ലഖ്നോവിൽ സംഘർഷം; പ്രതിഷേധക്കാർ വാഹനങ്ങൾ അഗ്നിക്കിരയാക്കി, പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
ലഖ്നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ഉത്തർപ്രദേശിലെ ലഖ്നോവിൽ പ്രതിഷേധം സംഘർഷഭരിതമായി. ലഖ്നോവിൽ പ്രതിഷേധക്കാർ പോലീസ് വാനും മറ്റ് വാഹനങ്ങളും കത്തിച്ചു. പോലീസിന് നേരെ കല്ലേറുണ്ടാവുകയും ചെയ്തു. ഇതോടെ പോലീസ് ലാത്തിച്ചാർജ് നടത്തുകയും പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.
സംഘർഷത്തെ തുടർന്ന് പ്രദേശത്ത് വൻ പോലീസ് വിന്യാസം നടത്തിയിരുന്നു. പോലീസിന് നേരെ കല്ലേറുണ്ടായതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്. തുടർന്ന് നിരവധി വാനഹങ്ങൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കുകയായിരുന്നു. ഉത്തർപ്രദേശിലെ സംഭവിൽ പ്രതിഷേധക്കാർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിന് തീയിട്ടു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പടരുകയാണ്. രാജ്യത്തെ പല നഗരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, വൃദ്ധ കാരാട്ട് , ഡി രാജ തുടങ്ങിയ ഇടതു നേതാക്കളെയും രാമചന്ദ്രഗുഹ അടക്കമുള്ള പ്രമുഖരെയും അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധം ഉയരുകയാണ്.
ദില്ലിയിലെ പ്രധാന മെട്രോ സ്റ്റേഷനുകളെല്ലാം അടച്ചിരിക്കുകയാണ്. ജന്ദർ മന്ദിറിലും ചെങ്കോട്ടയിലും ഒരു തരത്തിലുള്ള പ്രതിഷേധങ്ങൾക്കും അനുമതിയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അഹമ്മദാബാദിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി. നിരോധനാജ്ഞ ലംഘിച്ച് മാർച്ച് നടത്തിയ ജാമിയ മിലിയ, ജവഹർലാൽ നെഹ്റു, യൂണിവേഴ്സ്റ്റി എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെ പോലീസ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications