യുപിക്ക് പിന്നാലെ ബീഹാറിലും മഹാസഖ്യം തകരുന്നു; ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ്, തേജസ്വിയെ കാണാനില്ല
പാട്ന: ഉത്തർപ്രദേശിന് പിന്നാലെ ബീഹാറിലും ബിജെപിക്കെതിരായി രൂപം കൊണ്ട് മഹാസഖ്യം തകർച്ചയിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലാലു പ്രസാദ് യാദവിന്റെ ആർജെഡിയുൾപ്പെടെയുള്ള പ്രാദേശിക പാർട്ടികളുമായി കോൺഗ്രസ് കൈ കൊടുത്തത്. എന്നാൽ തിരഞ്ഞെുപ്പിൽ മഹാസഖ്യം തകർന്നടിഞ്ഞു.
എന്റെ മകൻ കല്ലുചുമന്ന ഫോട്ടോ ഉപയോഗിച്ച് ഇത്തരം പ്രചാരണങ്ങൾ നടത്തരുത്; പിജെ ഗ്രൂപ്പിനെതിരെ ജയരാജൻ
ആർജെഡി നേതൃത്വം നൽകിയ മഹാസഖ്യത്തിൽ കോൺഗ്രസിനൊപ്പം ഹിന്ദുസ്ഥാനി അവാമി മോർച്ചയും ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്പിയും വിഐപി പാർട്ടിയും ഉണ്ടായിരുന്നു. വലിയ പ്രതീക്ഷകളോടെ രൂപം കൊണ്ട സഖ്യം തകർച്ചയുടെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ.
ദയനീയ തോൽവി
ബീഹാറിലെ 40 ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വൻ വിജയം സ്വന്തമാക്കുകയായിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 31 സീറ്റുകളിൽ വിജയിച്ച എൻഡിഎ സഖ്യം ഇക്കുറി സീറ്റ് നേട്ടം 39 ആയി ഉയർത്തി. മഹാസഖ്യത്തിന് നേടാനായത് ഒരു സീറ്റ് മാത്രമാണ്. ഇതോടെ ഘടകക്ഷികൾ തമ്മിൽ തമ്മിലടിയും തുടങ്ങുകയായിരുന്നു.
തമ്മിലടി
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പരസ്പരം പഴിചാരുകയായിരുന്നു ഘടകക്ഷികൾ. നേതാക്കളുടെ പരസ്യപ്രസ്താവനകൾ പലപ്പോഴും വിവാദമായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ശക്തമായി പ്രതിരോധിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആർജെഡി സഖ്യത്തിന് നേതൃത്വം നൽകിയത്. എന്നാൽ ദയനീയ തോൽവിക്ക് പിന്നാലെ പരസ്പരം കുറ്റപ്പെടുത്തലുകളും തുടങ്ങി.
ഒറ്റയ്ക്ക് മത്സരിക്കും
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണമെന്ന ആവശ്യവുമായി നിയമസഭാ കക്ഷി നേതാവ് സദാനന്ദ് സിംഗ് രംഗത്ത് വന്നു. താഴേത്തട്ട് മുതൽ കോൾഗ്രസിന് സ്വാധീനം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും എല്ലാ രാഷ്ട്രീയ ബന്ധനങ്ങളിൽ നിന്നും മുക്തി നേടി തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്നും സദാനന്ദ് സിംഗ് ആവശ്യപ്പെട്ടു. അടിത്തറ ശക്തിപ്പെടുത്താനാണ് പാർട്ടി ഇനി ശ്രദ്ധിക്കേണ്ടതെന്നും സദാനന്ദ് സിംഗ് പറഞ്ഞു.
സിപിഎമ്മിനെ പുറത്ത് നിർത്തി
സിപിഎമ്മിനെ മഹാസഖ്യത്തിന് പുറത്ത് നിർത്തിയതിന് ഹിന്ദുസ്ഥാനി അവാമി മോർച്ച നേതാവ് ജിതൻ റാം മാഞ്ചി ആർജെഡി നേതൃത്വത്തെ കുറ്റപ്പെടുത്തി. സിപിഎമ്മിനെ പുറത്ത് നിർത്തിയത് വലിയ തെറ്റായിപ്പോയി. ഇത് മനസിലാക്കാനുള്ള അനുഭവസമ്പത്ത് ആർജെഡി നേതൃത്വത്തിന് ഇല്ലെന്നും ജിതൻ റാം മാഞ്ചി കുറ്റപ്പെടുത്തി. പ്രളയം വരുമ്പോൾ പലതരത്തിലുള്ള മൃഗങ്ങൾ ഒരു മരത്തിലേക്ക് കയറുന്നത് പോലെയാണ് തിരഞ്ഞെടുപ്പ് കാലത്ത് മഹാസഖ്യം ഉണ്ടായതെന്ന് ജിതൻ റാം മാഞ്ചി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എല്ലാവരും അവരവരുടെ കാര്യം മാത്രം നോക്കി തുടങ്ങിയെന്നും ജിതൻ റാം മാഞ്ചി കൂട്ടിച്ചേർത്തു.
വിട്ടു നിൽക്കുന്നു
സംസ്ഥാനത്തെ വിവിധ പ്രശ്നങ്ങൾ ഉയർത്തി ആർജെഡി നടത്തിയ സംസ്ഥാന വ്യാപക പ്രതിഷേധത്തിൽ നിന്നും മഹാസഖ്യത്തിലെ ഘടകക്ഷികൾ വിട്ടു നിന്നിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് മസ്തിഷ്ക ജ്വരം ബാധിച്ച് 1500 ഓളം കുട്ടികൾ മരിച്ചതിൽ പ്രതിഷേധിച്ച് ഹിന്ദുസ്ഥാനി അവാമി മോർച്ച പ്രതിഷേധ റാലി നടത്തുകയാണ്. അതേസമയം മുസാഫർപൂരിൽ കുട്ടികൾ മരിച്ച സംഭവത്തിൽ തേജസ്വി യാദവ് ഇടപെടൽ നടത്തുന്നില്ലെന്ന വിമർശനവും ശക്തമാണ്. തേജസ്വി യാദവിനെ കണ്ടെത്തിത്തരുന്നവർക്ക് 5100 രൂപ ഇനാം പ്രഖ്യാപിച്ചുകൊണ്ടുള്ള പരിഹാസ പോസ്റ്ററുകളും മുസാഫർപൂരിൽ പ്രത്യക്ഷപ്പെട്ടിരുന്നു.