശ്യം. ഇക്കാര്യം വാങ്ചുക്ക്-കേന്ദ്രസര്‍ക്കാര്‍ ധാരണയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജൂലൈ 22-ന് കേന്ദ്രമന്ത്രിമാരായ ജെപി നദ്ദയ്ക്കും ജിതേന്ദ്ര സിങ്ങിനും അയച്ച കത്തില്‍ വാങ്ചുക് ഉന്നയിച്ച പ്രധാന ആവശ്യങ്ങളും ഇവ തന്നെയായിരുന്നു. അതിനാല്‍, ആ ഘട്ടത്തില്‍ തന്നെ പ്രധാന്റെ രാജി എന്ന ആവശ്യം പരിഗണനയിലുണ്ടായിരുന്നില്ല.
ഈ സമരത്തിന്റെ ശക്തിയും ദൗര്‍ബല്യവും സോനം വാങ്ചുക്ക് ആയിരുന്നു. അതിനാലാണ് കേന്ദ്രം ആദ്യം വാങ്ചുക്കിനെ തന്നെ സമീപിച്ചതും. പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് സോനം വാങ്ചുക് നിരാഹാര സമരം ആരംഭിച്ചപ്പോള്‍, ഈ വിഷയത്തില്‍ സര്‍ക്കാരിന് നേരിടേണ്ടിവന്നത് നാല് എതിര്‍പക്ഷങ്ങളെയാണ്. ഇവര്‍ക്കെല്ലാം പ്രധാനിനെ പുറത്താക്കണം എന്ന ഒരേ ലക്ഷ്യമാണുണ്ടായിരുന്നതെങ്കിലും ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അജണ്ടകളാണുള്ളത്.
സിജെപി, സോനം വാങ്ചുക്, കോണ്‍ഗ്രസ്, കോണ്‍ഗ്രസിതര പ്രതിപക്ഷം എന്നിവയായിരുന്നു ഈ നാല് എതിര്‍പക്ഷങ്ങള്‍. സമരത്തെ പിന്തുണയ്ക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും, ചെറിയ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ അവ പ്രധാനമായും കോണ്‍ഗ്രസിതര പ്രതിപക്ഷ പക്ഷത്താണ് നിലകൊള്ളുന്നത്.
കോണ്‍ഗ്രസും കോണ്‍ഗ്രസിതര പ്രതിപക്ഷവും തമ്മിലുള്ള പ്രധാന വ്യത്യാസം സിജെപിയുമായുള്ള സഹകരണത്തിന്റെ തോതിലാണ്. സര്‍ക്കാരിന്റെ കാഴ്ചപ്പാടില്‍, ഈ നാല് വിഭാഗങ്ങളില്‍ ഏറ്റവും ശക്തമായ കണ്ണിയും അതേസമയം ഏറ്റവും ദുര്‍ബലമായ കണ്ണിയും സോനം വാങ്ചുക് തന്നെയായിരുന്നു. ഏറ്റവും ശക്തനായ വ്യക്തിയായി അദ്ദേഹം മാറിയത്, സമരത്തിന് നിയമസാധുതയും പൊതുശ്രദ്ധയും നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതുകൊണ്ടാണ്.
യാതൊരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാത്ത പ്രമുഖനായ ഒരു ആക്ടിവിസ്റ്റ് എന്ന നിലയില്‍, വാങ്ചുക്ക് ഈ സമരത്തെ പലരുടെയും കാഴ്ചപ്പാടില്‍ സ്വീകാര്യമായ ഒന്നാക്കി മാറ്റി. അദ്ദേഹത്തിന്റെ നിരാഹാര സമരം മൂന്നാം ആഴ്ചയിലേക്ക് കടന്നപ്പോള്‍, പ്രമുഖ വ്യക്തികളും സെലിബ്രിറ്റികളും പരസ്യമായി അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ നിരാഹാര സമരം സിജെപി പ്രതിഷേധത്തിന് പുതിയ ഉണര്‍വ് നല്‍കി.
എങ്കിലും ആ സമരത്തിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയും അദ്ദേഹമായിരുന്നു. കാരണം, നേരത്തെ സൂചിപ്പിച്ച നാല് വിഭാഗങ്ങളില്‍, സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം പ്രകടിപ്പിക്കാത്ത അല്ലെങ്കില്‍ പരസ്യമായി സംശയം ഉന്നയിക്കാത്ത ഏക വ്യക്തി ഒരുപക്ഷേ അദ്ദേഹമായിരുന്നു. വാങ്ചുക്കിനെ സംബന്ധിച്ചിടത്തോളം നീറ്റ് മാത്രമല്ല പ്രശ്‌നം. ലഡാക്കിന് സംസ്ഥാന പദവി ലഭിക്കുന്നതിനും അദ്ദേഹം പോരാടുന്നുണ്ട്.
ആ വിഷയത്തില്‍ സര്‍ക്കാരുമായി സമാന്തരമായ ചര്‍ച്ചകള്‍ ആവശ്യമാണ്. അദ്ദേഹം നിരാഹാര സമരം അവസാനിപ്പിച്ചപ്പോള്‍ ലഡാക്ക് അപെക്‌സ് ബോഡിയിലെ അംഗങ്ങളും കേന്ദ്രമന്ത്രിമാരായ ജെപി. നദ്ദയും ജിതേന്ദ്ര സിംഗും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു എന്നത് ഇതിനോട് കൂട്ടിവായിക്കണം. മാത്രമല്ല നിരാഹാര സമരം അവസാനിപ്പിച്ചപ്പോള്‍ പ്രതിഷേധം അക്രമാസക്തമായ വഴിയിലേക്ക് പോകാനുള്ള സാധ്യതയുണ്ടെന്ന സര്‍ക്കാരിന്റെ ആശങ്ക വാങ്ചുക്കും അംഗീകരിച്ചിരുന്നു.
2021 ലെ ചെങ്കോട്ട സംഭവത്തിന് ശേഷം കര്‍ഷക സംഘടനകളോടും സര്‍ക്കാര്‍ ഇതേ വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ കര്‍ഷക സംഘടനകള്‍ വഴങ്ങാന്‍ തയ്യാറായില്ല. ഇതോടെ സമരത്തിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയെന്ന് സര്‍ക്കാര്‍ കരുതിയ കര്‍ഷക നേതാവായ രാകേഷ് ടികായത്തിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചു. പടിഞ്ഞാറന്‍ യുപിയില്‍ നിന്നുള്ളയാളായതിനാലും മുമ്പ് ബിജെപിയുമായി സഹകരിച്ചിട്ടുള്ളതിനാലും ടികായത്തിനെ സമ്മര്‍ദ്ദം ചെലുത്തി ഒത്തുതീര്‍പ്പിലെത്തിക്കാമെന്ന് സര്‍ക്കാര്‍ കരുതി.
എന്നാല്‍ മോദി സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും കടുപ്പക്കാരനായിരുന്നു ടികായത്. 2021 ജനുവരി 28-ന് അദ്ദേഹം നടത്തിയ വൈകാരികമായ പ്രതികരണം ഗാസിപ്പൂരിലെ സമരവേദിയില്‍ പൊലീസ് നടപടി തടയുകയും കര്‍ഷക സമരത്തിന് പുതിയൊരു ഊര്‍ജ്ജം പകരുകയും ചെയ്തു. ടികായത്തിനെ പോലെ, നീറ്റ് സമരത്തില്‍ വാങ്ചുക്കിനെയും അനുനയിപ്പിക്കാന്‍ എളുപ്പമുള്ള ഒരാളായാണ് ബിജെപി സര്‍ക്കാര്‍ കണ്ടത്.
ഇതാണ് 18 ജൂലൈ പുലര്‍ച്ചെ ജന്തര്‍ മന്തറില്‍ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള പൊലീസ് നടപടിയിലേക്ക് നയിച്ചത്. എന്നാല്‍ ഈ നീക്കം തിരിച്ചടിച്ചു. ഒടുവില്‍ സമരത്തില്‍ അപ്രതീക്ഷിതമായി ജെന്‍സി വിഭാഗത്തില്‍പ്പെട്ട ധാരാളം പ്രതിഷേധക്കാര്‍ സമരത്തില്‍ പങ്കുചേരുകയും സമരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. തിങ്കളാഴ്ച മുതല്‍ ആ സമരം അതിന്റേതായ ഒരു ഗതി സ്വീകരിച്ചു.
ഇപ്പോള്‍ സിജെപിക്ക് പോലും അതിന്മേല്‍ പൂര്‍ണ്ണമായ നിയന്ത്രണമില്ല. തങ്ങളുടെ എതിരാളികളെ ഭിന്നിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വാങ്ചുക്കിനെ ഇപ്പോള്‍ ഏതാണ്ട് ഒതുക്കിക്കഴിഞ്ഞു. പ്രതിപക്ഷത്തെ പാര്‍ലമെന്റിലെ ചര്‍ച്ചകളിലും, സിജെപിയെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലെ ചര്‍ച്ചകളിലും മാത്രമായി പരിമിതപ്പെടുത്താനാണ് സര്‍ക്കാരിന്റെ പദ്ധതി. സാധാരണക്കാരായ പ്രതിഷേധക്കാരെ തളര്‍ത്തി പിന്തിരിപ്പിക്കുക എന്നതാണ് ഇതിനു പിന്നിലെ വലിയ ലക്ഷ്യം.
വാങ്ചുക്കുമായുള്ള സര്‍ക്കാരിന്റെ ധാരണ പ്രതിപക്ഷത്തെയും സിജെപിയെയും ഒരുപോലെ വിഷമകരമായ അവസ്ഥയിലാക്കുന്നുണ്ട്. പ്രതിപക്ഷത്തിനും, അതിലുപരി സിജെപിക്കും മേല്‍ ഉയര്‍ന്നുനില്‍ക്കുന്ന മറ്റൊരു ഭീഷണി പ്രതിഷേധക്കാരെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുമെന്നതാണ്. അറസ്റ്റുമായി ബന്ധപ്പെട്ട് വാങ്ചുക്കുമായുള്ള ധാരണയില്‍ സര്‍ക്കാര്‍ അല്പം അവ്യക്തത നിലനിര്‍ത്തിയിട്ടുണ്ട്.
ജന്തര്‍ മന്തറില്‍ സമാധാനപരമായി പ്രതിഷേധിക്കുന്ന യുവാക്കളെയും ജൂലൈ 20-ലെ മാര്‍ച്ചില്‍ പങ്കെടുത്തവരെയും അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ കണാട്ട് പ്ലേസിലും മറ്റ് സ്ഥലങ്ങളിലും ഉണ്ടായിരുന്ന പ്രതിഷേധക്കാരുടെ കാര്യത്തില്‍ ഈ ഉറപ്പില്ല. പ്രതിഷേധ സ്ഥലങ്ങളിലേക്ക് പോകുന്നതിനിടയിലോ മറ്റ് നഗരങ്ങളിലോ തടഞ്ഞുവെക്കപ്പെട്ടവരുടെ കാര്യത്തിലും വ്യക്തമായ ഉറപ്പുകളൊന്നും നല്‍കിയതായി കാണുന്നില്ല.
ഭാവിയില്‍ നടക്കാനിരിക്കുന്ന ഒട്ടനവധി ജനകീയ മുന്നേറ്റങ്ങളില്‍ ഒന്നായാണ് സിജെപിയും പ്രതിപക്ഷവും പ്രധാന്‍ വിഷയത്തെ കാണുന്നത്. ഇവിടെ നടക്കുന്ന വ്യാപകമായ അറസ്റ്റുകള്‍ ഭാവിയിലെ ഇത്തരം മുന്നേറ്റങ്ങളെ ബാധിച്ചേക്കാം. പ്രധാനിനെ നീക്കാതെ തന്നെ പ്രതിപക്ഷത്തെയും സിജെപി.യെയും ഒറ്റപ്പെടുത്തി ചര്‍ച്ചയ്ക്ക് തയ്യാറാക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
പ്രധാന്റെ രാജി എന്ന കാതലായ ആവശ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ സര്‍ക്കാരിനോട് എങ്ങനെ പ്രതികരിക്കണമെന്നതിനെ കുറിച്ചാണ് ഇനി സിജെപിയും പ്രതിപക്ഷവും ആലോചിക്കേണ്ടത്. അതേസമയം പ്രധാനെ നീക്കം ചെയ്യാതെയുള്ള എല്ലാ വിട്ടുവീഴ്ചകളും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കും. ഇതിനുള്ള കാരണം ലളിതമാണ്. മറ്റെല്ലാ നടപടികളും പ്രധാനമന്ത്രി മോദിയുടെ ഉദാരമനസ്‌കത എന്ന രീതിയില്‍ വായിക്കപ്പെടാം.





Click it and Unblock the Notifications