മഹാരാഷ്ട്ര കോൺഗ്രസിൽ കലാപക്കൊടി; അശോക് ചവാന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രതിഷേധം
മുംബൈ: മഹാരാഷ്ട്ര കോൺഗ്രസിൽ പൊട്ടിത്തെറി. മുതിർന്ന നേതാവ് അശോക് ചവാന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം നേതാക്കളും അണികളും പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. നന്ദദ് ലോക്സഭാ മണ്ഡലത്തിലാണ് അശോക് ചവാൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകുന്നത്.
രാജി വയ്ക്കുമെന്ന സൂചന നൽകുന്ന അശോക് ചവാന്റെ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നത് വലിയ വിവാദമയിരുന്നു. ഈ സാഹചര്യത്തിലാണ് അശോക് ചവാന് സീറ്റ് നൽകിയത് അണികളിൽ അതൃപ്തിക്കിടയാക്കിയത്. സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും ചവാനെ മാറ്റണമെന്നും ആവശ്യം ഉയരുന്നുണ്ട്. സംസ്ഥാനത്തെ സാഹചര്യങ്ങൾ നിരീക്ഷിക്കാൻ കെസി വേണുഗോപാലിന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ ഹൈക്കമാൻഡ് സംസ്ഥാനത്തേയ്ക്ക് അയച്ചിരിക്കുകയാണ്.
Read More: നന്ദേദ് മണ്ഡലത്തെക്കുറിച്ച് കൂടുതൽ അറിയാം
കലാപക്കൊടി
മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവായ രാധാകൃഷ്ണ വിഖെയുടെ മകൻ സുജയ് വിഖെ പാട്ടിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതോടെ രാധാകൃഷ്ണ വിഖെയെ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു.
പ്രചാരണത്തിനിറങ്ങില്ല
മകൻ സുജയ് വിഖെ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന അഹമദ് നഗർ മണ്ഡലത്തിൽ കോൺഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് രാധാകൃഷ്ണ വിഖെ നിലപാടെടുത്തതോടെയാണ് അദ്ദേഹത്തിനെതിരെ പ്രവർത്തകർ കലാപക്കൊടി ഉയർത്തിയത്. ഇതിന് പിന്നാലെ മുൻ മുഖ്യമന്ത്രി കൂടിയായ അശോക് ചവാനെതിരെ ഉയരുന്ന പ്രതിഷേധം പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഓഡിയോ ക്ലിപ്പ്
ഹൈക്കമാൻഡ് തന്റെ നിലപാടുകൾ ചെവിക്കൊള്ളുന്നില്ല, തന്നോട് ആലോചിക്കാതെ തീരുമാനങ്ങൾ എടുക്കുന്നു തുടങ്ങിയ കാരണങ്ങളാണ് ചവാന്റെ അതൃപ്തിക്ക് കാരണം. താൻ പറയുന്നത് ആരും കേൾക്കുന്നില്ല, രാജി വയ്ക്കുന്നതിനെ കുറിച്ചും പോലും ആലോചിക്കുന്നുണ്ട് എന്ന് അശോക് ചവാൻ പറയുന്ന ഓഡിയോ ക്ലിപ്പാണ് പുറത്ത് വന്നിരുന്നത്.
മൂന്നംഗ സമിതി
സംസ്ഥാനത്തെ സാഹചര്യങ്ങൾ വിലയിരുത്താനായി മൂന്നംഗ സമിതിയെയാണ് നേതൃത്വം അയച്ചിരിക്കുന്നത്. അശോക് ചവാൻ, സുശീൽ കുമാർ ഷിൻഡെ, പൃത്വിരാജ് ചവാൻ തുടങ്ങിയവരുമായി നേതാക്കൾ ചർച്ച നടത്തും.
കോൺഗ്രസ് നിർബന്ധിക്കുന്നു
സംസ്ഥാന നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അശോക് ചവാന് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വരുന്നതെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ വിനോദ് താവ്ദെ ആരോപിക്കു. ഭാര്യയ്ക്ക് ലോക്സഭാ സീറ്റ് നൽകിയ ശേഷം സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ചവാന്റെ നീക്കമെന്നും പ്യത്വിരാജ് ചവാനാണ് ഈ നീക്കത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം പറയുന്നു.
സ്ഥാനാർത്ഥിയെ കിട്ടുന്നില്ല
യോഗ്യരായ സ്ഥാനർത്ഥികളെ പോലും കിട്ടാത്ത അവസ്ഥയാണ് കോൺഗ്രസ് സംസ്ഥാനത്ത് നേരിടുന്നതെന്ന് വിനോദ് താവ്ദെ ആരോപിക്കുന്നു. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നിൽ കോൺഗ്രസ് പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. 4 ഘട്ടങ്ങളിലായാണ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ