ത്രിപുരയിൽ ബിജെപിക്ക് മുമ്പിൽ വൻ പ്രതിസന്ധി; മറ്റുവഴികൾ തേടുമെന്ന് സഖ്യകക്ഷി,പ്രവർത്തകർ ഏറ്റുമുട്ടി
അഗർത്തല: ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ത്രിപുരയിൽ ബിജെപിയും സഖ്യ കക്ഷിയായ ഐപിഎഫ്ടിയും തമ്മിൽ ഇടയുന്നു. ഭരണകക്ഷിയായ ബിജെപി പ്രവർത്തകരും സഖ്യ കക്ഷിയായ ഐപിഎഫ്ടി പാർട്ടി പ്രവർത്തകരും തമ്മിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറ്റുമുട്ടൽ നടന്നു. വിവിധ മേഖലകളിൽ നടന്ന ഏറ്റുമുട്ടലുകളിൽ ഇരു പാർട്ടി പ്രവർത്തകർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
രണ്ട് ദിവസത്തിനിടെ 2 എംഎല്‍എയും 24 കൗണ്‍സിലര്‍മാരും ബിജെപിയില്‍!! അന്തംവിട്ട് മമത
ഇതോടെ സംസ്ഥാന ഭരണത്തിൽ ബിജെപിക്കുള്ള പിന്തുണ പിൻവലിക്കുന്ന കാര്യം ആലോചനയിലുണ്ടെന്നാണ് ഐപിഎഫ്ടി നേതാക്കൾ പറയുന്നത്. ബിജെപി പ്രവർത്തകർ അകാരണമായി ഐപിഎഫ്ടി പ്രവർത്തകർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണെന്നാണ് നേതാക്കൾ ആരോപിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ
2 ലോക്സഭാ സീറ്റുകളാണ് ത്രിപുരയിലുള്ളത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. ത്രിപുരയിലെ രണ്ട് സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം ബിജെപി പ്രവർത്തകർ മറ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്ക് നേരെ അതിക്രമങ്ങൾ നടത്തുകയാണെന്നാണ് ഐപിഎഫ്ടി നേതാക്കൾ ആരോപിക്കുന്നത്.
അഭിപ്രായ വ്യത്യാസങ്ങൾ
അറുപത് അംഗ നിയമസഭയിൽ 8 സീറ്റുകളാണ് ഐപിഎഫ്ടിക്കുള്ളത്. 25 വർഷക്കാലം തുടർച്ചയായി ത്രിപുര ഭരിച്ച സിപിഎമ്മിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ മാർച്ചിൽ അധികാരത്തിലെത്തിയതിന് പിന്നാലെ ബിജെപിയും ഐഎഫ്പിടിയം തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ബ്ലോക്ക് അഡ്വൈസറി കമ്മിറ്റികളിലേക്കുള്ള ചെയർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു തർക്കം തുടങ്ങിയത്. ഇതേ തുടർന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പിലും സഖ്യ ചർച്ചകൾ വഴിമുട്ടിയത്.
ബിജെപി -ഐഎഫ്പിടി സംഘർഷം
ഇത് രണ്ടാം തവണയാണ് സംസ്ഥാനത്ത് ബിജെപി- ഐപിഎഫ്ടി തർക്കം സംഘർഷത്തിൽ കലാശിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ബിജെപി എംപി രേബതി ത്രിപുരയുടെ ബന്ധുവിന്റെ വീടിന് നേരെയുണ്ടായ ആക്രമണമാണ് ഇപ്പോഴത്തെ തമ്മിലടിയുടെ കാരണം. ദുർഗാപൂരിലെ ബന്ധുവിന്റെ വസതിക്ക് മുമ്പിൽ നിർത്തിയിട്ടിരുന്ന കാർ അജ്ഞാതർ തകർത്തു. ഇത് ഐപിഎഫ്ടി പ്രവർത്തകരാണെന്നാണ് ബിജെപി പ്രവർത്തകർ ആരോപിക്കുന്നത്.
പരാതി
ഇതിനിടെ ഐഎഫ്പിടി പ്രവർത്തകർ വീടിന് നേരെ ആക്രമണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എംപി പോലീസിൽ പരാതി നൽകിയതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു. ബിജെപി-ഐഎഫ്പിടി പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി. ഇരുഭാഗത്ത് നിന്നുമായി ഒമ്പതോളം പ്രവർത്തകർക്ക് ഗുരുതരമായി പരുക്കേറ്റു. ഗന്ദച്ചേരയിൽ ആരംഭിച്ച സംഘർഷം സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലേക്കും വ്യപിക്കുകയായിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആക്രമണത്തിന് പിന്നിൽ ബിജെപി
ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ബിജെപി സംസ്ഥാനത്ത് അക്രമം അഴിച്ചു വിടുകയാണെന്നാണ് ഐപിഎഫ്ടി പ്രവർത്തകർ ആരോപിക്കുന്നത്. തങ്ങളുടെ നേതാക്കളുടെ വീടിന് നേരെ ആക്രമണം ഉണ്ടായതായി ഇവർ പറയുന്നു. ബിജെപി ഒഴികെയുള്ള പാർട്ടികളിൽ പ്രവർത്തിക്കുന്നവരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് ഐപിഎഫ്ടി ആരോപിക്കുന്നു.
സിപിഎം പ്രവർത്തകർ
അതേ സമയം ഐഎഫ്പിടി പ്രവർത്തകരെന്ന വ്യാജേന സിപിഎം പ്രവർത്തകരാണ് ആക്രമണം നടത്തുന്നതെന്ന് ബിജെപി വക്താവ് നബേന്ദു ഭട്ടാചാര്യ പറഞ്ഞു. ബിജെപിയെ പഴിചാരുന്നതിന് മുമ്പ് ഐഎഫ്പിടി സത്യം മനസിലാക്കണം. ആക്രമണങ്ങളെ പാർട്ടി ഒരിക്കലും പ്രോഹത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ബിജെപിയും അവരുടെ സഖ്യകക്ഷിയും തമ്മിലാണ് തർക്കം, സിപിഎമ്മിന് ഇതിൽ യാതൊരു പങ്കില്ലെന്നും സിപിഎം നേതാക്കൾ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സിപിഎം പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ടെന്നും നേതാക്കൾ ആരോപിച്ചു.
മറ്റ് വഴികൾ തേടും
സംഘർഷം അവസാനിപ്പിക്കാൻ ബിജെപി പ്രവർത്തകർ തയാറായില്ലെങ്കിൽ മറ്റ് വഴികൾ തേടേണ്ടി വരുമെന്നാണ് ഐപിഎഫ്ടി നേതാവ് മംഗൾ ദേബർമ്മ ആരോപിച്ചു. സഖ്യ കക്ഷിയാണെന്ന പരിഗണന പോലുമില്ലാതെ ബിജെപി പ്രവർത്തകർ ആയുധങ്ങളുപയോഗിച്ച് ആക്രമണം നടത്തുകയാണെന്ന് ദേബർമ്മ ആരോപിച്ചു. ഇനിയും ഇത് തുടർന്നാൽ ശക്തമായ രീതിയിൽ തിരിച്ചടി നേരിടേണടി വരുമെന്നും ഐഎഫ്പിടി മുന്നറിയിപ്പ് നൽകുന്നു.