ആകാശ എയറിന്റെ വിമാനം തകരുമെന്ന് ട്വീറ്റ്; പ്ലസ്ടു വിദ്യാർത്ഥിയെ പിടികൂടി മുംബൈ പോലീസ്
വിമാനക്കമ്പനിയായ ആകാശ എയറിന്റെ വിമാനം തകരുമെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്ത ഗുജറാത്തിൽ നിന്നുള്ള 12 ക്ലാസ് വിദ്യാർത്ഥിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ട്വീറ്റിന് പിന്നാലെ സ്വകാര്യ എയർലൈൻ എയർപോർട്ട് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു, പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 505 (പൊതു ജനദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവനകൾ), 506 (2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ആകാശ എയർ ബോയിംഗ് 737 മാക്‌സ് വിമാനം തകർന്നുവീഴുമെന്നായിരുന്നു 18 കാരൻ ട്വീറ്റ് ചെയ്തത്. വിദ്യാർഥിയുടെ ട്വീറ്റ് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇതിനെ തുടർന്നാണ് എയർലൈൻസ് കമ്പനി മുംബൈ പൊലീസിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ട്വീറ്റ് ചെയ്തത് ഗുജറാത്ത് സ്വദേശിയാണെന്ന് കണ്ടെത്തിയത്.

തുടർന്ന് ഗുജറാത്തിലെത്തിയാണ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്. സിറ്റി പോലീസ് അന്വേഷണത്തിൽ ട്വീറ്റിന്റെ ഐപി വിലാസം ഗുജറാത്തിലെ സൂറത്തിലേക്ക് കണ്ടെത്തുകയായിരുന്നു, തുടർന്ന് ഒരു സംഘത്തെ അവിടേക്ക് അയച്ചു, മാർച്ച് 27 ന് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, എന്തെങ്കിലും പ്രശ്‌നമുണ്ടാക്കണമെന്ന് വിചാരിച്ചല്ല ട്വീറ്റ് ചെയ്തതെന്നും വിമാനത്തെ കുറിച്ച് മാത്രമേ അറിയാൻ ആഗ്രഹമുണ്ടായിരുന്നുള്ളൂവെന്നും വിദ്യാർത്ഥി പൊലീസിനോട്ആ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിന്റെ അനന്തരഫലങ്ങൾ അറിയില്ലെന്നും വിദ്യാർഥി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. പരീക്ഷ നടക്കുന്നതിനാൽ ഒരു ദിവസത്തെ കസ്റ്റഡിക്ക് ശേഷം 5000 രൂപയുടെ ജാമ്യത്തിലാണ് പ്രതിയെ വിട്ടയച്ചത്.
അതേസമയം, ആകാശ എയർ ഈ വർഷം അവസാനത്തോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ആകാശ എയർ സിഇഒ വിനയ് ദുബെ നേരത്തെ അറിയിച്ചിരുന്നു. ഈ വർഷം അവസാനിക്കുന്നതിനു മുൻപായി പുതിയ വിമാനങ്ങൾ വാങ്ങുന്നതിനുള്ള ഓർഡറുകളും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുന്നതിനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. പുതിയതായി ആയിരം ജീവനക്കാരെ നിയമിക്കാനാണ് പദ്ധതി. അടുത്ത വർഷം മാർച്ചോടു കൂടി ഇത്രയും ജീവനക്കാരെ കൂടുതലായി നിയമിക്കുന്നതോടെ ആകാശ എയറിന്റെ തൊഴിലാളികളുടെ എണ്ണം മൂവായിരം ആയി ഉയരും. 2027 ഓടെ പുതിയ വിമാനങ്ങൾ ആകാശയുടെ ഭാഗമായി മാറും. പുതിയതായി 72 വിമാനങ്ങൾ വാങ്ങാനാണ് കമ്പനി ഓർഡർ നൽകിയിരിക്കുന്നത്.












Click it and Unblock the Notifications