കര്‍ഷക മാര്‍ച്ചില്‍ ഫഡ്നാവിസിന് അടിതെറ്റുന്നു, മന്ത്രിമാര്‍ കെെവിട്ടു ഭീഷണിയുമായി കര്‍ഷകര്‍
സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെയോ മുതിര്‍ന്ന മന്ത്രിമാരെയോ ചര്‍ച്ചയ്ക്കായി ഫഡ്‌നാവിസ് അയച്ചിട്ടില്ല
മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള കര്‍ഷകര്‍ നടത്തുന്ന റാലിയെ അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു. എന്നാല്‍ കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് ഫഡ്‌നാവിസ് വലിയ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്നാണ് സൂചന. അതേസമയം 35000ത്തോളം കര്‍ഷകര്‍ പങ്കെടുക്കുന്ന റാലി മുംബൈ നഗരത്തിലെത്തിയിട്ടുണ്ട്. അഞ്ച് ദിവസം കൊണ്ട് 180 ഓളം കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയാണ് കര്‍ഷകര്‍ മുംബൈയില്‍ എത്തിയിരിക്കുന്നത്. മാര്‍ച്ചില്‍ ബിജെപിയെയും ഫഡ്നാവിസിനെയും കര്‍ഷകര്‍ ഭീഷണിപ്പെടുത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലാണ് കര്‍ഷകര്‍ സമരത്തിന് അണിനിരന്നത്. സിപിഐ, പെസന്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടി, എന്നീ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അതോടൊപ്പം ശിവസേനയും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം കോണ്‍ഗ്രസും എത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. അതേസമയം കര്‍ഷക മാര്‍ച്ചിനെ ബിജെപി അവഗണിക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
മുതിര്‍ന്ന നേതാക്കളില്ല
പ്രശ്‌നം പരിഹരിക്കാനായി ചര്‍ച്ച ഉണ്ടാവുമെന്ന് പറഞ്ഞ ദേവേന്ദ്ര ഫഡ്‌നാവിസ് പക്ഷേ കര്‍ഷക മുന്നേറ്റത്തെ വിലകുറച്ചാണ് കണ്ടിരിക്കുന്നത്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെയോ മുതിര്‍ന്ന മന്ത്രിമാരെയോ ചര്‍ച്ചയ്ക്കായി ഫഡ്‌നാവിസ് അയച്ചിട്ടില്ല. ഒടുവില്‍ സമ്മര്‍ദമായപ്പോള്‍ താരതമ്യേന പരിചയം കുറഞ്ഞ ഗിരീഷ് മഹാജനെ കര്‍ഷകരുമായി സംസാരിക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ട് ഫഡ്‌നാവിസ്. ജലവിതരണം, മെഡിക്കല്‍ വിദ്യാഭ്യാസം എന്നിവ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ഗിരീഷ് മഹാജന്‍. എന്നാല്‍ സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശേഷി ഇയാള്‍ക്കില്ലെന്ന് പാര്‍ട്ടിയില്‍ നിന്ന് തന്നെ ആക്ഷേപമുണ്ട്. എന്നാല്‍ സമരത്തെ കാര്യമായി ഗൗനിക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ തീരുമാനമാണ് ഇതിന് പിന്നിലെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ചന്ദ്രകാന്ത് പാട്ടീല്‍
പിഡബ്ല്യുഡി മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ കര്‍ഷകരുമായി സംസാരിക്കാന്‍ പോവുമെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ഇയാളെ മന:പ്പൂര്‍വം തഴഞ്ഞതാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ചന്ദ്രകാന്ത് പാട്ടീലുമായി നല്ല ബന്ധമല്ല ഫഡ്‌നാവിസിനുള്ളത്. പാട്ടീലുമായി തുറന്ന പോരിന്റെ വക്കിലാണ് അദ്ദേഹം. ബിജെപി എംഎല്‍സി പ്രശാന്ത് പരിചരക്കിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇരുവരും തെറ്റിയത്. വിദാന്‍ ഭവനില്‍ ഒരു പ്രത്യേക ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത് സര്‍ക്കാരിനെ അഴിമതിയിലേക്ക് തള്ളിയിടുകയാണെന്നും പാട്ടീല്‍ ആരോപിക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള അതൃപ്തി പാട്ടീല്‍ ഫഡ്‌നാവിസിനെ അറിയിച്ചിട്ടുണ്ട്.
ആര്‍ക്കും താല്‍പര്യമില്ല
കര്‍ഷകരുമായി മുമ്പ് നടത്തിയ ചര്‍ച്ചകളില്‍ ഫഡ്‌നാവിസ് ഏകാധിപത്യ നിലപാടാണ് പുറത്തെടുത്തതെന്ന് ആരോപണുമുണ്ടായിരുന്നു. കാര്‍ഷിക വകുപ്പ് മന്ത്രി പാണ്ഡുരാജ് ഫുണ്ട്കറെ ചര്‍ച്ചയ്ക്ക് മന്ത്രി ക്ഷണിച്ചില്ല. ഇതോടെ ഇത്തവണത്തെ ചര്‍ച്ചയില്‍ നിന്ന് പാണ്ഡുരാജ് പിന്‍വാങ്ങുകയായിരുന്നു. മുഖ്യമന്ത്രിക്ക് കാര്‍ഷിക മന്ത്രിയോടും താല്‍പര്യമില്ലെന്ന് സൂചനയുണ്ട്. അതേസമയം കര്‍ഷക വിഷയത്തില്‍ എല്ലാ മന്ത്രിമാരും ഫഡ്‌നാവിസുമായി ഇടഞ്ഞെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കര്‍ഷക വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കണമെന്നാണ് മന്ത്രിമാരുടെ നിലപാട്. ഫഡ്‌നാവിസ് തന്റെ ആത്മമിത്രമായ ഗിരീഷ് മഹാജനെ കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ അയച്ചിട്ടുണ്ടെന്നാണ് സൂചന. ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സെയുടെ നിര്‍ദേശപ്രകാരമാണ് മഹാജന്‍ ഈ വിഷയത്തില്‍ ഇടപെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കിസാന്‍ സഭ
ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചുവെന്നാണ് കിസാന്‍ സഭ പറയുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തിങ്കളാഴ്ച്ച നിയമസഭാ മന്ദിരം ഉപരോധിക്കാനാണ് കര്‍ഷകരുടെ നീക്കം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മുംബൈയില്‍ തന്നെ തുടരുമെന്ന് അഖില ഭാരതീയ കിസാന്‍ സഭ പ്രസിഡന്‍ര് അശോക് ദാവ്‌ലെ പറഞ്ഞു. തനിക്ക് അവകാശപ്പെട്ട വനഭൂമി തന്റെ പേരിലേക്ക് മാറ്റാനുള്ള അപേക്ഷ സര്‍ക്കാര്‍ തള്ളിക്കളഞ്ഞെന്ന് നാസിക് ജില്ലയിലെ ദിണ്ഡോരി ഗ്രാമത്തിലെ ഭാവുസാബ് ഗംഗോഡെ പറഞ്ഞു. 2008ലെ ഫോറസ്റ്റ് റൈറ്റ് ആക്ട് പ്രകാരം ഈ ഭൂമിയിലാണ് തങ്ങള്‍ കൃഷി ചെയ്യുന്നത്. അതുകൊണ്ട് ഭൂമിയുടെ ഉടമവസ്ഥാവകാശം കര്‍ഷകന് അവകാശപ്പെട്ടതാണ്. എന്നാല്‍ നിസാര കാരണം പറഞ്ഞ് സര്‍ക്കാര്‍ അപേക്ഷ തള്ളുകയായിരുന്നു. ഇതിനി ഒരിക്കലും സഹിക്കാനാവില്ല. ഇവിടെ നിന്ന് ഒരിക്കലും വെറും കൈയ്യോടെ മടങ്ങില്ലെന്നും ഗംഗോഡെ പറഞ്ഞു.
ശിവേസനയുടെ തന്ത്രം
ബിജെപിക്കെതിരായി നടക്കുന്ന ജനകീയ പ്രക്ഷോഭത്തെ ഫലപ്രദമായി ഉപയോഗിക്കാനൊരുങ്ങുകയാണ് ശിവസേന. അതിനായി സിപിഎമ്മിന്റെ ഒപ്പം ചേരുന്നതില്‍ പോലും തെറ്റില്ലെന്ന് സേനയുടെ നിലപാട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി അത്രയേറെ കാലത്തെ പ്രശ്‌നമുണ്ട് ശിവസേനയ്ക്ക്. ശിവസേന നേതാവ് ആദിത്യ താക്കറെ കര്‍ഷകരുമായി സംസാരിച്ചിട്ടുണ്ട്. എന്‍സിപിയും സമരത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്. ശിവസേന കര്‍ഷകര്‍ക്കൊപ്പമാണ്. വെറും വാക്കല്ല ഇത്. സമരത്തിന്റെ അവസാനം വരെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കും. നിങ്ങളെന്നോട് ലാല്‍സലാം പറഞ്ഞു. ഞാന്‍ നിങ്ങളോട് ജയ് മഹാരാഷ്ട്ര എന്ന് പറഞ്ഞു. നമ്മുടെ കൊടിയുടെ നിറം എന്തുമായി കൊള്ളട്ടെ. നമ്മള്‍ ഭൂമിയില്‍ ഇറങ്ങി നില്‍ക്കുന്നവരാണ്. അതുകൊണ്ട് നമ്മുടെ പ്രശ്‌നങ്ങളെല്ലാം സമാനമാണെന്നും ആദിത്യ താക്കറെ പറഞ്ഞു.
ഒറ്റച്ചെരിപ്പിട്ട ചോര പൊടിയുന്ന കാലുകൾ.. കയ്യിൽ ചെങ്കൊടി.. ആവേശമായി മഹാരാഷ്ട്രയിലെ കർഷക മാർച്ച്!
എന്തിനാണീ ലോങ് മാർച്ച്? അങ്ങനെ ചോദിക്കുന്നെങ്കിൽ നിങ്ങൾ വായിക്കണം, സുസ്മേഷ് ചന്ദ്രോത്തിന്റെ കുറിപ്പ്
ഗൗരി ലങ്കേഷിന് ശേഷം ലക്ഷ്യം വെച്ചത് കെഎസ് ഭഗവാനെ! എസ്ഐടിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്