പൗരത്വ നിയമ ഭേദഗതിക്കെതിരെ ചെന്നൈയിൽ നടന്ന പ്രതിഷേധത്തിനിടെ സംഘർഷം; നിരവധി പേർക്ക് പരുക്ക്
ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ചെന്നൈയിൽ നടന്ന പ്രതിഷേധത്തിനിടെ സംഘർഷം. ചെന്നൈയിലെ വാഷർമാൻ മെട്രോ സ്റ്റേഷന് സമീപമാണ് സംഘർഷം ഉണ്ടായത്. സിഎഎയ്ക്കെതിരെ ഷഹീൻബാഗ് മോഡലിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞതിനെ തുടർന്നായിരുന്നു സംഘർഷം. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ആപ്പ് ദേശീയ തലത്തിലേക്ക്... സംസ്ഥാനങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പുകളിലും മത്സരിക്കും, തീരുമാനം ഇങ്ങനെ
ആയിരക്കണക്കിനാളുകളാണ് പ്രതിഷേധത്തിനായി തടിച്ചുകൂടിയത്. പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പോലീസ് ലാത്തിച്ചാർജ് നടത്തി. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. സംഘർഷത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റിട്ടുണ്ട്.
പ്രതിഷേധക്കാരുടെ ആക്രമണത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അടക്കമുള്ളവർക്ക് പരുക്കേറ്റതായി ചെന്നൈ പോലീസ് പറഞ്ഞു. നിരവധിയാളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നൂറ് കണക്കിന് സ്ത്രീകൾ ഉൾപ്പെടെയുളള പ്രതിഷേധക്കാർ തടിച്ചു കൂടി. അതിനിടെ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് നാലായിരത്തോളം വരുന്ന ബിജെപി പ്രവർത്തകർ വെള്ളിയാഴ്ച ചെന്നൈ നഗരത്തിൽ റാലി നടത്തിയിരുന്നു.