ധർമേന്ദ്ര പ്രധാൻ രാജി വെച്ചേക്കില്ല, എങ്കിൽ മോദിയുടെ രാജി ചോദിക്കുമെന്ന് സിജെപി, എൻടിഎയിൽ കൂട്ടനടപടി
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലുറച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ധര്‍മേന്ദ്ര പ്രധാന്‍ രാജി വെയ്ക്കുകയോ സര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സിജെപി വ്യക്തമാക്കുന്നത്. സോനം വാങ്ചുക് സമരം നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ പോലും സമരവുമായി മുന്നോട്ട് പോകുമെന്ന് അഭിജിത് ദിപ്‌കെ പറയുന്നു.
ഇന്ന് കേന്ദ്ര സര്‍ക്കാരുമായി സിജെപി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ തീരുമാനമായിരുന്നില്ല. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെയുളള നിയമനടപടി ഒഴിവാക്കല്‍, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം എന്നീ ആവശ്യങ്ങളോട് സര്‍ക്കാര്‍ അനുകൂലമായാണ് പ്രതികരിച്ചത്. എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ നിലപാട് അറിയിക്കാന്‍ നാളെ ഉച്ചവരെ വരെ കേന്ദ്രം സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.

അതേസമയം ധര്‍മേന്ദ്ര പ്രധാന്റെ രാജി ഉണ്ടായേക്കില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജിയെന്നത് ഏറ്റവും എളുപ്പവഴിയാണെന്നും ഉത്തരവാദിത്തത്തില്‍ നിന്നുളള ഒളിച്ചോട്ടമാകുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നുവെന്നാണ് സൂചന. രാജിക്ക് പകരം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയില്‍ അടക്കമുളള പ്രശ്‌നങ്ങള്‍ക്കും വീഴ്ചകള്‍ക്കും പരിഹാരം കണ്ടെത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
അതിന്റെ ഭാഗമായി എന്‍ടിഎയില്‍ വന്‍ അഴിച്ചുപണി നടത്തുകയാണെന്നും 47ഓളം ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. നീറ്റ്, ജെഇഇ അടക്കം 20തോളം ദേശീയ തലത്തിലുളള പരീക്ഷകള്‍ നടത്തുന്നത് എന്‍ടിഎ ആണ്. എന്നാല്‍ നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചില്ലെങ്കില്‍ സമരം രാജ്യമൊട്ടാകെ വ്യാപിപ്പിക്കും എന്നാണ് സിജെപി നേതാവ് അഭിജീത് ദീപ്‌കെ വ്യക്തമാക്കിയിരിക്കുന്നത്.
സമരം അവസാനിപ്പിക്കാന്‍ സോനം വാങ്ചുക് ആവശ്യപ്പെട്ടാല്‍ അനുസരിക്കുമോ എന്ന ചോദ്യത്തിന്, ഈ സമരം ഇപ്പോള്‍ സോനം വാങ്ചുകിന്റെയോ സിജെപിയുടേയോ മാത്രം വിഷയം അല്ലെന്നും രാജ്യത്തെ മുഴുവന്‍ യുവാക്കളുടേയും വിഷയമായി മാറിയിരിക്കുകയാണ് എന്നും അഭിജീത് ദീപ്‌കെ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി രാജി വെയ്ക്കുകയോ രാജി വെപ്പിക്കുകയോ ചെയ്തില്ലെങ്കില്‍ ഈ രാജ്യത്തെ യുവാക്കള്‍ അടുത്തതായി ആവശ്യപ്പെടുന്നത് പ്രധാനമന്ത്രിയുടെ രാജി ആയിരിക്കുമെന്നും ദീപ്‌കെ വ്യക്തമാക്കി.
ജന്തര്‍ മന്തറില്‍ സിജെപിയുടെ സമരം തുടരുന്നതിനിടെ നെറ്റ് ഇല്ലെങ്കിലും ചാറ്റിംഗ് നടത്താന്‍ പറ്റുന്ന ബിറ്റ് ചാറ്റ് ആപ്പ് നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സമരത്തിനിടെ പലപ്പോഴായി ജന്തര്‍ മന്തറില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടതോടെ ആളുകള്‍ മറ്റ് വഴികള്‍ തേടുകയുണ്ടായി. ഈ സാഹചര്യത്തിലാണ് മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതിയലുളള ഗിറ്റ് ഹബ്ബിനോട് ആപ്പ് നീക്കം ചെയ്യാന്‍ കേന്ദ്ര സർക്കാരിന്റെ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ആവശ്യപ്പെട്ടിരിക്കുന്നത്.




Click it and Unblock the Notifications