സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു
ന്യൂ ഡല്‍ഹി: രാജ്യതലസ്ഥാനത്ത് സിജെപി സമര വേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പാര്‍ക്ക് ഹോട്ടലിന് സമീപത്ത് സന്‍സദ് മാര്‍ഗില്‍ പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. സമരക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
സംഘര്‍ഷത്തില്‍ എസിപി റാങ്കിലുളള ഉദ്യോഗസ്ഥനടക്കം അഞ്ചോളം പോലീസുകാര്‍ക്ക് പരിക്കേറ്റതായാണ് സൂചന. ഡല്‍ഹി പോലീസ് കമ്മീഷണര്‍ അനുരാഗ് കുമാര്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സമരക്കാരില്‍ എത്ര പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നത് വ്യക്തമല്ല. സമരക്കാരോട് അക്രമം നടത്തരുതെന്നും സംയമനം പാലിക്കണമെന്നും സിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
സംഘര്‍ഷ സാഹചര്യത്തില്‍ സെന്‍ട്രല്‍ ദില്ലിയില്‍ രാവിലെ 6 മണി വരെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ജന്തര്‍ മന്തര്‍ അടങ്ങുന്ന ഒന്നര കിലോമീറ്റര്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിക്കാന്‍ സര്‍വീസ് പ്രൊവൈഡര്‍മാരായ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രദേശത്ത് സേനാവിന്യാസവും ശക്തമാക്കിയിട്ടുണ്ട്.

അതിനിടെ നിരാഹാര സത്യാഗ്രഹം തുടരുന്ന സോനം വാങ്ചുകിനെ ആശുപത്രിയിൽ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ എംപിമാരുടെ സംഘത്തെ പോലീസ് തടഞ്ഞു. തുടർന്ന് എംപിമാർ ആശുപത്രിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എഎ റഹീം എംപിയുടെ കുറിപ്പ് ഇങ്ങനെ: സോനം വാങ് ചുക്കിനെ സന്ദർശിക്കുന്നതിനായി പോയ ഞാൻ ഉൾപ്പെടെയുള്ള 14 എംപിമാരെ Medanta ഹോസ്പിറ്റലിന് മുന്നിൽ വെച്ച് പോലീസ് തടഞ്ഞു. സോനം വാങ് ചുക്ക് തടവിലാണോ അതോ ചികിത്സയിലാണോ? ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു രോഗിയെ കാണാനെത്തുന്ന ജനപ്രതിനിധികളായ എംപിമാരെ തടയുന്നതിന്റെ യുക്തി കേന്ദ്രസർക്കാർ വിശദമാക്കണം.
ഞങ്ങൾ സോനം വാങ് ചുക്കിനെ കാണരുത് എന്ന് സർക്കാർ കരുതാൻ കാരണമെന്താണ്? സോനം വാങ് ചുക്കിന് ചികിത്സ ഉറപ്പാക്കുന്നതിനും, അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ആശുപത്രി ചികിത്സയ്ക്കായി തെരഞ്ഞെടുക്കുന്നതിനും അവസരം നൽകിയ കോടതി ഉത്തരവിൽ, "അദ്ദേഹം തടവിലല്ല, ചികിത്സയിലാണ്" എന്ന് അടിവരയിട്ട് പറയുന്നുണ്ട്. ആ കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണിത്! അടിയന്തരാവസ്ഥയ്ക്ക് സമാനമായ ഒരു സാഹചര്യമാണ് നിലനിൽക്കുന്നത്. സിപിഐ എം, ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി, ആർജെഡി, ബിജു ജനതാദൾ, ജാർഖണ്ഡ് മുക്തി മോർച്ച എന്നീ പാർട്ടികളിൽ നിന്നുള്ള 14 എംപിമാരെയാണ് സോനം വാങ് ചുക്കിനെ കാണുന്നതിൽ നിന്നും ഹരിയാന പോലീസ് തടഞ്ഞത്.
നൂറുകണക്കിന് പോലീസുകാരെ വിന്യസിച്ച് യുദ്ധസമാനമായ സാഹചര്യമാണ് ആശുപത്രിക്ക് ചുറ്റും ഭരണകൂടം ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത പാർട്ടികളിൽ നിന്നായി 51 എംപിമാർ ഒപ്പിട്ട അഭ്യർത്ഥനയുമായാണ് ഞങ്ങൾ സോനം വാങ് ചുക്കിനെ കാണാൻ പോയത്. അദ്ദേഹം നിരാഹാര സമരം അവസാനിപ്പിക്കണമെന്നും ആരോഗ്യം വീണ്ടെടുത്ത് പോരാട്ടങ്ങളിലേക്ക് തിരികെ എത്തണമെന്നുമാണ് ഞങ്ങളുടെ അഭ്യർത്ഥന.
സോനം വാങ് ചുക്കിനെ കാണാനുള്ള അനുമതി നിഷേധിച്ചതിനെ തുടർന്ന് ഞങ്ങൾ ആശുപത്രിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഈ പ്രതിഷേധത്തെ തുടർന്ന്, സോനം വാങ് ചുക്കിന്റെ ഭാര്യ ഗീതാഞ്ജലിയെ കാണുന്നതിനും ഞങ്ങളുടെ അഭ്യർത്ഥന അവർക്ക് കൈമാറുന്നതിനും അവസരം ലഭിച്ചു. ഈ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. ജനകീയ ശബ്ദങ്ങളെയും ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും പോലീസിനെ വിട്ട് അടിച്ചമർത്താമെന്നത് കേന്ദ്രസർക്കാറിന്റെ വ്യാമോഹം മാത്രമാണ്. ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാനും, ജനങ്ങളുടെ പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കാനും ഞങ്ങൾ പാർലമെന്റിന് അകത്തും പുറത്തും പോരാട്ടം തുടർന്നു കൊണ്ടുതന്നെയിരിക്കും'!


Click it and Unblock the Notifications