കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ പ്രദേശവാസികളും പോലീസും തമ്മിൽ സംഘർഷം; അസമിൽ 2 പേർ കൊല്ലപ്പെട്ടു
ദില്ലി; കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ പോലീസും പ്രദേശവാസികളും തമ്മിലുള്ള സംഘർഷത്തിൽ 2 പ്രദേശവാസികൾ കൊല്ലപ്പെട്ടു. അസമിലെ ധോൽപ്പൂരിലെ ഗോരുകുട്ടി മേഖലയിൽ വ്യാഴാഴ്ചയോടെയാണ് സംഭവം. സംഘർഷത്തിൽ 9 പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.

സംസ്ഥാന കാർഷിക പദ്ധതിയിൽപ്പെട്ട ഭൂമിയിൽ നിന്ന് അനധികൃത കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ ഒരു സംഘം സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് പോയ സമയത്താണ് സംഘർഷമുണ്ടായത്.സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശത്തെത്തിയതോടെ ആയിരക്കണക്കിന് പ്രദേശവാസികൾ ഒത്തുകൂടുകയും ഒഴിപ്പിക്കലിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതിനിടയിൽ പ്രതിഷേധക്കാരായ ചില പ്രദേശവാസികൾ പോലാസിന് നേരെ കല്ലെറിയാൻ ആരംഭിച്ചു. വടികളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് പ്രദേശവാസികൾ പോലാസിനെ ആക്രമിച്ചുവെന്നാണ് ആരോപണം. തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ വെടിവെയ്ക്കുകയായിരുന്നുവന്നാണ് പോലീസ് വാദം.ആക്രമണത്തിൽ ഒൻപത് പോലീസുകാർക്കും പരിക്കേറ്റതായി മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയുടെ ഇളയ സഹോദരനും ദാരംഗ് ജില്ലാ പോലീസ് സൂപ്രണ്ട് (എസ്പി) സുശാന്ത് ബിശ്വ ശർമ്മ പറഞ്ഞു.
കാര്‍ഷിക പദ്ധതിക്കായി ഭൂമി തിരിച്ചുപിടിക്കുന്നതിന് ജൂണില്‍ തന്നെ സര്‍ക്കാര്‍ തീരുമാനിമെടുത്തിരുന്നു. തുടർന്ന് ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകിയിരുന്നതായുമാണ് സർക്കാർ വിശദീകരണം.അതേസമയം സംഘർഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെടിവെയ്പ്പിൽ മരിച്ച വ്യക്തിയെ ഒരു ഫോട്ടോഗ്രാഫർ ചവിട്ടുന്നതായുള്ള ദൃശ്യങ്ങൾ വീഡിയോയിൽ ഉണ്ട്. ഒഴിപ്പിക്കൽ നടപടികൾ ചിത്രീകരിക്കാൻ ജില്ലാ ഭരണകുടം ഏർപ്പെടുത്തിയ ഫോട്ടോഗ്രാഫറായ ബിജയ് ശങ്കർ ബാനിയ എന്നയാളാണ് ഇതെന്നാണ് വിവരം. ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.അതേസമയം മരങ്ങൾക്കു പിന്നിൽ നിന്ന് നൂറുകണക്കിന് പോലീസുകാർ പ്രതിഷേധക്കാർക്ക് നേരെ വെടിവെയ്ക്കുന്ന ദൃശ്യങ്ങളും പ്രദേശവാസികൾ ഓടുന്നതും ദൃശ്യങ്ങളിൽ കാണാം.അതേസമയം പോലീസ് അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ അസം സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.
അതേസമയം സംഭവത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. അസമില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വെടിവെപ്പാണ് ഇ്നന് നടന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. കൊവിഡ് പോലുള്ള സാഹചര്യത്തിൽ കുടിയൊഴിപ്പിക്കൽ നടപടി മനുഷ്യത്വരഹിതമാണെന്ന് ആസാം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എപിസിസി) പ്രസിഡന്റ് ഭൂപൻ കുമാർ ബോറ പറഞ്ഞു. കൊവിഡിനിടയിൽ ഒഴിപ്പിക്കൽ പാടില്ലെന്ന് സുപ്രീം കോടതി നിർദ്ദേശമുണ്ട്. എന്നിട്ടും മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള അസം സർക്കാർ നടപടിയിൽ ഉറച്ച് നിന്നു. ധോൽപുർ നിവാസികൾ 1970 മുതൽ ഈ പ്രദേശത്ത് താമസിക്കുന്നവരാണ്, ഭൂപൻ പറഞ്ഞു. കുടിയൊഴിപ്പിക്കലിന് മുൻപ് പുനരധിവാസത്തിനും ബദൽ ഭവന നിർമ്മാണത്തിനും സർക്കാർ ക്രമീകരണം ഏർപ്പെടുത്തണമായിരുന്നുവെന്നും ബോറ പറഞ്ഞു.
2016 ൽ അധികാരത്തിൽ വന്നതിനു ശേഷം പ്രദേശത്തെ ജനങ്ങളെ ബിജെപി സർക്കാർ തുടർച്ചയായി പീഡനത്തിന് ഇരയാക്കുകയാണ്.അവർ കൂടുതലും കൃഷിക്കാരാണ്, അവരുടെ ഉപജീവന സ്രോതസ്സ് ആക്രമിക്കപ്പെടുകയാണ്.മനുഷ്യന്റെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുകയെന്നതാണ് ഒരു സർക്കാരിന്റെ ജോലി, അടിസ്ഥാന മനുഷ്യാവകാശങ്ങളായ ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം എന്നിവയില്ലാതെ ആളുകളെ ഭവനരഹിതരാക്കി പ്രശ്നങ്ങൾ സൃഷ്ടിക്കരുത്, ഭൂപൻ കുമാർ പറഞ്ഞു. അതേസമയം കുടിയൊഴിപ്പക്കൽ നടപടിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അരങ്ങേറി.
Recommended Video
800 വീടുകള്‍ ഇതിനകം പദ്ധതിക്കായി ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.4,500 ബിഗാസ് ഭൂമി സർക്കാർ തിരിച്ചുപിടിച്ചു. ഈ ഗ്രാമത്തിൽ ഭൂരിഭാഗവും കിഴക്കൻ ബംഗാൾ വംശജരായ മുസ്ലീങ്ങളാണ്. ജൂൺ 7 ന് ജില്ലാ ഭരണകൂടം നടത്തിയ ആദ്യത്തെ കുടിയൊഴിപ്പിക്കലിന് ശേഷം ധോൽപൂർ ഗോരുഖുട്ടി സന്ദർശിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് പദ്ധതി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications